ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. 15 ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയിലെ ഇന്നത്തെ താപനില. ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും കനത്ത മൂടുല് മഞ്ഞാണ് അനുഭവപ്പെട്ടത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍- വിമാനസര്‍വ്വീസുകളടക്കം വൈകുന്നതായാണ് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാവിലെയുള്ള വിമാനങ്ങള്‍ പുറപ്പെടാനും ലാന്‍ഡ് ചെയ്യാനും വൈകി. ദല്‍ഹി-ചണ്ഡിഗഢ് വിമാനങ്ങള്‍ നാലു മണിക്കൂര്‍ വരെ വൈകിയിട്ടുണ്ട്.
ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ്, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേയില്‍ ദൃശ്യ പരിധി 50 മീറ്ററിലും താഴെയായതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിംഗും, ടേക്ക് ഓഫും ബുദ്ധിമുട്ടിലാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
വെളളിയാഴ്ച പുലര്‍ച്ചെ ദല്‍ഹിയില്‍ നിന്നു പുറപ്പെട്ട തീവണ്ടികള്‍ മിക്കതും വൈകിയാണോടുന്നത്. എഴുപതോളം തീവണ്ടികളും വൈകിയോടുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്നു യാത്രയാരംഭിക്കേണ്ട പന്ത്രണ്ടു തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചു.
ഇന്നലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മൂന്നു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: