പാലക്കാട്: പ്രമുഖ അഭിഭാഷകനും സംഘാടകനുമായ കല്പാത്തി ലക്ഷ്മീപ്രശാന്തില് അഡ്വ. വി.എസ്. മുത്തുസ്വാമി (80) അന്തരിച്ചു. 1991ല്‍ നടന്ന ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. അംഗമായിരുന്നു. കാഞ്ചികാമകോടി പീഠം ശ്രീ ശങ്കരാചാര്യ സേവാസമിതി ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റ്, പാലക്കാട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
1959 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. എസ്.ആര്. രാമകൃഷ്ണയ്യരുടെ ജൂനിയറായിട്ടാണ് പ്രാക്ടീസ് തുടങ്ങിയത്. കുറച്ചുകാലം സിവില്‍, ക്രിമനല്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് സിവില്‍ അഭിഭാഷകനായാണ് അറിയപ്പെട്ടത്. പ്രമാദമായ നിരവധി കേസുകള്‍ക്ക് അദ്ദേഹം ഹാജരായി.
പാലക്കാട് ഫാര്‍മേഴ്സ് ഫോറം, സ്വതന്ത്രാ പാര്‍ട്ടി, ജനസംഘം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് വെസ്റ്റ് ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിരുന്നു.
കല്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, ക്ഷിപ്രപ്രസാദി ഗണപതീക്ഷേത്രം എന്നിവയിലെ കുംഭാഭിഷേക കമ്മിറ്റികളുടെ പ്രസിഡന്റ്, കേരള ബ്രാഹ്മണ സഭ സ്ഥാപകാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. പാലക്കാട് വേദപാഠശാല പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.
എല്‍.കെ. അദ്വാനി, ഡോ. മുരളി മനോഹര്‍ ജോഷി, കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ്, പ്രമോദ് മഹാജന്, സുന്ദര്‍ സിംഗ് ഭണ്ഡാരി, സിക്കന്തര്‍ ഭക്ത് ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. വടക്കഞ്ചേരി അഗ്രഹാരത്തില്‍ പരേതരായ സുബ്രഹ്മണ്യയ്യരുടേയും ലക്ഷ്മി അമ്മാളുടേയും മകനാണ്. ഭാര്യ: അലമേലു. മക്കള്‍: വി.എം.പ്രസാദ് (അഭിഭാഷകന്, പാലക്കാട്), വി.എം.പ്രകാശ് (എഞ്ചിനിയര്‍, കോയമ്പത്തൂര്‍), വി.എം.ശാന്തി ശിവകുമാര്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: ഷീലാ പ്രസാദ് (അഭിഭാഷക, പാലക്കാട്), പ്രീതാ പ്രകാശ് (കോയമ്പത്തൂര്‍), ശിവകുമാര്‍ (ബംഗളൂരു).
സഹോദരങ്ങള്‍: ഡോ. വി. മീനാക്ഷീ സുന്ദരം(വടക്കഞ്ചേരി), വി.എസ്. ഗണേശന് (അഭിഭാഷകന്). മന്ത്രി എ.കെ.ബാലന്, എം.എല്‍.എ.മാരായ ഒ.രാജഗോപാല്‍, ഷാഫി പറമ്പില്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം
സാമൂഹ്യ-സാംസ്കാരിക- ആധ്യാത്മിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച അഡ്വ.മുത്തുസ്വാമി. ജില്ലയിലെ വിരലിലെണ്ണാവുന്ന പ്രമുഖ അഭിഭാഷകരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. പകരം വെയ്ക്കാനാവാത്ത വ്യക്തിത്വത്തിനുടമയാണ് സദാ പ്രസന്നവദനനായ മുത്തുസ്വാമി.
ഏതു വലിയ പ്രതിസന്ധിയേയും കേസിനെയും അഭിമുഖീകരിക്കുമ്പോഴും അതിനെ തികഞ്ഞ ഗൗരവത്തോടെ കണ്ടിരുന്നു. അതിനാല്‍ തന്നെ അത്തരം കേസുകളില്‍ വിജയിക്കുവാനും മുത്തുസ്വാമിക്ക് കഴിഞ്ഞു.
നഗരത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു.
അഭിഭാഷകന് എന്ന ലേബലുമായി ചടഞ്ഞുകൂടിയിരിക്കുന്ന സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്. എല്ലാ രംഗത്തും എല്ലായ്പ്പോഴും അദ്ദേഹം എത്തിപ്പെട്ടിരുന്നു. കല്‍പ്പാത്തിയിലെ പൊതുപരിപാടികളില്‍ ഒഴിവാക്കപ്പെടാനാവാത്ത മുഖ്യനായിരുന്നു മുത്തുസ്വാമി. പതിറ്റാണ്ടുകളായി ബിജെപി ക്കുവേണ്ടി അഹോരാത്രം അദ്ധ്വാനിച്ച വ്യക്തിയാണ്. കേരളത്തില്‍ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.
87 -ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.
പാര്‍ട്ടിനേതാവായ ഒ.രാജഗോപാലിനൊപ്പം അഭിഭാഷകനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം. രാജേട്ടന് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി പരമാവധി സമയം അദ്ദേഹം വിനിയോഗിച്ചു. മുത്തുസ്വാമിയുടെ നിര്യാണത്തിലൂടെ ബിജെപിക്ക് എണ്ണപ്പെട്ട വ്യക്തികളിലൊരാളെയാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന ഏതുജോലിയും കൃത്യസമയത്ത് ചെയ്തുതീര്‍ക്കുന്നതില്‍ പ്രത്യേക നിഷ്ഠ പുലര്‍ത്തിയിരുന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്.
ബിജെപിയുടെ സമുന്നത നേതാക്കളായ എല്‍.കെ.അദ്വാനി,ഡോ.മുരളി മനോഹര്‍ജോഷി,കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ്, സുന്ദര്‍ സിംഗ് ഭണ്ഡാരി,സിക്കന്തര്‍ ഭക്ത് അന്തരിച്ച പ്രമോദ് മഹാജന് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് ആഥിത്യം നല്‍കിയിട്ടുണ്ട്.
എന്‍. ശിവരാജന്
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: