കാണ്‍പൂര്‍: കാണ്‍പൂര്‍ ദേഹതിലെ ഝിഞ്ജകില് ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ യുവതിക്ക് സുഖപ്രസവം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ക്യൂവില്‍ നില്‍ക്കവേയാണ് സര്വ്വേഷ ദേവി എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.
സര്ദാര്പുരത്തിലെ മജ്ര ശഹ്പൂര് ദേര സ്വദേശിയാണ് ഇവര്‍. സര്വ്വേഷയ്ക്ക് പ്രസവവേദനയെ തുടര്‍ന്ന് 108 ആംബുലന്‍സിനെ വിളിച്ചെങ്കിലും സര്‍വ്വീസ് ലഭ്യമായില്ല. തുടര്‍ന്ന് ബാങ്കിലെത്തിയ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ പ്രസവത്തിനുള്ള സൗകര്യം ബാങ്കില്‍ തന്നെ ഏര്‍പ്പെടുത്തുകയായിരുന്നു. 3.45ഓടെ ഇവര്‍ ആണ്‍കുട്ടിക്ക് ജന്മം നല്കി. അതിനുശേഷം പോലീസില്‍ വിവരമറിയിച്ച് യുവതിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നെന്ന് ബാങ്ക് മാനേജര്‍ എസ്. കെ. ചൗധരി അറിയിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നുമാസം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചതാണ്.
ലോഹ്യ ആവാസ് വായ്പയില്‍ നിന്ന് 5000 രൂപ പിന്‍വലിക്കുന്നതിനാണ് സര്വ്വേഷ ബാങ്കിലെത്തിയത്. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണി ആയിരുന്നിട്ടു കൂടി ഭര്‍ത്താവിന്റെ അമ്മ ഇവരെ ബാങ്കിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് ബാങ്ക് ഉദ്യോഗസ്ഥന് കുറ്റെപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: