തിരുവനന്തപുരം: ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് സ്വര്‍ണ്ണം കൈവശംവയ്ക്കുന്നതിനുള്ള മാര്‍ഗരേഖ മാത്രമാണെന്ന് ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഗോവിന്ദന്. വിവാഹിതരായ സ്ത്രീകള്‍ക്ക് 62മ്മ പവനും (500ഗ്രാം) അവിവാഹിതരായ സ്ത്രീകള്‍ക്ക് 31 പവനും (250ഗ്രാം) പുരുഷന്മാര്ക്ക് 12മ്മ പവനും(100ഗ്രാം) കൈവശം വയ്ക്കാന്‍ അധികാരമുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ 132-ാം വകുപ്പ് പ്രകാരം അനധികൃതമായി കൈവശം വച്ചിട്ടുള്ള സ്വര്‍ണം കണ്ടുകെട്ടാനുള്ള വകുപ്പ് 1978 മുതല്‍ തന്നെ നിലവിലുള്ളതാണ്. പുതിയ ഉത്തരവ് ഈ നിയമത്തിന് കൂടുതല്‍ സുതാര്യതയും വ്യക്തതയും മാത്രമാണ് നല്‍കിയിരിക്കുന്നത്. ലോക്കറുകളിലും വീടുകളിലും സൂക്ഷിക്കുന്ന സ്വര്‍ണത്തിന് മൊത്തമായി നികുതി ചുമത്തും എന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതിയില്‍ വെളിപ്പെടുത്തിയ പണം കൊണ്ട് വാങ്ങിയതോ സമ്പാദ്യത്തിലൂടെ വാങ്ങിയതോ കാര്‍ഷിക വരുമാനം പോലെ ആദായനികുതി ഒഴിവാക്കിയ വരുമാനത്തില്‍ നിന്ന് വാങ്ങിയതോ പൈതൃകമായി കൈവശം വന്നതോ ആയ സ്വര്‍ണത്തിന് യാതൊരു നിയന്ത്രണങ്ങളോ നികുതിയോ ഇല്ല. സ്രോതസ്സ് വെളിപ്പെടുത്താന്‍ പറ്റാത്തതും കള്ളപ്പണം കൊണ്ട് വാങ്ങിയതുമായ സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ ആദായ നികുതി വകുപ്പ് കണ്ടുപിടിക്കാന്‍ ഇടയായാല്‍ മേല്‍പ്പറഞ്ഞ പരിധിക്ക് മുകളിലുള്ള സ്വര്ണത്തിനോ സ്വര്‍ണാഭരണങ്ങള്‍ക്കോ പുതിയ നിയമഭേദഗതി വകുപ്പ് 115 ബിബി പ്രകാരം നികുതി 60 ശതമാനവും സര്‍ച്ചാര്‍ജ് 25 ശതമാനവും ഇടാക്കുവാന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ കണക്കുപ്രകാരം മകനും മകളും അടങ്ങിയ ഒരു അണുകുടുംബത്തിന്റെ കൈവശം 950 ഗ്രാം വരെ സ്വര്‍ണം സൂക്ഷിക്കുന്നതിന് യാതൊരു നികുതി ബാധ്യതയും ഇല്ല. കുടുംബത്തില്‍ വിവാഹിതരായ മക്കളോ മരുമക്കളോ (സ്ത്രീകള്‍) ഉണ്ടെങ്കില്‍ ഈ പരിധി ഓരോ വിവാഹിതരായ സ്ത്രീക്കും 500 ഗ്രാം എന്ന തോതില്‍ കണക്കാക്കും. അമിതമായി കള്ളപ്പണത്തില്‍ നിന്നും സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്ത സമ്പാദ്യത്തില്‍ നിന്നും സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ കൈവശമുള്ളവര്‍ക്കും 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ആ നോട്ടുകള്‍കൊണ്ട് അമിതമായി സ്വര്‍ണം വാങ്ങിച്ചുകൂട്ടിയവര്ക്കും മാത്രമാണ് നിയമം ബാധകമാവുക എന്നത് നിയമഭേദഗതിയില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: