കുന്നത്തൂര്‍: നോട്ട് നിരോധനത്തെ രാജ്യത്തെ മഹാഭൂരിപക്ഷവും അനുകൂലിക്കുമ്പോള്‍ തോമസ് ഐസക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും എതിര്‍ക്കുന്നത് കൈയില്‍ കള്ളപ്പണം ഉള്ളത് കൊണ്ടാകുമെന്നും അതല്ലെങ്കില്‍ അവര്‍ക്ക് എന്തിനാണ് നോട്ട് നിരോധനത്തെ ഇത്ര ഭയപ്പെടുന്നതെന്നും ബിജെപി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രന്.
പോരുവഴി ബിജെപി രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തമിഴ്നാട് ശമ്പളം നല്കാന് പൈസ കഴിഞ്ഞ മാസം പതിനഞ്ചാം തീയതി തന്നെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടപ്പോള്‍ കേരളം 29 വരെ കാത്തിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഇത്രയേറെ പ്രതിസന്ധി ഉണ്ടായത്. ഇടതുപക്ഷ അനുകൂലികളായ ചില ബാങ്ക് ജീവനക്കാര്‍ മനപൂര്‍വ്വം നോട്ട് പ്രതിസന്ധി സംസ്ഥാനത്ത് സൃഷ്ടിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തവര്‍ ഒരുമിച്ച് ചട്ടവിരുദ്ധമായി നോട്ട് നിരോധനത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് അപഹാസ്യമാണ്. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും നടക്കാത്ത നാണംകെട്ട സമരമാണ് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. കേരള ട്രഷറി ഇത്ര പ്രതിസന്ധിയിലായത് കേന്ദ്രനടപടികള്‍ കൊണ്ടല്ല മറിച്ച് ഇവിടുത്തെ മുന്നണികള്‍ ഭരിച്ചുമുടിച്ചത് കൊണ്ടാണ്. 1600 കോടി രൂപയുടെ അഡ്ജസ്റ്റ്മെന്റ് കണക്ക് കാണിച്ചാണ് മാണി മന്തിസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രത്തെ ഭള്ള് പറയുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍, നികുതി കുടിശ്ശിക പിരിച്ച് കേരള ട്രഷറിയെ രക്ഷിക്കുകയാണ് വേണ്ടതെന്നും ശോഭാസുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയിലെ ആദ്യകാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുമെത്തിയ 50 പേരെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, പഞ്ചായത്തംഗങ്ങളായ തുളസീധരന്‍പിള്ള, വിനോദ്കുമാര്‍, അനിതാകുമാരി, രമ്യ, ബിജെപി മണ്ഡലം പഞ്ചായത്ത്തല നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: