പോലീസിനെതിരെ ഏറ്റവുമധികം പ്രസംഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളാണ്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി പോലീസിനെ അവര്‍ ചിത്രീകരിക്കും. പോലീസിനെതിരെ പ്രചാരണം മാത്രമല്ല, സായുധാക്രമണം നടത്തുന്നതിലും അവര്‍ക്ക് മടിയില്ല. മോറാഴയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണ മേനോനെ കല്ലെറിഞ്ഞ് കൊന്ന കമ്യൂണിസ്റ്റുകാര്‍ കയ്യൂരില്‍ സുബ്ബയ്യന്‍ എന്ന പോലീസിനെ മുക്കിക്കൊല്ലുകയും ചെയ്തതാണ് ചരിത്രം. പോലീസ് തങ്ങള്‍ക്ക് പുല്ലാണെന്നും പോലീസ് തല്ലിയാല്‍ തിരിച്ചുതല്ലുമെന്നും പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ എല്ലായിടത്തും കാണാം. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനകത്തുവച്ചും ഞങ്ങള്‍ ബോംബുണ്ടാക്കുമെന്ന് പരസ്യമായി പ്രസംഗിച്ചത് ‘അയ്യോപാവം’ സഖാവല്ല. സാക്ഷാല്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.
കോടിയേരി ബാലകൃഷ്ണനേക്കാള്‍ പോലീസ് വിരുദ്ധ പ്രസംഗത്തിന്റെ അവകാശിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹം പോലീസ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചത് കേട്ടപ്പോള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നതുപോലെയാണ്. ഇന്നെസന്റിന്റെ കഥാപാത്രം പറഞ്ഞില്ലെ ‘ഞാനൊരു സത്യം പറയട്ടെ, എനിക്ക് ഒന്നും ഓര്‍മ്മയില്ലെന്ന്.’ അതുപോലെയാണ് പിണറായി പ്രസംഗിച്ചത്. പോലീസുകാരുടെ മനോവീര്യം കെടുത്തുന്ന ഒരു കാര്യവും ചെയ്തുകൂടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ കൗതുകമായി. പറയുന്ന കാര്യം നടപ്പിലാക്കാനാവുമോ? അവിടെയാണ് സംശയം.
കേരളത്തില്‍ മൂന്നാംമുറ അനുവദിക്കില്ലെന്ന് ഭരണത്തിലേറിയപ്പോള്‍ തന്നെ മുഖ്യമന്ത്രി പറഞ്ഞത് ആരും മറന്നിട്ടില്ല. അടുത്തിടെ ഡിജിപിയും അതാവര്‍ത്തിച്ചു. മൂന്നാംമുറ ആര്‍ക്കൊക്കെ എതിരെ പ്രയോഗിക്കാം, പ്രയോഗിക്കാതിരിക്കാം എന്നെന്തെങ്കിലുമൊരു വേര്‍തിരിവുണ്ടോ? മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മനുഷ്യരല്ലെ? ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെതിരെ പ്രയോഗിച്ച ‘മൂന്നാംമുറ’ മനുഷ്യസ്നേഹം പറയുന്ന കമ്മ്യൂണിസ്റ്റുകാരന് ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്. ഒരു കള്ളക്കേസില്‍ പ്രതിയായി പിടിക്കപ്പെട്ട സുബീഷിന്റെ പേരില്‍ മറ്റൊരു കേസ് കെട്ടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇനി ചെയ്യാന്‍ മറ്റൊരു മര്‍ദ്ദനമുറയുമില്ല. ഉരുട്ടല്‍ മുതല്‍ ഗരുഡന് തൂക്കല്‍വരെ നടത്തി. സുബീഷിന് നില്‍ക്കാനും നടക്കാനും കഴിയില്ല. നിന്നാല്‍ ഛര്‍ദ്ദിവരും. മൂത്രം ഒഴിക്കാന്‍ കഴിയില്ല.
സംസാരിക്കാനും ബുദ്ധിമുട്ട്. സിബിഐ അന്വേഷിച്ച് പ്രതികളെ കണ്ടെത്തി വിചാരണ കഴിഞ്ഞ ഫസല്‍വധക്കേസില്‍ നിന്നു സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള നികൃഷ്ട ജോലിയാണ് പോലീസ് ചെയ്തത്. സുബീഷും കൂട്ടരുമാണ് ഫസലിനെ കൊന്നതെന്നും, കാരായി രാജനും ചന്ദ്രശേഖരനുമൊന്നും അതില്‍ പ്രതികളല്ലെന്നും സുബീഷ് പറഞ്ഞതെന്നുമാണ് പോലീസ് ഭാഷ്യം.
2006 ലാണ് ഫസല്‍ വധിക്കപ്പെടുന്നത്.
അന്ന് കോടിയേരി ആഭ്യന്തരമന്ത്രി. കൊന്നത് ആര്‍എസ്എസ് എന്ന് ആദ്യം നുണബോംബിട്ട കോടിയേരി ആര്‍എസ്എസുകാരെ പ്രതികളാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. അന്ന് പോലീസ് അരിച്ചുപെറുക്കിയിട്ടും കൊലയും ആര്‍എസ്എസുമായി ബന്ധിപ്പിക്കാന്‍ ഒരു തുമ്പും കിട്ടിയില്ല. തുടര്‍ന്നാണ് കോടതിവിധിയെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും ചെയ്തു.
ഫസല്‍ കൊല്ലപ്പെടുമ്പോള്‍ 14 വയസ്സേ സുബീഷിനുണ്ടായിരുന്നുള്ളൂ. ഇന്ന് 24 വയസ്. 14-ാം വയസ്സില്‍ ഒരാളെ കൊന്നു എന്ന് പറയുമ്പോള്‍ അതില്‍ സത്യത്തിന് സാധ്യതയില്ലെന്ന് ഊഹിക്കാന്‍ പോലീസിനാകുന്നില്ലെ? പോലീസ് ഒരു കള്ള പ്രസ്താവന ഒരുക്കി. ആശയം ആരുടേതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിബിഐ എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം പിടയുമെങ്കിലും നല്ലൊരു തിരക്കഥാകൃത്താണ്. പോലീസ് തല്ലിപ്പഴുപ്പിച്ചശേഷം സുബീഷിനെകൊണ്ട് വായിപ്പിച്ചു. അത് റിക്കാര്‍ഡ് ചെയ്തു. യജമാനന്മാര് നിര്‍ദ്ദേശിക്കുന്നത് അപ്പടി നടപ്പാക്കുമ്പോള്‍ അതിന്റെ ഔചിത്യം പോലീസിന് ഓര്‍ത്തുകൂടേ.
മാവോയിസ്റ്റുകളെ കണ്ടാല്‍ കുളിക്കണമെന്ന മട്ടിലാണ് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയത്. ആരാണ് ഈ നാട്ടില്‍ മാവോയിസ്റ്റുകളെ സൃഷ്ടിച്ചത്. മാവോയെക്കുറിച്ച് ഇവിടുത്തുകാര്‍ അറിയുന്നത് ആരില്‍ നിന്നാണ്. മറന്നുപോയോ ‘ചെയര്മാന് മാവോ സിന്ദാബാദ്’ വിളികള്‍. മാവോയുടെ സാംസ്കാരിക വിപ്ലവമെന്ന കശാപ്പു പരിപാടികളെ പുകഴ്ത്തിപ്പാടിയതാരാണ്. ബി.ടി. രണദിവെ അവതരിപ്പിച്ച കല്‍ക്കത്താ തിസീസ് എന്ന അധികാരം തോക്കിന് കുഴിലൂടെ എന്ന സിദ്ധാന്തം ആരുടെ സംഭാവനയാണ്? ഉന്മൂലന തത്വശാസ്ത്രവും സായുധകലാപവും നയവും പരിപാടിയുമായി അവതരിപ്പിച്ച പാര്‍ട്ടിയുടെ സമീപനം തന്നെയാണ് നക്സല്ബാരിയെ സൃഷ്ടിച്ചത്.
ബിടിആറിന്റെ സ്ഥാനത്ത് നേതൃത്വം ചാരും മജൂംദാര്‍ ആയെന്ന് മാത്രം. എന്നും പോലീസിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സിപിഎം ഇപ്പോള്‍ മിത്രമാക്കി. പറയുന്നത് കേട്ടില്ലെങ്കില്‍ ഇനിയും ശത്രുവാക്കും. അതാണ് വെള്ളറടയില്‍ കണ്ടത്. സിപിഎമ്മുകാരന് പിടികിട്ടാപ്പള്ളി ഗുണ്ടയെ പോലീസ് പിടികൂടി. സഖാക്കള്‍ സംഘം ചേര്‍ന്ന് സ്റ്റേഷന് വളഞ്ഞു. പ്രതിയെ മൂന്നാംമുറയ്ക്ക് എസ്ഐ വിധേയനാക്കിയെന്ന ആരോപണവും ഉന്നയിച്ചിരിക്കുന്നു.
ഇതേ സിപിഎമ്മാണ് മലപ്പുറം നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കാന്‍ മെയ്വഴക്കം പ്രകടിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ മാവോയിസ്റ്റുകളും കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥനങ്ങളിലെ തീവ്ര കമ്മ്യൂണിസ്റ്റുകാരും ഒരുപോലെയാണോ? സംശയമുണ്ട്. വടക്ക് സായുധരായ മാവോയിസ്റ്റുകള്‍ പോലീസുകാരെ കൊല്ലുന്ന വാര്‍ത്തകളും തട്ടിക്കൊണ്ടുപോയി വിലപേശുന്നതും സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കുന്നതുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ അതിവിടെ ഉണ്ടായില്ല. എന്നിട്ടുമെന്തേ മാവോയിസ്റ്റു വേട്ട.
നക്സല്‍ ബാരിപോലെ നിലമ്പൂരിലെ കരുളായി മലയും വാര്‍ത്തകളില്‍ സ്ഥാനം നേടി. ഇവിടെ താവളം ഉറപ്പിച്ച മാവോയിസ്റ്റുകള്‍ പോലീസുകമായി ഏറ്റുമുട്ടിയെന്നും രണ്ടുപേരെ കൊന്നു എന്നുമാണ് പോലീസ് പ്രചരിപ്പിച്ചത്. പോലീസ് പറയുന്നതപ്പടി കണ്ണുമടച്ച് അംഗീകരിക്കാനാകുമോ? തലശേരി ഫസല്‍ കൊലക്കേസില്‍ പോലീസ് തിരക്കഥ അറിയുന്ന ആര്‍ക്കും ഒന്നാലോചിക്കുകതന്നെ വേണം. സിപിഎം പോലീസിനൊപ്പം നില്ക്കുമ്പോള് പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: