കൊച്ചി: ബ്രിക്സ് രാജ്യങ്ങളടക്കമുള്ള ലോകത്തെ 50 പ്രമുഖ സാമ്പത്തിക വളര്‍ച്ചാനിരക്ക് കാണിക്കുന്ന രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വകലാശാലാ അക്കാദമിക് റേറ്റിങ്ങില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയ്ക്ക് ആഗോള പദവി.
കേരളത്തില്‍ നിന്ന് ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു സര്‍വ്വകലാശാലയാണ് കുസാറ്റ്. 50 രാജ്യങ്ങളില്‍ നിന്നായി പ്രവര്‍ത്തന മികവിന് തെരഞ്ഞെടുക്കപ്പെട്ട 300 സര്‍വ്വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നുള്ള 26 സര്‍വ്വകലാശാലകളാണ് സ്ഥാനം നേടിയത്.
അധ്യാപനം, ഗവേഷണം, വിജ്ഞാനവ്യാപനം, അന്തര്‍ദേശീയ വീക്ഷണം, വ്യവസായ ലോകവുമായുള്ള സഹകരണം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റേറ്റിംഗ് എന്ന് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് എഡിറ്റര്‍ ഫില്‍ ബേറ്റി പറഞ്ഞു. അക്കാദമിക് റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ആറു സ്ഥാനങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വിവിധ ഐ.ഐ.റ്റികള് എന്നിവയാണ് നേടിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ നേരത്തെ നടത്തിയ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ കേരളത്തില്‍ നിന്നു കൊച്ചി സര്‍വ്വകലാശാല മാത്രമാണുണ്ടായത്.
കേന്ദ്ര മാനവശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങില്‍ 30-ാം സ്ഥാനവും നാക്-എ ഗ്രേഡ് പദവിയുള്ള കൊച്ചി സര്‍വ്വകലാശാലയ്ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: