കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മെഗാക്യാംപ് ജനുവരിയില്‍ നടക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഭിന്നശേഷി ദിനാഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂബിലി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാംപുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അലിംകോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പിഎസ്സി ലിസ്റ്റില്‍ നിന്നുള്ള ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുംവിധം സംവരണ ചട്ടങ്ങളില്‍ മാറ്റംവരുത്തിയതായും മന്ത്രി പറഞ്ഞു. നിലവിലെ പിഎസ്സി റൊട്ടേഷന്‍ ചാര്‍ട്ടില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കിയത്. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണമുണ്ടെങ്കിലും അവയിലേറെയും ഒഴിഞ്ഞുകിടക്കുകയാണ്. ബാക്ക്ലോഗ് നികത്തുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് 100 ദിവസമെങ്കിലും സര്‍വീസുള്ള ഭിന്നശേഷിക്കാരായ താല്‍ക്കാലി ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറായി വരുന്നതായും താമസിയാതെ അത് മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷനായി.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിതരണം ചെയ്തു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, കോര്പറേഷന് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, സാമൂഹ്യനീതി വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ കെ.കെ സുരേന്ദ്ര കുമാര്‍, വികലാംഗ ക്ഷേമ കോര്പറേഷന് ചെയര്മാന് അഡ്വ. പരശുവയ്ക്കല്‍ മോഹനന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, ഒ.വിജയന്, കെ.വി.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന കായികമേളയില്‍ ഓവറോള്‍ ചാംപ്യന്മാരായ ഡോണ്‍ ബോസ്ക്കോ സ്കൂള്‍ കാരക്കുണ്ടിനുള്ള ട്രോഫി മന്ത്രി കെ.കെ ശൈലജടീച്ചര്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: