കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യന്‍ സാമ്പത്തികരംഗത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ചിതലായ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മാസ്റ്റര്‍സ്ട്രോക്കാണ് നവമ്പര്‍ 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഏറെ മാസങ്ങളായി ആലോചനയിലിരുന്ന ഈ തീരുമാനം ഗവണ്മെന്റിന്റെ ഉയര്‍ന്ന തലത്തിലുള്ള ചിലര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത് കുറച്ച് നാളുകള്‍ ജനങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും പ്രധാനമന്ത്രി ജനങ്ങളോടാവശ്യപ്പെട്ടപോലെ, നമ്മുടെ രാഷ്ട്രത്തിന്റെ അടിവേരിനെ ആക്രമിക്കുന്ന അഴിമതിയും കള്ളപ്പണവും, വ്യാജ കറന്‍സികളും ഭീകരതയ്ക്ക് ഫണ്ട് ലഭ്യമാകുന്നതും തടയാന്‍ ഓരോ പൗരനും നല്‍കേണ്ട വിലയാണിത്.
ഒരു രാഷ്ട്രത്തിന്റെ വികസനചരിത്രത്തില്‍ ശക്തവും നിര്‍ണ്ണായകവുമായ ചുവടുവെപ്പുനടത്തേണ്ട ആവശ്യം അനുഭവപ്പെടുന്ന സന്ദര്‍ഭമുണ്ടാകും, പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇല്ലായിരുന്നെങ്കില്‍ കള്ളപ്പണത്തിനെതിരായ ഇന്ത്യയുടെ യുദ്ധവും ലോകമെമ്പാടും അനുരണനങ്ങള്‍ ഉണ്ടാക്കിയിരിക്കാം. പക്ഷേ കള്ളപ്പണം കൈയടക്കിവച്ചിരിക്കുന്നവര്‍ക്ക് കൊള്ളേണ്ടയിടത്ത് കൊള്ളുംവിധം ആഞ്ഞടിച്ച മോദിയുടെ നീക്കത്തിന്റെ അനുരണനങ്ങള്‍ ദീര്‍ഘകാലം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ അനുഭവവേദ്യമാകും.
തെരുവുകളും റോഡുകളും ശുചിയാക്കാനും ശുചിമുറികള്‍ നിര്‍മ്മിക്കാനുമാണ് ശുചിത്വഭാരത പദ്ധതി നടപ്പിലാക്കിയത്. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന, എന്നാല്‍ സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭ്യമാക്കാത്ത സാമ്പത്തിക വ്യവസ്ഥ തൂത്തുവാരി വൃത്തിയാക്കുവാന്‍ ലോകത്തെവിടെയും നടപ്പിലാക്കിയിട്ടുള്ള ഏറ്റവും വലിയ ഉദ്യമമാണ് അഴിമതിക്കെതിരായ പ്രധാനമന്ത്രിയുടെ ഈ നടപടി. ഈ പ്രക്രിയ നമ്മുടെ സംവിധാനത്തെ ശുചിയാക്കുന്നതിന്റെ തോത് സങ്കല്പ്പിച്ചു നോക്കൂ. ചില കണക്കുകളനുസരിച്ച് 500, 1000 മൂല്യങ്ങളുള്ള 14 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.
ഇതിന്റെമൂന്നിലൊന്ന് തുക ബാങ്കുകളിലെത്താതെ ഉണ്ടെന്നാണ്ചില ബാങ്കര്‍മാര്‍ പറയുന്നത്. വലിയ ബാഗുകളില്‍ അടുക്കിവെച്ചിട്ടുള്ള പണംചിലയാളുകളെ പ്രയാസത്തിലേക്ക് നയിച്ചേക്കാം. രാജ്യത്തിന് 4.33 ലക്ഷം കോടിയുടെ അപ്രതീക്ഷിത നേട്ടമുണ്ടാവും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാരവും ഇതുകുറയ്ക്കും.
മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ വലിയ ശുചീകരണം കേന്ദ്ര ഗവണ്മെന്റിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തും. പ്രത്യേകിച്ച് വിലക്കയറ്റത്തിന്റെ മേഖലയില്‍. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ, വിലക്കയറ്റത്തില്‍ കള്ളപ്പണത്തിന് പ്രധാന പങ്കുണ്ട്. തീം പാര്‍ട്ടികളിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമടക്കം ഈ പണം ഉപയോഗപ്പെടുത്തുന്നു. ഈ പണംകൊണ്ടു നടന്നുപോവുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വാഭാവികമായും സ്തംഭനമുണ്ടാവും; പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ എത്തുന്നതുവരെ. കള്ളപ്പണത്തിനെതിരായ പോരാട്ടം പണപ്പെരുപ്പം തടയുന്നതിനുള്ള നീക്കമാവുമെന്ന് വിദഗ്ദര്‍ ശരിയായി വിശകലനം ചെയ്യുന്നു. അതുകൊണ്ടുതന്നെ താല്ക്കാലികമായ ചില വേദനകളിലൂടെ കടന്നുപോവുന്ന സാധാരണക്കാരന് പ്രയോജനം ചെയ്യുന്ന നടപടികളാണിവ.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് പൊതുസേവന രംഗത്തെ അഴിമതികുറയ്ക്കും. കാരണം കയ്യോടെ പിടികൂടാനുള്ള സാധ്യത ഇതില്‍കൂടുതലാണ്. പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞ പോലെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കള്ളപ്പണം തടയാന്‍ എന്‍ഡിഎ ഗവണ്മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വിദേശത്തുള്ള കള്ളപ്പണം വെളിപ്പെടുത്താനുള്ള ഒരു നിയമം, ബാങ്കിംഗ്വിവരങ്ങള്‍ പങ്കുവെക്കാന്‍ വിവിധ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവെക്കല്‍, ബിനാമി ഇടപാടുകള്‍ തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം, പിഴയടച്ച് കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. 1.25 ലക്ഷം കോടിയുടെ കള്ളപ്പണം ഇങ്ങനെ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചു. ഇതിനോട് 4.33 ലക്ഷം കോടിരൂപ കൂട്ടിച്ചര്‍ക്കാന്‍ സാധിക്കുകയും അത് ബാങ്കിംഗ് സംവിധാനത്തിലേക്ക് വരാതിരിക്കുകയും ചെയ്താല്‍ 5.50 ലക്ഷം കോടിരൂപയുടെ കള്ളപ്പണം നമുക്ക് നിര്‍വീര്യമാക്കാന്‍ സാധിക്കും. ഇതിന്റെ പ്രയോജനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും മധ്യ കാലാടിസ്ഥാനത്തിലും ലഭ്യമാകും.
സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ട് മാത്രം അനുഭവിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഗവണ്മെന്റ് നേരിടുന്ന വെല്ലുവിളി. സാധാരണക്കാരന്റെ പണം സുരക്ഷിതമാണെന്ന് ആത്മവിശ്വാസം നല്കാന് ബാങ്കിംഗ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു കഴിഞ്ഞു.
അഴിമതി, കള്ളപ്പണം, ബിനാമി വസ്തുവകകള്‍, ഭീകരത, കള്ളനോട്ട് എന്നിവക്കെതിരായ പോരാട്ടം തുടരാന്‍ സാധാരണ പൗരന് ആഗ്രഹിക്കുന്നു. കോടികള്‍ വരുന്ന കറന്‍സി നോട്ടുകള്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കിടക്കക്കടിയില്‍നിന്ന് കണ്ടെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ സത്യസന്ധനായ ഏത് പൗരനെയാണ് വേദനിപ്പിക്കാത്തത്? അല്ലെങ്കില്‍ ബാഗുകളില്‍ അടുക്കിവെച്ചിരിക്കുന്ന നോട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍, പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയായി പരിഗണിക്കപ്പെടുമ്പോഴും ആഗോള അഴിമതി സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്താണ് ഇന്ത്യ എന്ന് പ്രധാനമന്ത്രി പറയുന്നത് വളരെ ശരിയാണ്. നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടും ഇന്ത്യ ഇപ്പോഴും 76 ാം സ്ഥാനത്ത് നിലകൊള്ളുന്നു.
ഓഹരിവിപണിയിലെ ആദ്യ പ്രതികരണങ്ങള്‍ പ്രതികൂലമായിരുന്നു. ട്രംപിന്റെ വിജയം പ്രതീക്ഷിച്ചതുപോലെ ആഗോള വിപണിയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. നിലവിലുള്ളസ്ഥിതിക്ക്വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ അത് പതിയെ മനസ്സിലാക്കും. ശരിയായ ശുചിത്വ ഭാരതമെന്നതിലേക്ക് മോദിയുടെ മാസ്റ്റര്‍സ്ട്രോക്ക് ഇന്ത്യയെ നയിക്കും.
(ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് പ്രകാശ് ചൗള. കൂടുതലും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: