തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ വാദങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശരിവച്ചതിലൂടെ പറ്റിയ തെറ്റ് സമ്മതിച്ച് യുഡിഎഫ് ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്നതിന് എല്‍ഡിഎഫിനൊപ്പം യുഡിഎഫ് നിന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പമാണ് ജനവികാരമെന്നും ജനങ്ങള്‍ കേന്ദ്ര നയത്തെ അംഗീകരിക്കുന്നു എന്നും തിരിച്ചറിഞ്ഞാണ് യുഡിഎഫ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളടക്കമുള്ളവയുടെ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നതും യുഡിഎഫിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഹര്‍ത്താല്‍ നടത്തിയത് ജനവികാരത്തിന് എതിരായിരുന്നെന്ന സിപിഎം പശ്ചിമബംഗാള്‍ ഘടകത്തിന്റെ വിലയിരുത്തല്‍ അംഗീകരിക്കാന്‍ കേരളഘടകം തയ്യാറായില്ല. വരുംദിവസങ്ങളില്‍ ബിജെപിയുടെ നടപടി കേരളത്തിലെ സിപിഎമ്മിനും അംഗീകരിക്കേണ്ടിവരും.
തുടക്കം മുതല്‍ സംസ്ഥാനത്ത് ഭീതിപരത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചിരുന്നു. ഇതിനെ യുഡിഎഫും പിന്തുണച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് മുന്‍കൂര്‍ സ്വീകരിക്കേണ്ട ഒരു നടപടിയും കേരളം നടത്തിയിരുന്നില്ല.
അതിനാലാണ് ട്രഷറികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ബുദ്ധിമുട്ട് അനുഭവിച്ചത്. ഈ ദുരിതം സംസ്ഥാനസര്‍ക്കാര്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോള്‍ പ്രതിപക്ഷനേതാവും പ്രതികരച്ചിരിക്കുന്നത്.
ശമ്പളം നല്‍കുന്നതിന് ആവശ്യമായ പുതിയ കറന്‍സി ഉണ്ടാകില്ലെന്നുകണ്ട് അയല്‍ സംസ്ഥാനങ്ങള്‍ നവംബര്‍ 15 മുതല്‍ നടപടി തുടങ്ങിയിരുന്നു. കേരളസര്‍ക്കാര്‍ 30നു മാത്രമാണ് ശമ്പളം നല്കാന് ആവശ്യമായ തുക വേണമെന്ന് ആര്‍ബിഐയോട് ആവശ്യപ്പെടുന്നത്.
ഒരു ദിവസത്തിനുള്ളില്‍ ഇത്രയും തുക ലഭ്യമാക്കാനാകില്ലെന്ന് അറിയാമായിരുന്നിട്ടും ദുരന്തസാഹചര്യം സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്നത്. വൈകിയാണെങ്കിലും കാര്യങ്ങള്‍ മനസിലാക്കിയ യുഡിഎഫ്ജനങ്ങളോട് ക്ഷമചോദിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: