ന്യൂദല്‍ഹി: ജനങ്ങളാണ് തന്റെ ഹൈക്കമാന്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”എനിക്ക് ഹൈക്കമാന്റില്ല. എനിക്ക് മുകളില്‍ മന്ത്രിമാരില്ല. ജനങ്ങളാണ് എന്റെ ഹൈക്കമാന്റ്. നിങ്ങളോടാണ് ഞാന്‍ മറുപടി പറയേണ്ടത്”. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൊറാദാബാദില്‍ സംഘടിപ്പിച്ച ബിജെപി റാലിയില്‍ മോദി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗിച്ചവര്ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ”സത്യസന്ധര്‍ ബാങ്കുകളില്‍ ക്യൂ നില്ക്കുമ്പോള് കള്ളപ്പണക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുള്ള പാവപ്പെട്ടവരുടെ വീടുകളില്‍ ക്യൂ നില്‍ക്കുകയാണ്. ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച മറ്റുള്ളവരുടെ പണത്തില്‍ ഒരു പൈസ പോലും നിങ്ങള്‍ പിന്‍വലിക്കരുത്. കാല് പിടിച്ച് അപേക്ഷിച്ചാലും കള്ളപ്പണക്കാര്‍ക്ക് പണം തിരിച്ച് നല്‍കരുത്. അവര്‍ ഭീഷണിപ്പെടുത്തിയാല്‍ എന്നെ അറിയിക്കൂ. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ ഇത്തരക്കാരെ ജയിലിലേക്കയച്ച് പണം പാവപ്പെട്ടവരുടെ വീട്ടിലെത്തിക്കാന്‍ മറ്റ് വഴി തേടും”. പ്രധാനമന്ത്രി പറഞ്ഞു.
”സാധനങ്ങള്‍ വാങ്ങാന്‍ ഇതുവരെ നമ്മള് ക്യൂ നിന്നു. അറുപത് വര്‍ഷം ഭരിച്ചവര്‍ ക്യൂ നിര്‍ത്തി നമ്മുടെ സമയം നഷ്ടപ്പെടുത്തി. എല്ലായിടത്തും ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കാനുള്ള ക്യൂവിലാണ് ജനങ്ങളിപ്പോള്‍”. ബാങ്കുകളില്‍ ജനങ്ങള്‍ വരിനിന്ന് കഷ്ടപ്പെടുകയാണെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടി മോദി വ്യക്തമാക്കി.
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാണോയെന്ന് പ്രതിപക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മോദി ചോദിച്ചു. രാജ്യത്തെ നശിപ്പിച്ച അഴിമതി അവസാനിപ്പിക്കേണ്ടതുണ്ട്. അഴിമതി സ്വയം ഇല്ലാതാവില്ല. വടിയുപയോഗിച്ച് അടിച്ചോടിക്കണം. ചിലര്‍ ആരോപണമുന്നയിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തെറ്റാണോയെന്ന് ചോദിച്ച മോദി ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മണി മണി എന്ന് പറഞ്ഞ കള്ളപ്പണക്കാരിപ്പോള് മോദി മോദി എന്നാണ് പറയുന്നതെന്ന് പരിഹസിച്ച പ്രധാനമന്ത്രി പ്രശ്നം അവസാനിക്കാന്‍ അമ്പത് ദിവസമാണ് ആവശ്യപ്പെടുന്നതെന്ന് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: