കോഴിക്കോട്: നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ അച്ഛന് റിമാന്റില്‍. കോഴിക്കോട് മാറാട് കുറിയേടത്ത് മിഥിന് (31)ആണ് റിമാന്റിലായത്. കുട്ടിയെ കൈമാറിയതിന്റെ പേരില്‍ അമ്മയ്ക്കെതിരെയും പന്നിയങ്കര പോലീസ് കേസെടുത്തു.
നിയമവിരുദ്ധമായി കുട്ടിയെ ഏറ്റെടുത്ത ചാലിയം സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെയും കേസെടുക്കുമെന്ന് കസബ സിഐ പി. പ്രമോദ് കുമാര്‍ പറഞ്ഞു. കുഞ്ഞിനെ കഴിഞ്ഞദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്ടെ സെന്റ്വിന്സന്റ്ഹോമിന് കീഴിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കുഞ്ഞിനെ പരിചരിക്കേണ്ടതിനാല്‍ അമ്മയെയും മറ്റ് രണ്ട് കുട്ടികളെയും പോലീസ് ഇന്നലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പതിനൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പയ്യാനക്കല്‍ പട്ടര്‍തൊടി വീയംവീട്ടില് രേഷ്മ, ചാലിയത്തെ ദമ്പതികള്‍ക്ക് കൈമാറിയത്. പോറ്റാന്‍ കഴിയാത്തതിനാലാണ് ചോരക്കുഞ്ഞിനെ കൈമാറിയതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്.
ഭര്‍ത്താവ് മിഥുന് കഴിഞ്ഞ കുറെ മാസങ്ങളായി ഇവരെ ഉപേക്ഷിച്ച നിലയിലാണ്. താമസിക്കുന്ന വീട് വായ്പ കുടിശ്ശിക കാരണം ബാങ്ക് ജപ്തിചെയ്ത നിലയിലാണ്. രേഷ്മക്ക് ആദ്യവിവാഹത്തില്‍ 11 വയസ്സ് പ്രായമുള്ള മകനുണ്ട്. ഭര്‍ത്താവ് അറിയാതെയാണ് താന്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് രേഷ്മ അടുത്ത ബന്ധുക്കളോട് പറഞ്ഞത്. പ്രസവ ശേഷം കുഞ്ഞ് മരിച്ചുപോയെന്നാണ് ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണ് കുഞ്ഞിനെ കൈമാറിയ വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: