വാഷിങ്ടെണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്വാന് പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ഫോണിലൂടെയാണ് ട്രംപ് സായി ഇങ് വെന്നുമായി ചര്‍ച്ച നടത്തിയത്. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
അമേരിക്കയുടെ വിദേശകാര്യ നയത്തിലും നിലപാടുകളിലും സഖ്യങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ നിയുക്ത പ്രസിഡന്റിന് അവകാശമുണ്ടെന്ന് ഒരു അമേരിക്കന്‍ വിദേശകാര്യ വിഭാഗം പ്രതിനിധി പറഞ്ഞു. എന്നാല്‍ തായ്വാനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം അങ്ങനെയൊരു നിലപാട് മാറ്റമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1979ല്‍ ചൈനയുമായുള്ള സഹകരണം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തായ്വാനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ട്രംപിന്റെ വിജയത്തെ സായി ഇങ് വെന്‍ അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തായ്വാന്റെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് സായി ഇങ് വെന്‍.
ഇരുവരും തമ്മിലുള്ള ചര്‍ച്ച യുഎസ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തില്ലെന്നും രാജ്യത്തിന്റെ വിദേശ നയങ്ങളിലടക്കം മാറ്റം വരുത്താന്‍ നിയുക്ത പ്രസിഡന്റിനു അധികാരമുണ്ടെന്നും ട്രംപിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍ തായ്വാനുമായുള്ള അമേരിക്കയുടെ പുതിയ സൗഹൃദത്തോട് ചൈന എങ്ങനെ പ്രതികരിക്കും എന്നത് വ്യക്തമല്ല. തങ്ങളുടെ കീഴിലുള്ള വിഘടിത പ്രദേശമായാണ് ചൈന തായ്വാനെ കാണുന്നത്. കഴിഞ്ഞ 60 വര്‍ഷത്തോളമായി ശത്രുതാപരമായ ബന്ധമാണ് ചൈനയും തായ്വാനും തമ്മില്‍ നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: