ഇടുക്കി: കട്ടപ്പനയില്‍ പോലീസ് നടത്തിയ നീക്കത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി എത്തിച്ച അരക്കിലോയോളം സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. ചെറുതോണിയിലെ സ്വര്‍ണ്ണക്കടയുടമ അടക്കം ഏഴ് പേരെയാണ് ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ രാത്രി പിടികൂടിയത്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രംഗനാഥന്, കോന്നി മയൂരത്തില്‍ മധു, ഏരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്, മാവേലിമറ്റം രമേശ് നാരായണന്, പാവമേല് ഉണ്ണികൃഷ്ണന്, ചെറുതോണി സ്വദേശി ബാബു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
ഒരു ലക്ഷം രൂപയുടെ പഴയ നോട്ടിന് 70,000 രൂപയുടെ പുതിയ നോട്ട് നല്‍കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്താലണ് കട്ടപ്പന സിഐയും സംഘവും ഇവരെ സമീപിക്കുന്നത്. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഒരുകോടി രൂപയുടെ പണവും ഒരു കോടി രൂപയുടെ സ്വര്‍ണ്ണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിന്നീടത് 20 ലക്ഷമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ സംഘം പണവുമായി കഴിഞ്ഞ ദിവസം എത്തി.
തുടര്‍ന്ന് രണ്ടാമത്തെ സംഘം 23.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി എത്തുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ മുറിയെടുത്ത് കൊടുത്ത് അതിവിദഗ്ധമായാണ് പോലീസ് കെണിയൊരിക്കിയത്. പതിമൂന്നേമുക്കാല്‍ ലക്ഷം രൂപയാണ് പിടിച്ചെടുത്ത 467 ഗ്രാം സ്വര്‍ണ്ണത്തിന് മൂല്യം കണക്കാക്കുന്നത്. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്.
ജില്ലാ പൊലീസ് മേധാവി എ വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന സിഐ വി എസ് സുനില്‍കുമാര്‍, എസ് ഐ ടി സി മുരുകന് എന്നിവരടങ്ങിയ സംഘമാണ് ദിവസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടിയത്.
സ്വര്‍ണ്ണ ബിസിനസിലെ പ്രധാനി ചെറുതോണിയിലെ കടയുടമാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: