ന്യൂദല്‍ഹി: പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ യൂണിറ്റ് കേരളത്തിന് കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരും സ്ഥലം എംപി എം.ബി രാജേഷും യൂണിറ്റ് പൂട്ടാന്‍ മൗനാനുവാദം നല്കിയപ്പോള് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രശ്രമങ്ങളാണ് സ്ഥാപനം നിലനിര്‍ത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. രാജസ്ഥാനിലെ കോട്ട ഇന്‍സ്ട്രുമെന്റേഷന്‍ യൂണിറ്റ് അടച്ചുപൂട്ടാനും പാലക്കാട് യൂണിറ്റ് കേരളത്തിന് കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
1974ല്‍ ആരംഭിച്ച പാലക്കാട് യൂണിറ്റ് തുടക്കം മുതല്‍ ലാഭത്തിലാണ്. മുഖ്യ സ്ഥാപനമായ രാജസ്ഥാന് കോട്ടയിലെ യൂണിറ്റ് വര്‍ഷങ്ങളായി നഷ്ടത്തിലും. രണ്ട് സ്ഥാപനങ്ങളും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അഭിപ്രായമാരാഞ്ഞ് 2015 സപ്തംബറില്‍ വകുപ്പ് മന്ത്രി അനന്ത് ഗീഥെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കും കത്തയച്ചു. യൂണിറ്റ് തത്വത്തില്‍ ഏറ്റെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
ഇടത് സര്‍ക്കാര്‍ യൂണിറ്റ് ഏറ്റെടുക്കാനുള്ള സാധ്യതാ പഠനത്തിനായി റിയാബിനെ ചുമതലപ്പെടുത്തുകയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. യൂണിറ്റ് ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നായിരുന്നു സമിതിയുടെ അഭിപ്രായം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് യൂണിറ്റ് സംസ്ഥാനത്തിന്മേല്‍ കെട്ടിവെക്കുന്നതെന്നും സമിതി വിലയിരുത്തി. കഴിഞ്ഞ ഒക്ടോബര്‍ 28ന് ചേര്‍ന്ന സമിതിയുടെ യോഗത്തിന്റെ മിനുട്സില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് എംപി എം.ബി. രാജേഷും പ്രശ്നത്തില്‍ മുഖംതിരിച്ചു.
വിഷയത്തില്‍ റിച്ചാര്‍ഡ് ഹേ എംപി, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സിഇഒ വേണുഗോപാല്‍ എന്നിവര്‍ മന്ത്രി അനന്ത് ഗീഥെയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തിന് താത്പര്യമില്ലാത്ത സാഹചര്യത്തില്‍ യൂണിറ്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) നീതി ആയോഗ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. യൂണിറ്റ് നിലനിര്ത്താനാവശ്യപ്പെട്ട് കുമ്മനം രാജശേഖരന് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഫാക്സ് അയച്ചു.
തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനമുണ്ടായത്. കേരളം ഏറ്റെടുക്കാതിരുന്നാലും സ്ഥാപനം കേന്ദ്രപൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യത. പാലക്കാട് യൂണിറ്റ് സ്വതന്ത്ര യൂണിറ്റാക്കിയ കേന്ദ്ര സര്‍ക്കാരിനെ എംപ്ലോയീസ് സംഘ് (ബിഎംഎസ്) അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: