കുറവിലങ്ങാട്: എസ്ബിടി കുറവിലങ്ങാട് ബ്രാഞ്ചില്‍ നിന്നും ലഭിച്ച പഴയതും ദ്രവിച്ചതുമായ നോട്ടുകള്‍ മാറിതരുവാന് ഇടപാടുകാരന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ബാങ്കിലെ ക്യാഷര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി പ്രധാനമന്ത്രിയെയും, ബിജെപി യെയും, റിസര്‍വ്വ് ബാങ്കിനെയും അവഹേളിച്ചതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ ഉണ്ടായത്. ഞീഴൂര്‍ കാട്ടാമ്പാക്ക് പ്ലാച്ചാണിയില്‍ കുട്ടപ്പന് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പതിനായിരം രൂപയിലാണ് മുഷിഞ്ഞതും കീറിയതും ഒരു വശം വെള്ളപേപ്പര്‍ വച്ച് ഒട്ടിച്ചതുമായി 50 രൂപാ നോട്ടുകള്‍ ലഭിച്ചത്. ഈ രൂപയുമായി കുട്ടപ്പന് ഞീഴൂര്‍ ബാങ്കിലും കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിയെങ്കിലും അവര്‍ നോട്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തിരികെ നോട്ടുകെട്ടുകളുമായി കുറവിലങ്ങാട്ട് എസ്.ബി.ടി യില്‍ എത്തിയപ്പോള്‍ ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ബാങ്ക് ജീവനക്കാര്‍ കേടായ നോട്ടുകള്‍ മാറി നല്കുവാന് തയ്യാറായില്ല. തുടര്‍ന്ന് കുട്ടപ്പനെ ജനമദ്ധ്യത്തില്‍ വച്ച് അവഹേളിക്കുകയും തനിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആര്‍ബിഐയിലോ, പ്രധാനമന്ത്രി നരേന്ദ്രമോദിയോടോ പോയി ചോദിക്കുവാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഞങ്ങള്‍ അടിച്ച നോട്ടല്ല പ്രധാനമന്ത്രിയാണ് ഇതിനൊക്കെ കാരണം തുടങ്ങിയ വാക്കുകള്‍ ജീവനക്കാരി ജനമദ്ധ്യത്തില്‍ വച്ച് പരസ്യമായി ആക്രോശിച്ചു. ഞീഴൂരിലെ കര്‍ഷകനായ കുട്ടപ്പന്റെ ദയനീയാവസ്ഥകണ്ട് ബാങ്ക് ഇടപാടുകാരായി എത്തിയവര്‍ ഒന്നടങ്കം നോട്ട് മാറി നല്കുവാന് ആവശ്യപ്പെട്ടിട്ടും ഉപയോഗ യോഗ്യമല്ലാത്ത നോട്ടുകള്‍ മാറി നല്കുവാന് തയ്യാറാകാതെ കുട്ടപ്പനെ ഭീഷണിപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ പേരില്‍ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസിന്റെ പരിശോധനയില്‍ നോട്ടുകള്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മാറി നല്കാന് തയാറായത്.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രധാനമന്ത്രി വിരുദ്ധപരിപാടിയുടെ ഭാഗമാണ് കുറവിലങ്ങാട് നടന്ന സംഭവമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്, കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. ആര് ഷിജോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എസ്ബിടി ശാഖയിലെത്തി മാനേജരെ പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: