കോഴിക്കോട്: കറന്‍സി പിന്‍വലിച്ചതിനു ശേഷം മലബാര്‍ മേഖലയിലെ ബാങ്കുകളില്‍ പുതുതായി 500 കോടി രൂപയുടെ നിക്ഷേപം. വിവിധ ബാങ്കുകളിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണമാരംഭിച്ചു.
500 രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ നിരോധിച്ച നവംബര്‍ എട്ടു മുതല്‍ 18 വരെ ബാങ്കുകളില്‍ നിക്ഷേപിച്ച വന്‍ തുകയുടെ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് രാജ്യത്താകമാനം ആരംഭിച്ച പരിശോധനയുടെ ഭാഗമായി ഇന്നലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ ബാങ്കുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വന്‍ തുക നിക്ഷേപിച്ചവരുടെ പേരു വിവരങ്ങള്‍ വകുപ്പ് മേഖലാ ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ആദ്യ ഘട്ട പരിശോധന ആരംഭിച്ചത്.
മലപ്പുറം കോ-ഓപ്പറേറ്റീവ് ബാങ്ക്, 10 കോടി രൂപയാണ് ഐസിഐസിഐ ബാങ്കില്‍ നിക്ഷേപിച്ചത്. ഈ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ന്യൂജനറേഷന് ബാങ്കുകള്‍ എന്നിവയിലാണ് വന്‍ തുക നിക്ഷേപമായി എത്തിയത്.
സഹകരണ ബാങ്കുകള്‍ക്ക് 500, 1000 രൂപ സ്വീകരിക്കാന്‍ അനുവാദമില്ല. ഈ സാഹചര്യത്തിലാണ് മലപ്പുറം സഹകരണ ബാങ്കിന്റെ 10 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് മലപ്പുറം സഹകരണ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു കോടി മുതല്‍ 12 കോടിവരെ ചില സഹ.ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഒരു പഞ്ചായത്തംഗം രണ്ടരക്കോടി രൂപ സഹ.ബാങ്കില്‍ നിക്ഷേപിച്ചതായും വാര്‍ത്തയുണ്ട്.
നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍, സ്രോതസ് എന്നിവ എത്രയും വേഗം അറിയിക്കണമെന്നാണ് ആദായ നികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ നല്കിയാല് 50 ശതമാനത്തോളം നികുതിയായി നല്‍കേണ്ടിവരും. ഇതില്‍ വീഴ്ച വരുത്തിയാല്‍ നിക്ഷേപത്തുക പൂര്‍ണമായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യും. വന്‍ തുക നിക്ഷേപമായി നല്‍കിയതിന്റെ വിശദാംശങ്ങളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഇത് പൂര്‍ത്തിയായ ഉടനെ മറ്റു നിക്ഷേപങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ബാങ്കുകളില്‍ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: