ന്യൂദല്‍ഹി: ദേശീയപാതകളിലെ ടോള്‍ പിരിവ് ഇന്നലെ അര്‍ധരാത്രി മുതല്‍ പുനരാരംഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടോള്‍ പിരിവ് സുഗമമാക്കുന്നതിന് രാജ്യത്തെ ദേശീയപാതകളിലെ 365 ടോള്‍ പ്ലാസകളില്‍ സൈ്വപിംഗ് മെഷീനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഉപയോക്താക്കള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പേ ടിഎം, മൊബിക്വിക് തുടങ്ങിയ ഇലക്ട്രോണിക് വാലറ്റുകളും ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. ചില്ലറ ക്ഷാമം മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ ഫാസ് ടാഗുകളും, ക്യാഷ് കൂപ്പണുകളും പുറത്തിറക്കിയിട്ടുണ്ട്.
പ്രീ പെയ്ഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫാസ് ടാഗുകള്‍ വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡില്‍ ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളിലെ ഉപകരണം റേഡിയോ ഫ്രിക്വന്‍സി വഴി ഫാസ് ടാഗുമായി ബന്ധിപ്പിച്ച പ്രീ പെയ്ഡ് അക്കൗണ്ടില്‍ നിന്നും ടോള്‍ തുക പിന്‍വലിക്കുന്നതാണ് സംവിധാനം. രാജ്യത്തെ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗുകള്‍ ലഭ്യമാകുമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു. 10 ശതമാനം കിഴിവോടെയാണ് ഇവ ലഭിക്കുക.
ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കാന്‍ അഞ്ച്, പത്ത്, 50, 100 രൂപയുടെ ക്യാഷ് കൂപ്പണുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇവ രാജ്യത്തെ മുഴുവന്‍ ടോള്‍പ്ലാസകളിലും എത്തിച്ചതായി ദേശീയ ഹൈവേ അതോറിട്ടി അറിയിച്ചു.
ഒരുകോടി രൂപ വില മതിയ്ക്കുന്ന 25 ലക്ഷം കൂപ്പണുകളാണ് അച്ചടിച്ചിട്ടുള്ളത്. ഈ മാസം അഞ്ചു മുതല്‍ കൂപ്പണുകള്‍ വിതരണം ചെയ്യും. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ ഡിസംബര്‍ 30 വരെയാണ് കൂപ്പണുകളുടെ കാലാവധി. കൂപ്പണുകളില്‍ പണം അവശേഷിക്കുന്നുണ്ടെങ്കില്‍ അവ 2017 ജനുവരി 31 വരെ തിരിച്ച് വാങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി. അര്‍ധരാത്രി മുതല്‍ അസാധുവാക്കിയ നോട്ടുകള്‍ ടോള്‍ പ്ലാസകളില്‍ സ്വീകരിക്കില്ലെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: