തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ട്രഷറികള്‍ക്കു മുന്നില്‍ നടത്തുന്ന റോഡ്ഷോ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ അയല്‍സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടി പിന്തുടരാന് കേരളവും തയ്യാറാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ശമ്പളവിതരണം താറുമാറാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നും ചെന്നിത്തല പറഞ്ഞു.
നോട്ടുപിന്വലിക്കലുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ മുന്‍കൂട്ടി കാണാന്‍ ഇടതുസര്‍ക്കാരിനായില്ല. ശമ്പളവും പെന്‍ഷനും മാത്രമല്ല അര്‍ഹമായ റേഷന്‍ പോലും വിതരണം ചെയ്യാന്‍ കഴിയാത്ത സംസ്ഥാനസര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് ദുരന്ത നിവാരണ പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കണം. ഇതിനായി സര്‍ക്കാര്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തമിഴ്നാടും കര്‍ണാടകയും കഴിഞ്ഞമാസം 20ന് തന്നെ ആവശ്യമുള്ള തുക രേഖപ്പെടുത്തിയ ഇന്‍ഡന്റ് ആര്‍ബിഐക്ക് കൈമാറി.
കേരളസര്ക്കാരാകട്ടെ വളരെ വൈകിയാണ് നടപടി സ്വീകരിച്ചത്. സഹകരണമേഖലയില്‍ തളര്‍ച്ച ഉണ്ടാകാതിരിക്കാന്‍ മറ്റുസംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിയും വളരെ വൈകിയാണ് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിന്റെ ആവര്‍ത്തനമാണ് റേഷന്‍ വിതരണത്തിലും പിന്തുടര്ന്നത്. നവംബര്‍ മാസത്തിലെ റേഷനും ലഭിച്ചിട്ടില്ല.
പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അരി നിഷേധിച്ചിരിക്കുകയാണ്. ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച സര്‍ക്കാരിന്റെ കേരള ബാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും.
കേരള ബാങ്ക് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കും. കിഫ്ബ് സ്വപ്നം മാത്രമായി അവശേഷിക്കുകയേ ഉള്ളൂവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: