ഇസ്ലാം ശരീഅത്ത് ഭരണഘടനയായി അംഗീകരിച്ച് അധികാരം കയ്യാളുന്ന മഹാഭൂരിപക്ഷം ഇസ്ലാമിക രാഷ്ട്രങ്ങളിലും കാലഘട്ടങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക ശരീഅത്ത് നിയമത്തില്‍ വെള്ളം ചേര്‍ക്കാതെ പ്രായോഗികമാറ്റങ്ങള്‍ വരുത്തുന്നതായി നമുക്ക് കാണാന്‍ കഴിയുന്നുണ്ടല്ലോ.
ഉദാഹരണം: മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസം സുരക്ഷ, സ്ത്രീശാക്തീകരണപ്രക്രിയകള്‍, മഹര്‍ നല്‍കിയുള്ള വിവാഹം, ശിരോവസ്ത്രധാരണം, മസ്ജിദുകളില്‍ സ്ത്രീപ്രവേശനവും പ്രാര്‍ത്ഥനകളും, മഖ്ബറകളിലെ സിയാറത്ത്, അധികാര താക്കോല്‍ സ്ഥാനങ്ങില്‍ മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയ ഒട്ടേറെ വിഷങ്ങളില്‍ ഓരോ മുസ്ലിം രാഷ്ട്രങ്ങളിലും വ്യത്യസ്തങ്ങളായ രീതികളാണ് അനുവര്‍ത്തിച്ചുവരുന്നതെന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ എന്തോ വലിയ അപരാധം നടത്തുവാന്‍ പോകുന്നുവെന്ന ഭാവത്തില്‍ മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാക്ക് അടക്കമുള്ള വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാന്‍ പോകുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് രാജ്യമാകെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അടുത്തകാലത്തായി ചില മുസ്ലിം സംഘടനകളും വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് ചില പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കാരും നിരന്തരമായി പ്രതിഷേധങ്ങളും നടത്തിവരികയാണല്ലോ.
ജില്ലാ ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുസിവില്‍ കോഡിനെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയാണ് ഇത്തരം ഒരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ചില സംസ്ഥാനങ്ങളിലെ ഏതാനും മുസ്ലിം വനിതകള്‍ മുത്തലാഖ് (വിവാഹബന്ധം വേര്‍പ്പെടുത്തല്‍) വിഷയത്തില്‍ തങ്ങള്‍ക്ക് ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും നീതി ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുകയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള പരിരക്ഷ (പൊതു സിവില്‍കോഡ് നിയമം) തങ്ങള്‍ക്ക് ലഭിക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഒരു നിയമ കമ്മീഷന് രൂപീകരിക്കുകമാത്രമാണ് ഇതുവരെ ചെയ്ത നടപടി. ഇതുപ്രകാരം നിയമ കമ്മീഷന് ഏതാനും ചോദ്യങ്ങളടങ്ങിയ ചോദ്യാവലി മതപണ്ഡിതരും പുരോഹിതരും പൊതുജനസമക്ഷവും സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, നാളിതുവരെ ഈ ചോദ്യാവലികള്‍ ഒന്നുകാണുവാനോ പഠിക്കുവാനോ സംവദിക്കുവാനോ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്ന നഗ്നസത്യം നാം തിരിച്ചറിയേണ്ടതാണ്.
ശരീഅത്ത് നിയമപ്രകാരം ഒരു പുരുഷന് താന്‍ വിവാഹം കഴിക്കുന്ന സ്ത്രീക്ക് മഹര്‍ നല്‍കിയാണ് (ധനം സ്ത്രീയ്ക്ക് നല്‍കണം) സ്വീകരിക്കേണ്ടത്. ഇന്നും ഇന്ത്യയില്‍ മുസ്ലിം സമുദായത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ മഹാഭൂരിപക്ഷവും സ്ത്രീ പുരുഷനെയല്ലേ വിലനല്‍കി വാങ്ങുന്നത്. ഇതുപോലെതന്നെയാണ് മുസ്ലിം രാഷ്ട്രങ്ങളില്‍ ശരീഅത്ത് നിയമപ്രകാരം ക്രിമിനല്‍ നിയമവും നടപ്പിലാക്കിവരുന്നത്. (ഉദാ:കളവ് നടത്തിയവന്റെ കൈവെട്ടുക; വ്യപിചാരിയെ കല്ലെറിഞ്ഞ് കൊല്ലുക മുതലായ നിയമങ്ങള്‍)
പൊതു സിവില്‍ കോഡിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് മുസ്ലിം വ്യക്തിനിയമത്തിലെ ഏക ക്രിമിനല്‍ കോഡിനുവേണ്ടി സംഘടിക്കാനും പ്രതിഷേധിക്കാനും തയ്യാറാകാത്തത്?
ഇത്തരം ഇരട്ടത്താപ്പ് യഥാര്‍ത്ഥ മുസ്ലിം ജനത തിരിച്ചറിയണമെന്നാണ് ഈ എളിയവന്റെ വിനീതമായ അഭ്യര്‍ത്ഥന.
(ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: