മുക്കം: കോടഞ്ചേരി മുറമ്പാത്തിയില്‍ വൃദ്ധദമ്പതികളെ തോക്കുചൂണ്ടി കെട്ടിയിട്ട് കവര്‍ച്ച. മുറമ്പാത്തി പയ്യാനികുഴിപ്പില് അഗസ്റ്റിന്, ഭാര്യ ഗ്രേസി എന്നിവരെ കെട്ടിയിട്ടാണ് ആയുധധാരികള്‍ എട്ടര പവന് കവര്‍ന്നത്.
വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. 74 കാരനായ അഗസ്റ്റിനും 72 കാരി ഗ്രേസിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി എട്ടരയോടെ മുഖമൂടിയണിഞ്ഞെത്തിയ ഒരാള്‍ കോളിംഗ് ബെല്ലടിക്കുകയും വാതില്‍ തുറന്നതോടെ രണ്ടുപേര്‍ അകത്തേക്ക് ഇരച്ച് കയറുകയുമായിരുന്നു. ഒരാള്‍ അഗസ്റ്റിനു നേരെ തോക്കു ചൂണ്ടുകയും രണ്ടാമന് ഗ്രേസിയുടെ കഴുത്തില്‍ കത്തി വെക്കുകയും ചെയ്തു. ഏറെ നേരത്തെ മല്പിടുത്തത്തിനൊടുവില് അഗസ്റ്റിനെ കീഴ്പ്പെടുത്തി കൈകാലുകള്‍ കൂട്ടിക്കെട്ടുകയും വായ്മൂടിക്കെട്ടുകയും ചെയ്തു.
അഗസ്റ്റിന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാലയും ഗ്രേസിയുടെ കയ്യിലുണ്ടായിരുന്ന നാല് പവന്റെ വളകളും കൈക്കലാക്കി. താലി മാല നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രേസിയുമായി ഏറെ നേരം വീട്ടില്‍ കറങ്ങിയ സംഘം തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും അരി നല്‍കണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണം വഴി തിരിച്ചുവിടാനാണ് മാവോയിസ്റ്റാണെന്നും അരി വേണമെന്നും പറഞ്ഞ് ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.
ഇരുവരെയും മുറിയില്‍ പൂട്ടി രണ്ട് മൊബൈല്‍ ഫോണുകളും കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടത്. വീട്ടിലേക്കുള്ള ഫോണ്‍ബന്ധവും വിഛേദിച്ചിരുന്നു. ഭയന്നു വിറച്ച ഇവര്‍ പുലരുവോളം വീടിനുള്ളില്‍ ശ്വാസമടക്കി കഴിയുകയായിരുന്നു. മോഷ്ടാക്കളുടെ കയ്യില്പ്പെടാത്ത ഒരു മൊബൈല്‍ ഫോണ്‍ വീട്ടിനുള്ളില്‍ നിന്ന് ലഭിച്ചതോടെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മുറി തുറന്ന് ഇരുവരെയും പുറത്തിറക്കുകയായിരുന്നു.
താമരശ്ശേരി ഡിവൈഎസ്പി. കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധിച്ചു. വീട്ടിനുള്ളില്‍ മണം പിടിച്ച് പുറത്തേക്കോടിയ പോലീസ് നായ 200 മീറ്ററോളം അകലെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച പേഴ്സും മൊബേല്‍ ഫോണും കണ്ടെടുത്തു. കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: