കോട്ടയം: ഇന്ന് ലോക വികലാംഗദിനം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരാവികസന പ്രക്രിയയില്‍ പങ്കാളികളാക്കുവാനും സാധാരണക്കാരെപ്പോലെ പരിഗണിച്ച് വിവേചനങ്ങളില്ലാതെ സമൂഹത്തില്‍ പൂര്‍ണ്ണ തുല്യത അനുഭവിക്കാനും സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ഈ ദിനത്തില്‍, വിധി സമ്മാനിച്ച വൈകല്യത്തെ അതിജീവിച്ച് ഒരു കുടുംബത്തിന് അത്താണിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ സംക്രാന്തി മടക്കുമുകളേല് വീട്ടില്‍ ഉസ്മാന്-സൈനബ ദമ്പതികളുടെ മകനായ ഷാജിക്ക് പറയാനുള്ളത്.
ബുദ്ധിമാന്ദ്യമുള്ള തങ്ങളുടെ മകന് സ്വന്തമായി വരുമാനം കണ്ടെത്തി കുടുംബം പുലര്‍ത്തുമെന്ന് മാതാപിതാക്കള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. പക്ഷേ വിധി സമ്മാനിച്ച വൈകല്യത്തെ കഠിനാദ്ധ്വാനത്തിലൂടെ മറികടന്ന ഷാജി ഇന്ന് പച്ചക്കറിയും പഴങ്ങളും വില്പന നടത്തി കുടുംബം പുലര്‍ത്തുന്നു. ഷാജിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമ്മ സൈനബയും ഭാര്യ നിസയും അഞ്ചാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളും ഒപ്പമുണ്ട്.
കുടുംബത്തിലെ പ്രാരാബ്ദ്ധവും വൈകല്യവും വിദ്യാഭ്യാസത്തിന് തടസമായപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഷാജിക്ക് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ സ്റ്റാഫംഗങ്ങളാണ് കൈത്താങ്ങായെത്തിയത്. സൊസൈറ്റി റിവോള്‍വിംഗ് ഫണ്ട് ലഭ്യമാക്കി പുതിയ ദിശാബോധം നല്കി. ലഭിച്ച തുകകൊണ്ട് ഉന്തുവണ്ടി വാങ്ങി സ്വന്തമായി പച്ചക്കറിയും പഴങ്ങളും വില്പന ആരംഭിച്ചു. സംക്രാന്തിയില്‍ നിന്നും കൈപ്പുഴ, നീണ്ടൂര്‍ പ്രദേശങ്ങള്‍വരെ യാത്രചെയ്ത് വിപണനം നടത്തും. വീട്ടുമുറ്റത്തു ഗുണമേന്മയുള്ള സാധനങ്ങളെത്തുമെന്നുള്ളതുകൊണ്ടുതന്നെ ഷാജിയുടെ സാധനങ്ങള്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്. രാവിലെ 6 മണിക്ക് തുടങ്ങുന്ന കച്ചവടം ഉന്തുവണ്ടിയിലെ സാധനങ്ങള്‍ തീരുമ്പോഴാണ് അവസാനിക്കുക. ദിവസം 700 രൂപ വരെ ലാഭം ലഭിക്കാറുണ്ടെന്ന് ഷാജി പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാജിയുടെ കച്ചവടം മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം. കുടുംബത്തിന്റെ ദൈനംദിനചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളുമെല്ലാം ഈ ഉന്തുവണ്ടിയില്‍ നിന്നുള്ള വരുമാനത്തിലൂടെ ഇദ്ദേഹം കരുപ്പിടിപ്പിക്കുന്നു.
ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു. കഴിവും ജീവിതസാഹചര്യങ്ങളുമുണ്ടായിട്ടും വിധിയെ പഴിച്ചും പരിതപിച്ചും കഴിയുന്ന ഒട്ടനവധി പേര്‍ക്കുള്ള കഠിനാദ്ധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും നേര്‍സാക്ഷ്യമാണ് ഷാജിയുടെ ജീവിതം. ഭിന്നശേഷിയുള്ളവരെ മുഖ്യധാരാവത്ക്കരണത്തിലൂടെ സ്വയംപര്യാപ്തതയിലെത്തിക്കാനാവുമെന്നും ഷാജിയുടെ ജീവിതവിജയം സമൂഹത്തെ പഠിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: