ഓരോ ദിവസവും മൃത്യുവിന്റെ ചെറിയൊരു ക്ഷണികദര്‍ശനം പ്രകൃതി നമുക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്നു. അതാണ് നിദ്ര. ഉറക്കവുമായി ലക്ഷണസാദൃശ്യമുള്ള ഒന്നാണ് മരണം. നിദ്രയുമായി സമാനമായതാണത്. ഉണര്‍ന്നിരിക്കുമ്പോള്‍ വിവിധ കാര്യങ്ങളില്‍ നിങ്ങള്‍ വ്യാപൃതരായിരിക്കുന്നു. എന്നാല്‍, കിടക്കയിലേക്ക് വീഴുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എവിടേക്കാണ് നിങ്ങള്‍ പോകുന്നത്?
ഒരുദിവസം എങ്ങനെ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാലും, അത് നല്ലതായാലും മോശമായാലും ഉറക്കം നിങ്ങളെ അഗാധമായ വിശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഉറക്കത്തിന്റെ കരങ്ങളില്‍ സ്വാസ്ഥ്യത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടുന്നു. അടുത്ത ദിവസം നിങ്ങളെ കാത്തിരിക്കുന്ന വിഷമങ്ങളെ ഏറ്റുവാങ്ങാനായി നിദ്ര നിങ്ങള്‍ക്ക് നവോന്മേഷം പ്രദാനം ചെയ്യുന്നു!
ഉറക്കം നിങ്ങളെ സുഖപ്പെടുത്തുന്നു; നിങ്ങള്‍ക്ക് സ്വാസ്ഥ്യം തരുന്നു. ഉറക്കം നിങ്ങളുടെ ബോധമനസ്സിനെ സമൃദ്ധമാക്കുന്നു. ഉറങ്ങിയില്ലെങ്കില്‍ ഉണര്‍ന്നിരിക്കുന്ന വേളയില്‍ നിങ്ങള്‍ക്ക് മാന്ദ്യം അനുഭവിക്കേണ്ടിവരും. ഉണര്വ്വില്ലാത്തൊരു അവസ്ഥയായിരിക്കും നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോഴും അനുഭവിക്കേണ്ടി വരിക. പൂര്‍ണ്ണമായ ഉണര്‍വ്വ് നിങ്ങള്‍ക്ക് അനുഭവിക്കണമെന്നുണ്ടെങ്കില്‍ ഉറക്കം ആവശ്യമാണ്.
ഉറക്കവും ഉണര്‍ന്നിരിക്കലും പരസ്പരവിരുദ്ധമായി പ്രത്യക്ഷപ്പെടുന്നു. അവ വിപരീത ധ്രുവങ്ങളിലുമാണ്. അവ പരസ്പരം ആശീര്‍വദിക്കുകയാണ്. നല്ല ഉറക്കം നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കുന്നു; നിങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കുന്നു. ശരിയല്ലേ? ഉറക്കത്തെ നിരീക്ഷിക്കുകയാണെങ്കില്‍ മൃത്യുവിനെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു. നാം ദിവസവും ഉറങ്ങുകയാണെങ്കിലും ഉറക്കത്തെ ഒരിക്കലും കണ്ടുമുട്ടുന്നേയില്ല. ഉറക്കത്തിനു തൊട്ടുമുമ്പ് നിങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചിന്ത എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതുതന്നെയായിരിക്കും ഉണര്ന്നുകഴിഞ്ഞാലുടനെയുള്ള ആദ്യചിന്തയും.
മരണം നീണ്ട ഉറക്കമാണ്. നിങ്ങള്‍ ഒരു ശരീരംവിട്ട് മറ്റൊരു ശരീരം സ്വീകരിക്കുന്നു. മരണം ജീവിതത്തിന്റെ സുഹൃത്താണ്. അതിനര്‍ത്ഥം നിങ്ങള്‍ ആത്മഹത്യചെയ്യണമെന്നല്ല! നിരവധി ആളുകള്‍ ഇന്ന്ആത്മഹത്യചെയ്യുന്നുണ്ട്. എന്തെന്നാല്‍ തങ്ങളുടെ ദുഃഖങ്ങളില്‍നിന്ന് മോചനം കിട്ടണമെന്ന് അവര്‍ ചിന്തിക്കുന്നു. കഠോരമായ വേദനകളില്‍നിന്ന് അവര്‍ക്ക് മുക്തിവേണം. പ്രക്ഷുബ്ധമായ മാനസികാവസ്ഥയില്‍നിന്ന് രക്ഷ നേടണം. യാതനകളില്‍നിന്നും പ്രാണവേദനകളില്നിന്നും മുക്തിനേടണമെന്ന് അവര്‍ ചിന്തിക്കുന്നു. എന്നാല്‍ ത്മഹത്യചെയ്യുന്നതു കാരണം എന്താണ് സംഭവിക്കുന്നത്? മുമ്പുണ്ടായിരുന്ന അതേ വേദനകളും യാതനകളും പേറി വീണ്ടും ജന്മമെടുക്കുന്നു. ആത്മഹത്യ എന്നത് മരണമല്ല. മനസ്സില്‍വച്ചു പുലര്‍ത്തുന്ന അതിയായ ആഗ്രഹങ്ങള്‍ ആത്മഹത്യയിലേക്ക് പലരേയും പ്രേരിപ്പിക്കുന്നു.
ജീവിതത്തെ കേവലം ലീലയായി നിങ്ങള്‍ കാണുകയാണെങ്കില്‍ ജീവിതം അതിന്റേതായ സ്വാഭാവികതയോടെ ജീവിച്ചു പൂര്‍ണ്ണമാക്കിയശേഷം സഹജമായി വന്നുചേരുന്ന മൃത്യുവിനെ നിങ്ങള്‍ ആലിംഗനം ചെയ്യുന്നു! മരണഭീതി ജീവിതത്തെ മ്ലാനമാക്കുന്നു. മരണഭയം ജീവിതത്തെ നിരുത്സാഹപ്പെടുത്തുന്നു. മൃത്യു എന്തെന്ന് ശരിക്കും അറിഞ്ഞുകൂടാത്തതാണ് മരണഭീതിക്കു കാരണം. നിദ്രയും ധ്യാനവും സ്നേഹവും മൃത്യുവിന്റെ പര്യായങ്ങളാണ്. മരണം എന്നാല്‍ എന്താണ്? ഭൂതകാലത്തെ വിട്ടുകളയുന്നതാണ് മരണം. ഓരോ നിമിഷവും നിങ്ങള്‍ മരിക്കുക; എന്നിട്ട് ഓരോ നിമിഷവും ജനിക്കുക. ഉറക്കത്തിലും ധ്യാനത്തിലും നിങ്ങള്‍ക്ക് അഗാധമായ സ്വാസ്ഥ്യം ലഭിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോന്നും മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ സാക്ഷാല്‍ക്കരിക്കുക. ഓരോന്നും മാറിക്കൊണ്ടേയിരിക്കുന്നു. മരിക്കാത്ത ഒന്നിനെ നിങ്ങള്എനിക്ക് പറഞ്ഞുതരൂ. സസ്യങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍… അങ്ങനെ എല്ലാം മരിക്കുന്നു. ഓരോന്നും പുതിയതായി വരികയും ചെയ്യുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ ഈ ഭൂമുഖത്ത് ഇപ്പോള്‍ നടക്കുകയാണ്. ഈ ഭൂമിയില്‍ ലംബമായി അവര്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഭൂമിപ്പുറത്ത് ലംബമായി അവര്‍ ഇരിക്കുന്നു. ഒടുവില്‍ മരണത്തോടെ അവര്‍ ഭൂമിയില്‍ തിരശ്ചീനമായി കിടക്കുന്നു! കേവലം ഉണര്‍ന്ന് നിങ്ങള്‍ കാണുക. ഭയം എന്നാല്‍ എന്താണ്? നിങ്ങള്‍ക്കറിയാം, ചിലര്‍ കിടക്കയിലേക്ക് ഉറങ്ങാന്‍ പോകാന്‍ ഭയപ്പെടുന്നു. ഇനി ഉണര്‍ന്നില്ലെങ്കിലോ എന്ന ഭയമാണ് അവരുടേത്. ജീവിതത്തെക്കുറിച്ചുള്ള ധാരണക്കുറവാണ് ഈ ഭയത്തിന് കാരണം.
ജനങ്ങള്‍ സ്നേഹത്തെ ഭയപ്പെടുന്നു. ജനങ്ങള്‍ ധ്യാനത്തെ ഭയപ്പെടുന്നു. ജനങ്ങള്‍ മരണത്തെ ഭയപ്പെടുന്നു. ആളുകള്‍ അവരവരെത്തന്നെ ഭയപ്പെടുകയാണ്. അജ്ഞത, ജാഗരൂകതയുടെ കുറവ് ഇവയാണ് ഭയത്തിന് കാരണം. നാം ശരിക്കും ആരാണ് എന്നതിനെക്കുറിച്ചുള്ള ക്ഷണികദര്‍ശനം ലഭിച്ചാല്‍, നമ്മുടെ ഉണ്മയെക്കുറിച്ചുള്ള ക്ഷണികദൃശ്യം ലഭിച്ചാല്‍ നിങ്ങള്‍ മൃത്യുവിനെ ഭയപ്പെടില്ല. മൃത്യുവിന് അതീതരാണ് നിങ്ങളെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് അറിയാനാകും. ഭയത്തെ വേരോടെ പിഴുതെറിയാന്‍ നിങ്ങള്‍ക്കാകും. അതാണ് ക്ലിനിക്കലായി ഏതാനും നിമിഷങ്ങള്‍ മാത്രം മരണപ്പെട്ട ആളുകളില്‍ സംഭവിക്കുന്നത്. അവര്‍ അതില്‍നിന്ന് അതിജീവിച്ചു പുറത്തുവരുമ്പോള്‍ അവിടെ ഭയം.
ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, ഉറക്കത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പുള്ള ആ ദിവസത്തെ അവസാനത്തെ ചിന്തയായിരിക്കും ഉണര്‍ന്നെണീക്കുമ്പോഴുള്ള നമ്മുടെ ആദ്യത്തെ ചിന്ത. അതുപോലെ, ഈ ജീവിതത്തില്‍ മനസ്സിലവശേഷിച്ച അവസാനത്തെ മുദ്രണങ്ങളുമായി നിങ്ങള്‍അടുത്ത ജന്മമെടുക്കുന്നു. ഒരുവീട്ടില്‍, ഒരു കുടുംബത്തിലെ എല്ലാകുട്ടികളും ഒരേ ജീനുമായി ജന്മമെടുക്കുന്നു. എന്നാല്‍ അവര്‍ വളരെ വ്യത്യസ്തരുമാണ്. എന്തിന്, ഇരട്ടക്കുട്ടികള്‍ പോലും വ്യത്യസ്തരാണ്. അവര്‍ക്ക് ശാരീരികമായും മാനസികമായും വൈകാരികമായും നിരവധി സാദൃശ്യങ്ങളുണ്ടെങ്കിലും വ്യത്യസ്തമായ മുദ്രണങ്ങളും പേറിയാണ് അവര്‍ ഓരോരുത്തരും ഇവിടെ ജന്മമെടുക്കുന്നത്.
ഊര്‍ജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് തെര്‍മോഡൈനാമിക്സ് നിയമം പറയുന്നുണ്ട്. നമ്മുടെ മനസ്സ് എന്നത് ഊര്‍ജ്ജമാണ്. അതിനാല്‍ മനസ്സിനെ നശിപ്പിക്കാനാവില്ല. ശരീരംവിട്ട് പോകുമ്പോള്‍ മനസ്സിന് എന്താണ് സംഭവിക്കുന്നത്? അദൃശ്യമായ ബലൂണ്‍ പോലെ ആ മുദ്രണങ്ങള്‍ ആകാശത്ത് സ്വയം രൂപംകൊള്ളുകയായി. പുതിയൊരു ശരീരം കിട്ടി തിരികെവരുന്നതുവരെ ഈ ഊര്‍ജ്ജം അങ്ങനെ അവിടെയുണ്ടാകും. ഭാരതത്തില്‍ ഒരു ചൊല്ലുണ്ട്: നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു എന്നോര്‍ത്ത് ദുഃഖിക്കേണ്ടതില്ല; എന്നാല്‍ ജീവിതത്തിലെ അവസാനത്തെ ചിന്തയാണ് വളരെ പ്രധാനം!
മരണത്തെക്കുറിച്ചുള്ള അറിവ് നിങ്ങളെ അനശ്വരനാക്കുന്നു. ‘നിങ്ങളെ അനശ്വരനാക്കുന്നു’ എന്ന് പൊതുവെ നാം പറയാറുള്ള പ്രയോഗം പോലും അത് അവിടെ അര്‍ത്ഥമാക്കുന്ന തലത്തില്‍ തെറ്റാണ്. നിങ്ങള്‍ അനശ്വരനാണെന്ന് ശരിക്കും അറിയുകതന്നെ വേണം. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ? നിങ്ങള്‍ ഇപ്പോള്‍ത്തന്നെ അനശ്വരനാണ്. നിങ്ങളിലുള്ള എന്തോ ഒന്ന് മരിക്കുന്നേയില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള ജനങ്ങളെ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. എന്താണ് ചുറ്റും കാണുന്നത്? ‘ഓഹ്, അവര്‍ക്കെല്ലാം പ്രായമായി.’ എന്നിട്ട് നിങ്ങള്‍ക്ക് തോന്നുന്നതോ, ‘നിങ്ങള്‍ക്കുമാത്രം പ്രായമായിട്ടില്ലെന്ന്!’ നമ്മില്‍ ‘എന്തോ ഒന്നിന്’ മാറ്റമില്ല എന്ന് നമുക്കുള്ളില്‍ അറിയാന്‍ കഴിയുന്നു. അതിന് പ്രായമേറുന്നേയില്ല എന്ന് നാം തിരിച്ചറിയുന്നു.
കടല്‍ത്തീരത്ത് പോയി നിന്നുകൊണ്ട് നിങ്ങള്‍ സ്വയം ചോദിക്കുക: ‘എനിക്ക് പ്രായം ഏറിയോ?’ ‘എന്നില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?’ അതോ എന്നിലുള്ള ‘എന്തോ ഒന്ന്’ ആദ്യം ഉള്ളതുപോലെത്തന്നെ തുടരുകയാണോ?!
നിങ്ങളുടെ ശരീരത്തേക്കാള്‍ എത്രയോ ഉപരിയാണ് ‘യഥാര്‍ത്ഥമായ നിങ്ങള്‍’ എന്ന് പെട്ടെന്നറിയാന്‍ കഴിയുന്നു. നമ്മുടെ ഉണ്മ മൃത്യുവിനും അപ്പുറമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: