കോട്ടയം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പറമടകള്ക്കും പഞ്ചായത്ത് ലൈസന്‍സിന് പുറമേ പാരിസ്ഥിതിക അനുമതികൂടി വേണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാറമട ലൈസന്സുകളം പുന:പരിശോധിക്കണമെന്ന് ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പാറമടകളുടെ അനുമതികളുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് പല പഞ്ചായത്തുകളിലും ഉയര്‍ന്ന് വന്നിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഒത്തുകളിയുടെ ഭാഗമായി ജനവാസ മേഖലയില്‍ പോലും പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി തവണ ഇതിനെതിരെ പരാതി നല്കപ്പെട്ടെങ്കിലും നിലവിലെ നിയമം അനുസരിച്ച് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് അനുമതിമൂലം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാറമടകള്ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.
കൂരോപ്പട, നെടുംകുന്നം, കടപ്ലാമറ്റം, രാമപുരം, മുണ്ടക്കയം, എരുമേലി, കങ്ങഴ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പാറമടകള്‍ക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങാന്‍ സുപ്രീംകോടതി വിധി സഹായകമാകുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. അനധികൃത പാറമടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: