മൂവാറ്റുപുഴ: സര്‍ക്കാര്‍ ജോലിയിലിരുന്ന ഹെഡ് ക്ലാര്‍ക്ക് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഉദ്യോഗസ്ഥനെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നോര്‍ത്ത് പറവൂര്‍ വില്ലേജ് ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക് പി.അജിമോന് വര്‍ഗീസിനെതിരെയാണ് അന്വേഷണം നടത്താനും ഡിസംബര്‍ 30-നകം എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിനോട് റിപ്പോര്‍ട്ട് നല്കുവാനും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെറായി സെന്റ് മേരീസ് പള്ളി വികാരി ഫാ.ടൂബി ബേബി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സെന്റ് മേരീസ് പള്ളിയുടെ കൈക്കാരനായി അജിമോന് സര്‍ക്കാര്‍ ജോലിയിലിരുന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നു ആനുകൂല്യങ്ങള്‍ നേടുകയും സെന്റ് മേരീസ് ചര്‍ച്ച് ട്രസ്റ്റ് രൂപീകരിച്ച് മറ്റ് പ്രതികളുമായി കൂട്ടുചേര്‍ന്ന് ഫണ്ട് തിരുമറി നടത്തിയെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയിലെ പല ആരോപണങ്ങളും സിവില്‍ നടപടികളുമായി ബന്ധപ്പെട്ടതിനാല്‍ സിവില്‍ കോടതിയെ സമീപിക്കാനും പരിഹാരം തേടാനും നിര്‍ദ്ദേശിച്ച കോടതി അമിത സ്വത്ത് സമ്പാദനം, അഴിമതി നിരോധവകുപ്പിന്റെ പരിധിയില്‍വരുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എതിര്‍കക്ഷികളായി ചേര്‍ത്തിരുന്ന പള്ളിപ്പുറം വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കെഎസ്ഇബി അസി.എഞ്ചിനീയര്‍, ചെറായി, കേരള വാട്ടര്‍ അതോറിറ്റി സബ്ഡിവിഷന് നോര്‍ത്ത് പറവൂര്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ ഒഴിവാക്കിയാണ് അന്വേഷണ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: