തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നാമിനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ള എഐഎസ്എഫ് നേതാക്കള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 9ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എഐഎസ്എഫ് പ്രതിനിധിക്കും നേതാക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഘപരിവാര്‍ ഫാസിസത്തിനെതിരെ യൂണിവേഴ്സിറ്റി കോളജിനുസമീപമുള്ള സെനറ്റ് ഹാളില്‍ ഇടതുപക്ഷ അധ്യാപ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയ്ക്കുശേഷമാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം സഖ്യകക്ഷിയില്‍നിന്നും കടുത്ത മര്‍ദ്ദനമേറ്റത്.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാര്‍ത്ഥി മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മണിമേഘല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അടിച്ചു താഴെയിട്ടു. നാമനിര്‍ദ്ദേശ പത്രിക കീറിയെറിഞ്ഞ ശേഷം മണിമേഘലയെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ട് മര്‍ദ്ദിച്ചു. കൂടെപോയ എഐഎസ്എഫ് ജില്ലാ ഭാരവാഹിയായ ലിസ്നയെ കോളജിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ച് അസഭ്യം പറഞ്ഞു. എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അജിത്തിന്റെ ഭാര്യയാണ് മണിമേഘല.
സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളജിനു മുന്നിലെത്തിയ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹരിന്‍ ബാബു, ജില്ലാ സെക്രട്ടറി അരുണ്‍ ബാബു (26), വൈസ് പ്രസിഡന്റ് വിനീത് തമ്പി (24), കേരള സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറി നന്ദുരാജ് എന്നിവരെയും മര്‍ദ്ദിച്ചു. കോളജിനുള്ളിലേക്ക് ബലമായി വലിച്ചു കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദിച്ച ശേഷം ഇവരുടെ വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നിലിട്ട് വലിച്ചുകീറി. അരമണിക്കുറോളം തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എഐഎസ്എഫ് നേതാക്കളെ മോചിപ്പിച്ചത്. പോലീസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിനീത് തമ്പി, ലിസ്ന എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എസ്എഫ്ഐ ജില്ലാ നേതാക്കളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: