ആലപ്പുഴ: ഭക്ഷണസാധനങ്ങള്‍ക്ക് അമിത വിലയീടാക്കി ജില്ലയില്‍ അനധികൃതമായി ഭക്ഷണശാലകള്‍ പെരുകുന്നു. പരിശോധിക്കാനോ, നടപടിയെടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് രംഗത്തെത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുമുണ്ടാകുന്നില്ലെന്നാണ് പ്രധാന ആരോപണം.
നഗരപ്രദേശങ്ങളിലാണ് ഇത്തരം ഭക്ഷണശാലകള്‍ ഉപഭോക്താക്കളെ കൂടുതല്‍ ചൂഷണം ചെയ്യുന്നത്. അനധികൃതമായി പ്രവര്‍ത്തുന്ന ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകള്‍, നാടന്‍ ഊണു കേന്ദ്രങ്ങള്‍ എന്നവിടങ്ങളിലാണ് കൂടുതലായും അമിത വിലയീടാക്കുന്നതായി പരാതികളുയരുന്നത്. ഹോട്ടലുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വില ഏകീകരിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ വരുന്നു.
ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്ന അമിതവിലയ്ക്ക് തടയിടാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ ഭക്ഷണവില ക്രമീകരണം ബില്ല് കഴിഞ്ഞ മന്ത്രിസഭ അംഗീകാരിച്ചെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. സാധാരണ ഹോട്ടലുകളില്‍ മീന്കറിയുള്പ്പെടെയുള്ള ഊണിന് 50 മുതല്‍70 രൂപാവരെയാണെങ്കിലും നിലവില്‍ 80 മുതല്‍ 120 രൂപാവരെ വാങ്ങിക്കുന്നു. സ്പെഷ്യല്‍ കറികള്‍ വാങ്ങിക്കുകയാണെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് തോന്നിയ വിലയാണീടാക്കുന്നത്.
മീന്‍കറി വാങ്ങിയാല്‍ വിലകുറഞ്ഞ മീനാണെങ്കിലും ഊണിന്റെ വില 150 രൂപയിലധികമാകും. ബേക്കറികളില്‍ നല്കുന്ന ചെറിയ പലഹാരങ്ങള്‍ക്ക് എട്ടുരൂപാ മുതല്‍ 20 രൂപാവരെ വാങ്ങിക്കുന്നു. ഹോട്ടലുകളുടെ ഗുണനിലവാരമാണ് വിലയിടാക്കുന്നതിന് പൊതുവെ മാനദണ്ഡങ്ങളെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
ഹോട്ടലുകളില്‍ ശുചിത്വമില്ലായ്മയും പഴകിയ ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ഭക്ഷണസ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: