ന്യൂദല്‍ഹി: ശമ്പള വിതരണത്തിന് ആന്ധ്രക്ക് റിസര്‍വ് ബാങ്ക് നല്‍കിയത് 2420 കോടി രൂപ. പ്രത്യേക വിമാനങ്ങളിലായി വിശാഖപട്ടണം, തിരുപ്പതി വഴി സംസ്ഥാനത്തെത്തിച്ച തുക ഉപയോഗിച്ച് ശമ്പളം, പെന്ഷന് വിതരണം മുടക്കമില്ലാതെ നടത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സാധിച്ചു. മറ്റു സംസ്ഥാനങ്ങളും സമാനമായ മാര്‍ഗത്തില്‍ റിസര്‍വ് ബാങ്കുമായി സംസാരിച്ച് ആവശ്യമായ തുക തരപ്പെടുത്തി. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താത്ത ഏക സംസ്ഥാനം കേരളമാണ്.
മറ്റെല്ലാ മുഖ്യമന്ത്രിമാരും നേരിട്ട് ആര്‍ബിഐ പ്രതിനിധികളുമായി സംസാരിച്ച് പണലഭ്യത ഉറപ്പുവരുത്തിയതായി റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് തിരുവനന്തപുരത്തെ മേഖലാ ഡയറക്ടറുമായി മാത്രമാണ് ചര്‍ച്ച നടത്തിയത്. ശമ്പള വിതരണത്തിന് 500 കോടി നല്‍കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചപ്പോള്‍ 1000 കോടി ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ആവശ്യമായ തുക ലഭിക്കാന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി ബന്ധപ്പെടണമെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ധനമന്ത്രി പെടുത്തിയില്ല. പണം അതത് ട്രഷറികളില്‍ എത്തിക്കാന്‍ സുരക്ഷാ നടപടികള്‍ പോലും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല.
ശമ്പളത്തിനും പെന്‍ഷനും പ്രശ്നമുണ്ടാകില്ലെന്ന് നവംബര്‍ 22 ന് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നല്കി. മാസാവസാന ദിനം മാത്രമാണ് സ്ഥിതി രൂക്ഷമാണെന്ന് തോമസ് ഐസക് സമ്മതിച്ചത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാത്രമാണ് ട്രഷറികളില്‍ തിരക്കുണ്ടായത്. ശനിയാഴ്ച കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തി. അനാവശ്യമായ ഭീതി ജനങ്ങളില്‍ ഉണ്ടാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന ആരോപണവുമായി ബിജെപിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി രംഗത്തെത്തിയതോടെ നടപടികളിലെ അലംഭാവം സംബന്ധിച്ച് വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.
പനീര്‍ശെല്‍വം ധനവകുപ്പിന്റെ ചുമതല നോക്കുന്ന തമിഴ്നാട്ടില്‍ പോലും ശമ്പള, പെന്ഷന് വിതരണം യാതൊരു തടസ്സവുമില്ലാതെ നടന്നു. എന്നാല്‍ ധനകാര്യ വിദഗ്ധനായ തോമസ് ഐസക് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന കേരളത്തില്‍ മാത്രമാണ് കാര്യങ്ങള്‍ താറുമാറായത്. ഇക്കാര്യം ചൂണ്ടിക്കാട്ടയപ്പോള്‍ കേരളത്തിനും റിസര്‍വ് ബാങ്ക് പണം അനുവദിച്ചിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: