കൊച്ചി: കയറ്റുമതിയുടെ മറവില്‍ ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലേക്ക് 55 കോടി രൂപയെത്തി. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കയറ്റുമതി വ്യവസായിയായ കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്കാണ് കോടികളെത്തിയത്. ഈ തുക കള്ളപ്പണമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
വെല്ലിങ്ടണ്‍ ഐലന്റിലെ എസ്ബിഐ അക്കൗണ്ടിലേക്ക് ജൂലൈ 7 മുതല്‍ 15 വരെയാണ് പണമെത്തിയത്. അക്കൗണ്ടിലെത്തിയതില്‍ വന്‍തുക കുടുംബാംഗങ്ങളുെട പേരിലേക്ക് മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിന് ബള്‍ഗേറിയയിലെ ‘സ്വസ്ത ഡി’ എന്ന കമ്പനിയില്‍ നിന്നാണ് പണമെത്തിയത്. പണമെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ 29.5 കോടി രൂപ പിന്‍വലിക്കുകയും ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ലഭിച്ച പണത്തിന്റെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന് ലഭിച്ച പണമാണിതെന്നാണ് ബാങ്കിനോട് ജോസ് പറഞ്ഞത്. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ കാണിച്ചു. ബാങ്ക് ഇവ കസ്റ്റംസിന് കൈമാറി. കസ്റ്റംസ് പരിശോധനയില്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. രേഖകളും അതില്‍ പതിച്ച കസ്റ്റംസിന്റെ സീലും വ്യാജമാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ബള്‍ഗേറിയന്‍ കമ്പനി പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി ഇവര്‍ സഹകരിച്ചുമില്ല.
ഇതേത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് കൊച്ചി ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്കി. വ്യാജ രേഖ നിര്‍മിച്ചതിനാണ് ജോസ് ജോര്‍ജിനെതിരെ നവംബര്‍ 11ന് കൊച്ചി ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്. എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി ഫോര്‍ട്ട് കൊച്ചി സിഐ പി രാജ്കുമാര് പറഞ്ഞു.
കയറ്റുമതിക്ക് മുമ്പേയാണ് 55 കോടി അക്കൗണ്ടിലേക്ക് എത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അങ്ങനെയെങ്കില്‍ പണമെത്തിച്ചത് എന്തിനെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുക. ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 1987 മുതലാണ് ‘ട്രേഡ് ഇന്റര്‍നാഷണല്‍’ എന്ന സ്ഥാപനം കയറ്റുമതി ലൈസന്‍സ് നേടിയത്. എന്നാല്‍ നാളിതുവരെ വന്‍തുകയ്ക്ക് കയറ്റുമതി നടത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെയും പൊലീസിന്റെയും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: