ഇന്ത്യയില്‍ മാര്‍ക്സിസത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുടെ ഉന്മൂലന സിദ്ധാന്തത്തിനും എത്രമാത്രം പ്രസക്തിയുണ്ട്? എം.എന്‍. റോയ് ആണ് ആദ്യ ഇന്ത്യന്‍ കമ്യൂണിസ്റ്റ്. കാള്‍ മാക്സിനും ലെനിനും തുല്യനായ സൈദ്ധാന്തികനായാണ് സോവിയറ്റ് യൂണിയനിലെ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന് റോയിയെ വിശേഷിപ്പിച്ചത്. 1920 ല്‍, റോയിയുടെ നേതൃത്വത്തിലാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്ക്കന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല) രൂപംകൊള്ളുന്നത്. അന്നുമുതല്‍ ഇന്നുവരെ ഈ പാര്‍ട്ടി (ഇടതുപാര്‍ട്ടികള്‍) ചെയ്തുകൂട്ടിയിട്ടുള്ള രാജ്യദ്രോഹങ്ങള്‍ക്ക് കൈയും കണക്കുമില്ല.
ഒരു ജനതയുടെ മൂല്യ സങ്കല്പങ്ങളെയും ദേശീയ വിചാരധാരയെയും കുപ്രചാരണങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും തകര്‍ക്കാന്‍ ഇടതുപാര്‍ട്ടികള്‍ ശ്രമിച്ചു. അക്രമമാണല്ലൊ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുഖമുദ്ര. ഭരണാധികാരികള്‍ ഒരു രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും സമാധാനവുമാണ് ലക്ഷ്യമാക്കുക. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങള്‍ക്കെതിരെ അണികളുടെ അക്രമങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്.
നിലവില്‍ വന്ന നാള് മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തുരങ്കം വയ്ക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. സാമ്രാജ്യത്വപക്ഷം ചേര്‍ന്ന് സ്വാതന്ത്ര്യസമര നേതാക്കളെ അവര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് ഒറ്റുകൊടുത്തു. ഇംഗ്ലീഷ് തുണിത്തരങ്ങളും മറ്റ് മുതലാളിത്ത ഉല്‍പ്പന്നങ്ങളും ബഹിഷ്കരിക്കാന്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ ബ്രിട്ടനിലെ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോട് നിസ്സഹകരിക്കുകയായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍.
സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അതിനൊപ്പമായിരുന്നില്ല. രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ റഷ്യയും ജര്മനിക്കൊപ്പംനിന്ന് ഇംഗ്ലണ്ടിനെ എതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇംഗ്ലണ്ടിനെ സാമ്രാജ്യത്വ ദുര്മോഹികളെന്ന് ആക്ഷേപിക്കുകയും, 1941 ല്‍ ജര്‍മനി, അനാക്രമണസന്ധി ലംഘിച്ച് റഷ്യയെ ആക്രമിച്ചപ്പോള്‍ ജര്‍മന്‍വിരുദ്ധ ചേരിയായ ഇംഗ്ലണ്ടിനെ പ്രകീര്‍ത്തിച്ച് അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. രണ്ടവസരങ്ങളിലും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയായിരുന്നില്ല, സോവിയറ്റ് യൂണിയന്റെ സ്ഥാപിത താല്പര്യമായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് വലുത്.
നീണ്ടകാലം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം നയിച്ച മഹാത്മാഗാന്ധി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ബൂര്‍ഷ്വാ നേതാവും ‘കുരുടന് മിശിഹ’യും മറ്റുമായിരുന്നു! ഇന്നും ഈ രാജ്യത്തെ മണല്‍ത്തരികള്‍ പോലും ആരാധിക്കുന്ന സുഭാഷ് ചന്ദ്രബോസ് അവര്‍ക്ക് ‘ജപ്പാന്‍കാരുടെ കാല്‍നക്കി’യായിരുന്നു! ഫാസിസ്റ്റ് ചാരനെന്നും നേതാജിയെ അവര്‍ ആക്ഷേപിച്ചു. യഥാര്‍ത്ഥത്തില്‍ ചാരപ്പണി ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്നു.
ഇന്ത്യയെ ശിഥിലമാക്കുകയെന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അജണ്ടയായിരുന്നു. ഇതിനും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കൂട്ടുനിന്നു. 1940 ല്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന മുസ്ലിംലീഗിന്റെ പാക്കിസ്ഥാന് വാദത്തിന് അനുകൂലമായ പ്രമേയം പാസ്സാക്കി. പാക്കിസ്ഥാന് ദിനവും ആഘോഷിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ 18 രാഷ്ട്രങ്ങളായി വിഭജിക്കണമെന്നാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ രാഷ്ട്ര മാതൃക മുന്നിലുണ്ടായിരുന്നിട്ടും അവര്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. ഇന്ത്യ ശക്തമായ രാഷ്ട്രമാകരുത് എന്ന ദുഷ്ടലാക്കായിരുന്നു ഇതിന് കാരണം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും ദേശവിരുദ്ധ മനോഭാവം മാറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായില്ല. സ്വതന്ത്ര ഭാരതത്തില്‍നിന്ന് ഹൈദരാബാദിനെ അടര്‍ത്തിമാറ്റി പാക്കിസ്ഥാനോടൊപ്പം ചേര്‍ക്കാന്‍ അവര്‍ മുഹമ്മദാലി ജിന്നയ്ക്കൊപ്പം പ്രവര്‍ത്തിച്ചു. പാക്കിസ്ഥാനോട് ചേരുന്നതിന്റെ ഭാഗമായി സ്വതന്ത്ര ഹൈദരാബാദിനുവേണ്ടി വാശിപിടിച്ച നൈസാമിന്റെ കൂലിപ്പടയാളികളായ റസാഖര്മാര്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സേനക്കെതിരെ പോരാടാനും കമ്യൂണിസ്റ്റുപാര്‍ട്ടി തയ്യാറായി. 1962 ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യ, ചൈനയെയാണ് ആക്രമിച്ചതെന്ന് പ്രഖ്യാപിച്ച് അവര്‍ക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കാനും കമ്യൂണിസ്റ്റുകള്‍ക്ക് മടിയുണ്ടായില്ല.
കോണ്‍ഗ്രസിന്റെ മറപിടിച്ച് സോഷ്യലിസ്റ്റ് ചേരിയിലൂടെ സ്വാധീനമുറപ്പിച്ചതോടെ കേരളം കമ്യൂണിസ്റ്റുകളുടെ വിളനിലമായി. അക്രമാസക്തമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. കയ്യൂര്‍, പുന്നപ്ര വയലാര്‍ സമരങ്ങള്‍ സംഘടിപ്പിച്ച് നിരക്ഷരരായ പട്ടിണിപ്പാവങ്ങളെ കുരുതികൊടുത്താണ് പാര്‍ട്ടി വളര്‍ത്തിയത്. എന്നാല്‍ വിചിത്രമായ കാര്യം, കേരളത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്!
കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കേരളത്തിലെ ഹിന്ദുക്കളെ കബളിപ്പിക്കാന്‍ എളുപ്പമാണെന്നതിന് നമ്മുടെ മുന്നില്‍ രണ്ട് വ്യക്തമായ ഉദാഹരണങ്ങളുണ്ട്. ഒന്ന്: ക്രൈസ്തവ-മുസ്ലിം കെണിയില്‍ വീണ് നിഷ്പ്രയാസം മതപരിവര്‍ത്തനത്തിന്റെ ഇരകളാകുന്നത്. രണ്ട്: ഇടതുപാര്‍ട്ടികളുടെ മോഹന വാഗ്ദാനങ്ങളില്‍ പ്രലോഭിതരായി അവര്‍ക്ക് ഭരണം ലഭിക്കാന്‍ വഴിയൊരുക്കുന്നത്. 1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ അധികാരം കിട്ടിയത് ലോകമെമ്പാടും ഒരേസമയം ഭയവും പ്രതീക്ഷയും വളര്‍ത്തി. ഭയം പല രാഷ്ട്രങ്ങളിലെയും മുതലാളിത്ത വ്യവസ്ഥിതി അപകടത്തിലാവുമോ എന്നതായിരുന്നു. മാര്‍ക്സിസ്റ്റ് രക്ഷകര്‍ വന്ന് തങ്ങളെ മോചിപ്പിക്കുമെന്ന് ദരിദ്രരാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കേരളമാകട്ടെ സര്‍വനാശത്തിലേക്ക് കൂപ്പുകുത്തുന്നതിന് തുടക്കം കുറിക്കുകയായിരുന്നു.
കൃഷി ഭാരതീയന്റെ ജന്മസിദ്ധമായ തൊഴിലാണ്; കേരളീയന്റെ വിശേഷിച്ചും. കമ്യൂണിസ്റ്റ് ഭരണം കേരളത്തിലെ കൃഷിയെ താറുമാറാക്കി. അപര്യാപ്തതകള്‍ നിറഞ്ഞ ഭൂപരിഷ്കരണ നിയമത്തിലൂടെ കൃഷിയെ മുരടിപ്പിച്ചു. കൃഷിപ്പണി ചെയ്യുന്നത് അപമാനകരവും, വെള്ളക്കോളര്‍ ഉദ്യോഗമാണ് അഭിമാനമെന്നുമുള്ള തെറ്റിദ്ധാരണ യുവാക്കളില്‍ സൃഷ്ടിച്ചു. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ പോലും കൃഷിയിറക്കുന്ന സമയത്തും വിളവെടുപ്പിന്റെ സമയത്തും അവധിയെടുത്ത് നാട്ടിലെത്തി അതില്‍ പങ്കാളികളാകുമ്പോഴാണിതെന്നോര്ക്കുക.
കൃഷിയോടുള്ള കമ്യൂണിസ്റ്റുകളുടെ നിഷേധാത്മക സമീപനത്തിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
നിലമുഴുന്ന ട്രാക്ടര്‍ വന്നപ്പോള്‍ അതിനു മുന്നില്‍ കടിന്ന് സമരം നടത്തി. 1970 കളില്‍ ചെങ്ങന്നൂര്‍, അടൂര്‍, കാക്കനാട് എന്നിവിടങ്ങളില്‍ മൂന്ന് എഞ്ചിനീയറിംഗ് കോളജുകള്‍ വന്നപ്പോള്‍ അവിടെ പ്രിന്‍സിപ്പല്‍മാരെ പൂട്ടിയിട്ട് തല്ലുകവരെ ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലരും മടിച്ചു. വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന് പുറത്ത് പഠിക്കാനയച്ച് ഖജനാവിന് കോടാനുകോടികളുടെ ചോര്‍ച്ചയുണ്ടാക്കി. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരായി സമരം. അനാവശ്യ സമരങ്ങള്‍ നടത്തി കേരളത്തെ വ്യവസായശാലകളുടെ ശവപ്പറമ്പാക്കി.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു? ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മാത്രം സ്വഭാവ വൈകൃതമാണോ ഇതെല്ലാം? മാര്‍ക്സിസത്തെക്കുറിച്ചും, അത് രൂപംകൊള്ളാനിടയായ യൂറോപ്പിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും പഠിക്കുമ്പോള്‍ മൗലികമായ തിന്മകള് ശ്രദ്ധയില്‍പ്പെടും.
1818 ല്‍ ജര്‍മനിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് ഇരുപത്തഞ്ചാം വയസ്സില്‍ നാടുവിട്ട് യൂറോപ്പില്‍ പലയിടത്തും ചുറ്റിക്കറങ്ങി അവസാനം ലണ്ടനില്‍ സ്ഥിരതാമസമാക്കിയയാളാണ് കാള്‍ മാര്‍ക്സ്. തന്റെ കുട്ടികള്‍ക്ക് മതിയായ ഭക്ഷണമോ വൈദ്യസഹായമോ നല്കാന് മാര്‍ക്സ് ബുദ്ധിമുട്ടിയിരുന്നു. കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള കോട്ടുപോലും കുടുംബചെലവിന് വില്‍ക്കേണ്ടിവന്ന കഥ പ്രസിദ്ധമാണല്ലോ.
ഗ്രീക്ക് ചിന്തകരായ ഡെമോക്രീറ്റസ് (ബി.സി. 460-370), പ്ലേറ്റോ (ബി.സി. 428-348), ഹെരാക്ലീറ്റസ് (ബി.സി. 535-475) എന്നിവരുടെ ഗ്രന്ഥങ്ങളും, ബൈബിളുമായിരുന്നു മാര്‍ക്സിന്റെ മാര്‍ഗദര്‍ശനങ്ങള്‍. ഇന്ത്യയിലെ ആത്മീയ ഗ്രന്ഥങ്ങളൊന്നും പഠിക്കാന്‍ മാര്ക്സിന് അവസരം ലഭിച്ചില്ല. ആത്മീയതയില്‍ മാര്ക്സിന് താല്‍പ്പര്യവുമില്ലായിരുന്നു. ബൈബിളിലാണെങ്കില്‍ സത്യവും ധര്‍മവുമൊക്കെ ശുഷ്കമാണ്. തന്റെ ജനങ്ങളെ ഈജിപ്റ്റിലെ 430 വര്‍ഷത്തെ അടിമത്വത്തില്‍നിന്ന് മോചിപ്പിച്ച് സീനായ് മലനിരകളില്‍ തമ്പടിക്കുമ്പോള്‍ മോസസിന്റെ ഭാര്യ പിതാവ് ജെത്രോ എന്ന മാന്ത്രികന് മെനഞ്ഞെടുത്ത കഥകളും, കാലാകാലങ്ങളിലെ യുദ്ധങ്ങളുടെയും വ്യഭിചാര കലഹങ്ങളുടെയുമൊക്കെ കഥകളും ചേര്‍ത്തുണ്ടാക്കിയതാണ് ബൈബിള്‍ പഴയ നിയമം. കാള്‍ മാര്‍ക്സ് ഇതിനെ ആക്ഷേപിക്കാനുള്ള കാരണവും ഇതുതന്നെ.
മാര്‍ക്സ് രൂപംനല്കിയ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രകൃതിനിയമങ്ങളെ വെല്ലുവിളിക്കുന്ന, സത്യത്തെ ഒരു കണ്ണുകൊണ്ട് മാത്രം കാണുന്നതാണ്. ഭൗതികതയില്‍ ഏകപക്ഷീയമായി ഊന്നുന്ന ഈ തത്വചിന്തയ്ക്ക് പിന്നില്‍ ജോര്‍ജ് ഹേഗല്‍ (1720-1831), ഫോയര്‍ബാഗ് (1804-1872) എന്നീ ജര്‍മന്‍ തത്വചിന്തകരുടെ സ്വാധീനവുമുണ്ട്.
സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠ ജീവിയാണ് മനുഷ്യന്. തനിക്ക് ആത്മാവുണ്ടെന്ന് അവന് തിരിച്ചറിയുന്നു. ആത്മീയത ആത്മാവിന്റെ ഊര്‍ജമാണ്, ഭക്ഷണമാണ്. ഊര്‍ജമില്ലാതെ വരളുമ്പോള്‍ ഭൗതികതയെ ആശ്രയിക്കുന്നു. അന്ധമായ ഭൗതികത മൃഗീയത വളര്‍ത്തുന്നു. മൃഗീയത നാശത്തില്‍ കലാശിക്കുന്നു. ഇതാണ് മാര്‍ക്സിസത്തിന് സംഭവിച്ചത്.
മാര്‍ക്സ് 1859 ല്‍ ‘എ കോണ്ട്രിബ്യൂഷന് ടു ദ ക്രിട്ടിസിസം ഓഫ് പൊളിറ്റിക്കല്‍ എക്കണോമി’ എന്ന പ്രബന്ധം ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. വളരെ പ്രതീക്ഷയോടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു ഇതെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. നീണ്ട കാത്തിരിപ്പിനുശേഷം 1867 ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന് എന്ന സംഘടന രൂപീകരിച്ചു. കയ്പ്പുള്ള സത്യം ഈ നടപടിയില്‍ മറഞ്ഞുകിടപ്പുണ്ട്. സംഘടനയിലെ അംഗങ്ങള്‍ ഭൂരിഭാഗവും ലണ്ടന്‍ തെരുവിലെ മോഷ്ടാക്കളും ഗുണ്ടകളും പിടിച്ചുപറിക്കാരും വേശ്യാത്തെരുവിലെ സ്ത്രീകളുമായിരുന്നു. 1873 ല്‍ ജര്‍മന്‍-ഫ്രഞ്ച് ഭാഷകളില്‍ ‘ദാസ് ക്യാപ്പിറ്റല്‍’ പ്രസിദ്ധീകരിച്ച മാര്‍ക്സ് 1883 ല്‍ മരിച്ചു. സാമുവല്‍ മൂറിന്റെയും മാര്‍ക്സിന്റെ ഇളയമകളുടെ ഭര്‍ത്താവ് ഡോ. എവിലിംഗിന്റെയും ഫ്രഡറിക് ഏംഗല്‍സിന്റെയുമൊക്കെ ശ്രമഫലമായി ഇംഗ്ലീഷിലും ഈ കൃതി പ്രസിദ്ധീകരിച്ചു.
മാര്‍ക്സിന്റെ തത്വസംഹിത ഒരിടത്തും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. അതിന്റെ സ്വീകാര്യത ശുഷ്കമായിരുന്നു. സ്സാര്‍ ചക്രവര്‍ത്തിയുടെ ഫ്യൂഡല്‍ ഭരണത്തില്‍നിന്ന് ലെനിന്റെ നേതൃത്വത്തില്‍ 1917 ല്‍ റഷ്യയെ മോചിപ്പിച്ചു. സ്റ്റാലിന്റെ നികൃഷ്ടമായ രീതികള്‍ ഈ ഭരണം ഉറപ്പിച്ചു. ഒരു പുരുഷായുസ്സുപോലും നിലനില്ക്കാതെ 1980 കളുടെ അന്ത്യത്തില്‍ ചിതല്‍പ്പുറ്റുപോലെ കമ്യൂണിസ്റ്റ് ഭരണകൂടം അടര്‍ന്നുവീണു. രണ്ടാംലോക യുദ്ധത്തിനുശേഷം ജര്‍മനിയുടെ ഒരു ഭാഗം കമ്യൂണിസ്റ്റാധിപത്യത്തില് വന്നെങ്കിലും അരനൂറ്റാണ്ടിനകം മാര്‍ക്സിസം മതിയാക്കി ബര്ളിന് മതില് പൊളിച്ച് ഇരുരാജ്യങ്ങളും ഒന്നായി.
മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നോസ്റ്റ് -പെരിസ്ട്രോയിക്ക പരിഷ്കരണങ്ങളോടെ സോവിയറ്റ് യൂണിയന് തകര്‍ന്നതിനൊപ്പം പോളണ്ട്, ഹംഗറി, ബള്‍ഗേറിയ, ചെക്കോസ്ലോവാക്യ തുടങ്ങിയ ഭരണകൂടങ്ങളും നിലംപൊത്തി. അരനൂറ്റാണ്ടിലേറെ അരാജകത്വത്തിലായിരുന്ന ചിയാങ് കൈഷക്കിന്റെ ചൈനയിലും മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ 1949 ല്‍ കമ്യൂണിസ്റ്റാധിപത്യം വന്നു. 1965 ലെ സാംസ്കാരിക വിപ്ലവത്തിനുശേഷം കിരാതവാഴ്ചയായിരുന്നു. ബുദ്ധന്റെയും കണ്‍ഫ്യൂഷ്യസിന്റെയും മറ്റും മൗലികമായി ശക്തിയുള്ളതുകൊണ്ടാവണം ചൈന ചിന്നിച്ചിതറാതെ ഇന്നും നിലനില്‍ക്കുന്നത്. മാര്‍ക്സിസത്തിന്റെ പരാജയത്തിന് അടിവരയിടുന്ന സംഭവവികാസങ്ങളാണ് ഇവയൊക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: