ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും ലീലാസഹചരനുമായ നിര്‍മ്മലാനന്ദ സ്വാമി അതുല്യനായ സംഘാടകനായിരുന്നു. ശ്രീശാരദാദേവി, സ്വാമി വിവേകാനന്ദന്, ബ്രഹ്മാനന്ദസ്വാമി, പരമഹംസരുടെ സന്ന്യാസ-ഗൃഹസ്ഥ ശിഷ്യന്മാര് എന്നിവര്‍ക്കൊപ്പം ശ്രീരാമകൃഷ്ണദേവന്റെ അവ്യാഖേയമായ ലീലയില്‍ ഭാഗഭാക്കായിരുന്നു തുളസീചരണ്‍ ദത്ത എന്ന, പിന്നീട് സ്വാമി നിര്‍മ്മലാനന്ദ, തുളസി മഹാരാജ് എന്നീ പേരുകളില്‍ അറിയപ്പെട്ട, മഹാനുഭാവന്.
ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച സന്ന്യാസി ശിഷ്യനായിരുന്നു സ്വാമിജി. ശ്രീശാരദാശ്രമ സ്ഥാപനത്തിനും സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമായി. ത്യാഗവും സേവനവും എന്ന വിവേകാനന്ദസ്വാമിയുടെ പ്രായോഗിക വേദാന്തത്തിന്റെ അടിസ്ഥാനം ശ്രീരാമകൃഷ്ണ ദര്‍ശനമാണ്. ഇതിനായി സ്വയം സമര്‍പ്പിച്ച ഒരാളായിരുന്നു സ്വാമിജി. നിരന്തരമായ യാത്രകള്‍, മഠപ്രവര്ത്തനങ്ങള്, സംവാദങ്ങള്‍, ശിഷ്യരെ പഠിപ്പിക്കല്‍ എന്നിങ്ങനെ സമാധി വരെയുള്ള സ്വാമിജിയുടെ ജീവിതം നിരന്തര കര്മ്മങ്ങളുടേതായിരുന്നു. ശ്രീരാമകൃഷ്ണനാല്‍ പ്രചോദിതനായി വീട് വിട്ടിറങ്ങി പരിവ്രാജക ജീവിതം നയിച്ച അതേ ഉത്സാഹത്തോടെ തന്നെ സ്വാമിജി സേവനപ്രവര്‍ത്തനങ്ങളും നടത്തി. നിഷ്കാമകര്‍മ്മത്തിലൂടെ ചെന്നയിടങ്ങളില്‍ എല്ലാം ബ്രഹ്മവിദ്യയുടെ പ്രകാശം ചൊരിഞ്ഞു.
സ്വാമിജിയുടെ ജീവിതം ശ്രീരാമകൃഷ്ണ കേന്ദ്രിതമായിരുന്നു. സ്വയം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. ‘ഇദം ന മമ’ എന്ന യജ്ഞസങ്കല്‍പ്പത്തില്‍ സ്വാമിജി വര്‍ത്തിച്ചു. ശ്രീരാമകൃഷ്ണദര്ശന പ്രചാരണത്തിനായി അനേകം പേരെ ശ്രീരാമകൃഷ്ണ ഭക്തിയിലേക്ക് നയിച്ചു. ശ്രീരാമകൃഷ്ണ ആദര്‍ശത്തിനായി ജീവിച്ചു.
ശ്രീരാമകൃഷ്ണദേവന്റെ മഹാസമാധിക്ക് ശേഷം വരാഹനഗരമഠത്തില് രാമകൃഷ്ണാനന്ദ സ്വാമിയോട് ഒപ്പം താമസിച്ച് മറ്റുള്ള ഗുരുഭായിമാര് പരിവ്രാജക ജീവിതം നയിക്കുന്ന കാലങ്ങളിലും മഠത്തിലെ കാര്യക്രമങ്ങളെ മുന്നോട്ട് കൊണ്ടുപോയത് നിര്‍മ്മലാനന്ദ സ്വാമിയാണ്. നിര്‍മ്മലാനന്ദ സ്വാമികളുടെ ജീവരക്തത്തിലാണ് ശ്രീരാമകൃഷ്ണ സംരംഭം കെട്ടി ഉയര്‍ത്തിയിട്ടുള്ളത് എന്ന് വിവേകാനന്ദസ്വാമികളുടെ സഹോദരനായ മഹേന്ദ്രനാഥ് ദത്ത് പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. പിന്നീട് സ്വാമിജി ഹിമാലയത്തില്‍ പരിവ്രാജക ജീവിതം നടത്തി. ശാസ്ത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ അദ്ധ്യയനം നടത്തി. ശ്രീരാമകൃഷ്ണമഠം സ്ഥാപനത്തിന് ശേഷം അമേരിക്കയില്‍ വേദാന്ത പ്രചാരണത്തിന് പോയി മഠത്തെ വളര്‍ത്തി. ദക്ഷിണ ഭാരതത്തില്‍ ആദ്യം ബാംഗളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് മാതൃദേവിയുടെ ദക്ഷിണ ഭാരതയാത്രയും ബാംഗളൂര്‍ മഠം സന്ദര്‍ശനവും.
സ്വാമി വിവേകാനന്ദന് ജാതീയതയില്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ ജാതി ഭ്രാന്തിന് ചികിത്സിച്ചവരില്‍ പ്രമുഖനാണ് നിര്‍മ്മലാനന്ദജി. കേരളത്തില്‍ പലയിടങ്ങളിലായി സ്ഥാപിക്കപ്പെട്ട ശ്രീരാമകൃഷ്ണ മഠങ്ങള്‍ ജാതിക്ക് എതിരായി തങ്ങളുടേതായ ശൈലിയില്‍ രംഗത്തിറങ്ങി. മിശ്രഭോജനം, ദളിതര്‍ക്കായുള്ള വിദ്യാലയങ്ങള്‍, രവിവാര ഹിന്ദുധര്‍മ്മ പാഠശാലകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, വൈദ്യശാലകള്‍ എന്നിങ്ങനെ മഠങ്ങള്‍ ധര്‍മ്മജാഗരണവും സേവനവും നടത്തി. ഇത് മതംമാറ്റ വ്യവസായത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന് സഹായമായി. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുപ്പതുകൊല്ലത്തെ നിര്‍മ്മലാനന്ദ സ്വാമിയുടെ പ്രവര്‍ത്തനത്തെയും ക്ഷേത്രപ്രവേശനത്തിന് അതെങ്ങനെ വഴിതുറന്നു എന്നും വ്യക്തമാക്കുന്നുണ്ട്. വിവേകാനന്ദസ്വാമിയുടെ പ്രായോഗിക വേദാന്തത്തെ തന്റെ സവിശേഷ പ്രവര്‍ത്തന ശൈലിയിലൂടെ സ്വാമിജി ആദിശങ്കരന്റെ ജന്മഭൂമിയായ കേരളത്തില്‍ നടപ്പിലാക്കി.
കേരളത്തിന്റെ നവോത്ഥാനത്തില്‍ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദ സ്വാമിയും അദ്ദേഹത്തെ പിന്തുടര്‍ന്ന സന്ന്യാസിമാരും വഹിച്ച് പങ്കിനെക്കുറിച്ച് ഇനിയുമേറെ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അതുപോലെ തന്നെ പഠന വിഷയമാകേണ്ടതാണ് സ്വാമി വിവേകാനന്ദനും ഡോ. പല്‍പ്പുവുമായുള്ള ബന്ധവും കുമാരനാശാനിലെ വിവേകാനന്ദ സ്വാധീനവും സ്വാമി ആഗമാനന്ദനും നാരായണ ഗുരുവുമായുള്ള സൗഹൃദവും മറ്റും.
വിവിധ വിഭാഗങ്ങള്‍ക്കും ആശയങ്ങള്‍ക്കും അടുക്കാനും സംവദിക്കാനും പരസ്പരം അറിയാനും അറിയിക്കാനുമുള്ള ഗുരുകുലങ്ങള്‍ കൂടിയായിരുന്നു അന്നത്തെ ശ്രീരാമകൃഷ്ണ മഠങ്ങള്‍. ആദ്ധ്യാത്മിക പ്രചാരണത്തിനൊപ്പം തന്നെ സാധനാ കേന്ദ്രങ്ങള്‍ക്ക് ഒപ്പം അവ സേവനകേന്ദ്രങ്ങളുമായി. ശ്രീരാമകൃഷ്ണ ക്ഷേത്രങ്ങളില്‍ സര്‍വര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. ശ്രീരാമകൃഷ്ണസാഹിത്യം ഹൈന്ദവര്‍ക്ക് പുതിയൊരു ദിശാബോധം നല്കി. കേരളത്തില്‍ ഇതിനെല്ലാം അടിത്തറയിട്ടത് തുളസിമഹാരാജ് എന്ന് അറിയപ്പെടുന്ന സ്വാമി നിര്‍മ്മലാനന്ദയാണ്.
വിന്ധ്യന് തെക്ക് സമാധി ക്ഷേത്രമുള്ള ഒരേയൊരു ശ്രീരാമകൃഷ്ണ സന്ന്യാസി ശിഷ്യന് സ്വാമി നിര്‍മ്മലാനന്ദയാണ്. ഗംഗാതീരത്ത് നിന്ന് ശ്രീരാമകൃഷ്ണന്റെ വേദാന്ത ജലവുമായി ഒഴുകി നിളയുടെ തീരത്തണിഞ്ഞ സ്വാമിയുടെ സമാധി മന്ദിരം ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ പുഴയോരത്ത് നിലകൊള്ളുന്നു. സ്വാമി വിവേകാനന്ദന്റെ സഹോദര സന്ന്യാസിയുടെ ഭൗതിക ശരീരം ഇവിടെ പഞ്ചഭൂതത്തില്‍ ലയിച്ചു. എന്നാല്‍ സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പലരീതിയില്‍ തുടരുന്നു. എന്നാല്‍ കേരളത്തില്‍ സ്വാമിജിയുടെ വലിയ സ്മാരകം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: