ന്യൂദല്‍ഹി: സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി. തീരുമാനം എടുത്ത ശേഷം അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ തുടര്‍ വാദം കേള്‍ക്കാനും ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ പതിനാല് ജില്ലാ സഹകരണ ബാങ്കുകളും തമിഴ്നാട്ടിലെ സഹകരണ ബാങ്കുകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തില്‍ മാത്രം ഏകദേശം ഒരു കോടി മുപ്പത് ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് ശേഷം സഹകരണ മേഖല വലിയ പ്രതിസന്ധിയിലാണെന്നും നിക്ഷേപകര്‍ ആശങ്കയിലാണെന്നും സഹകരണബാങ്കുകള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കുകളെ ഇപ്പോഴത്തെ നടപടികളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതു മൂലമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മിക്ക ബാങ്കുകളിലും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങളില്ല. അതിനാല്‍ പുതിയ നടപടികള്‍ വരുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇക്കാരണത്താലാണ് താത്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: