ആലപ്പുഴ: സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മത്സ്യഫെഡ് ചെയര്മാന് വി. ദിനകരന്. സഹകരണ സ്ഥാപനമായ മത്സ്യഫെഡിന് കേന്ദ്രസര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ നല്കുമ്പോള് സംസ്ഥാന സര്‍ക്കാരാകട്ടെ ഈ സ്ഥാപനത്തെ തകര്‍ത്ത് പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.
കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് പ്രസിഡന്റായ ദേശീയ സഹകരണ വികസന കോര്പറേഷന് (എന്‍സിഡിസി) ഉദാരമായ സമീപനമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളോട് കാട്ടുന്നത്. എന്‍സിഡിസിയില്‍ നിന്ന് കേരളത്തിന് ഇതുവരെ 5,993 കോടി രൂപ വായ്പയായും സബ്സിഡിയായും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 13ലെ ഉത്തരവുപ്രകാരം മത്സ്യഫെഡില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, മിസ്, ടെക്നിക്കല്‍ എന്നീ തസ്തികകളില്‍ നാല് ഡവലപ്മെന്റ് ഓഫീസര്‍മാരെ ഏഴു വര്‍ഷത്തേക്ക് നിയമിക്കുന്നതിനുള്ള ശമ്പളവും കൂടാതെ 200 സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രതിമാസം 4,750 രൂപ വീതം ഒരു വര്‍ഷത്തേക്കുള്ള ശമ്പളവും നല്കാന് എന്‍സിഡിസി ഉത്തരവായിക്കഴിഞ്ഞു. 2017 ഫെബ്രുവരി 28നകം നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഉത്തരവ് അസാധുവാകും.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. 200 സംഘങ്ങള്‍ക്ക് 95,000 രൂപ വീതം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും എന്‍സിഡിസി തീരുമാനമെടുത്തിട്ടുണ്ട്. ഇതിലുപരി ആദ്യമായി മത്സ്യഫെഡ് ചെയര്‍മാനെ എന്‍സിഡിസിയുടെ 51 അംഗ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഇതിനോടൊക്കെ നിഷേധസമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പ്രക്ഷോഭങ്ങള്‍ നടത്തുന്നവരുടെ പൊയ്മുഖം ജനം തിരിച്ചറിയണം. മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ മത്സ്യഫെഡിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം പരിഗണിക്കാതെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മറിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും ദിനകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: