അഷ്ടാംഗയോഗത്തെക്കുറിച്ച് ഒരു മുന്‍ ലക്കത്തില്‍ പ്രതിപാദിച്ചിരുന്നു. പ്രാണായാമം പരിശീലിക്കുന്നവര്‍ നിര്‍ബ്ബന്ധമായും അഷ്ടാംഗ യോഗമാര്‍ഗങ്ങള്‍ പരിശീലിക്കേണ്ടതും അതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കേണ്ടതുമാണ്. അഷ്ടാംഗയോഗമനുസരിച്ച് ചിട്ടപ്പെടുത്തിയ ജീവിതം നയിക്കുന്നവര്‍ക്ക് യോഗാസനം, പ്രാണായാമം മുതലായവയുടെ അഭ്യാസംകൊണ്ട് അത്ഭുതകരമായ സിദ്ധികള്‍ നേടാവുന്നതാണ്. ശരിയായ അഭ്യാസവേളയില്‍ ഇടക്കിടയ്ക്ക് ചില പ്രത്യേക അനുഭവങ്ങള്‍ ലഭ്യമാകുമ്പോള്‍ അതില്‍ അഹങ്കരിക്കരുത്; പുരപ്പുറത്തു കയറിനിന്ന് ആ അനുഭവം വിളിച്ചുകൂകരുത്.
പ്രാണായാമം ശീലിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരു ആസനത്തിലിരുന്ന് ശ്വാസോച്ഛ്വാസങ്ങളുടെ ഗതിയെ നിയന്ത്രിക്കലാണ് പ്രാണായാമം. സുഖകരമായി തോന്നുന്ന ഒരു ആസനം തെരഞ്ഞെടുത്ത് അതില്‍ ഇളകാതെയും നട്ടെല്ല് വളയാതെയും ഇരുന്ന് വലതുകൈയുടെ തള്ളവിരല്‍കൊണ്ട് വലത്തേ നാസിക അടച്ചുപിടിച്ചുകൊണ്ട് ഇടത്തേ നാസികയില്‍ക്കൂടി വായുവിനെ സാവധാനം അകത്തേക്കെടുത്ത് കുറെ സമയം അടക്കിപ്പിടിച്ച് ക്രമേണ വലത്തേ മോതിരവിരല്കൊണ്ട് ഇടത്തേ നാസിക അടച്ചുപിടിച്ച് വലത്തേ നാസികയില്‍ക്കൂടി സാവധാനം പുറത്തേക്ക് വിടുക. ഇത് തിരിച്ചും ആവര്‍ത്തിക്കുക. ഇത് നാഡീശോധപ്രാണായാമമാണ്. പ്രാണായാമം ചെയ്യുവാന്‍ ഏറ്റവും അനുയോജ്യമായ ആസനം പത്മാസനമാണ്. അതല്ലെങ്കില്‍ വജ്രാസനമാകാം.
ശ്വാസം ബാഹ്യപ്രകടനവും പ്രാണന് ഓജശ്ചക്തിയും ആണ്. പ്രപഞ്ചത്തിലെവിടെയും പ്രകടമായിരിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുകയാണ് പ്രാണന്. പ്രകൃതിയിലുള്ള എല്ലാ ശക്തികളുടെയും ആകെത്തുകയാണത്. അത് മനുഷ്യരിലും നമുക്ക് ചുറ്റുപാടും സര്‍വത്ര വ്യാപിച്ചുകിടക്കുന്നു.
പ്രാണായാമ ഫലങ്ങള്‍ പലതാണ്. യാതൊരിടത്തുനിന്നുമുള്ള യാതൊരു ഭയവും പ്രാണായാമയോഗിക്ക് അനുഭവപ്പെടുന്നില്ല. ഋഷിമാര്‍ ധൈര്യശാലികളെന്നു പറയുന്നത് അതുകൊണ്ടാണ്. യോഗിക്ക് പ്രകൃതിയിലുള്ള എല്ലാ ശക്തികളെയും നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. സ്വന്തം വ്യക്തിത്വത്തിന്റെ വാകാസം, ജീവിതവിജയം, എന്തിന്മേലുമുള്ള സ്വാധീനശക്തി. എല്ലാറ്റിനെയും ആകര്‍ഷിക്കാനുള്ള കഴിവ് എന്നിവയെല്ലാം പ്രാണായാമാഭ്യാസി നേടുന്നു. പ്രാണായാമം ഒരുവന്റെ സാഹചര്യങ്ങളെയും സ്വഭാവങ്ങളെയും മാറ്റത്തിന് വിധേയമാക്കിത്തീര്‍ക്കുന്നു. സാമൂഹ്യമായ ജീവിത ഐക്യഭാവത്തില്‍നിന്ന് അയാളെ പ്രപഞ്ചജീവിത്തോട് സ്വരലയപ്പെടുത്തുന്നു.
പ്രാണകേന്ദ്രീകരണം എന്നുപറഞ്ഞാല്‍ പ്രാണനെ ശരീരത്തിന്റെ ചില പ്രത്യേക സ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കലാണ്. പ്രാണകേന്ദ്രീകരണം അഭ്യാസത്തിന്റെ ആദ്യനാളുകളില്‍ സങ്കല്‍പമായിട്ടും അഭ്യാസം പുരോഗമിക്കുന്തോറും അനുഭവമായി വന്ന് ഫലവത്തായിത്തീരുകയും ചെയ്യുന്നു.
നാസികയുടെ അഗ്രത്തില്‍ പ്രാണനെ കേന്ദ്രീകരിക്കുന്നതിന്റെ ഫലമായി വായുവിന്റെ ഓരോ ഘടകങ്ങളെയും -പഞ്ചവായുക്കള്‍- തിരിച്ചറിയാന്‍ അഭ്യാസിക്ക് സാധിക്കുന്നു. നാഭീമദ്ധ്യത്തില്‍ പ്രാണനെ സങ്കല്പിച്ചാല് എല്ലാ രോഗങ്ങളും പമ്പകടക്കും. കാല്‍വിരലുകളുടെ അഗ്രഭാഗത്ത് പ്രാണനെ കേന്ദ്രീകരിച്ചാല്‍ ശരീരം ലാഘവത്വത്തെ പ്രാപിക്കുന്നു.
ശ്വസിക്കുന്നതിനെ പൂരകം എന്നും ഉള്ളിലെക്കെടുത്ത വായുവിനെ ഉള്ളില്‍ പിടിച്ചുനിര്‍ത്തുന്നതിനെ കംഭകമെന്നും ഉച്ഛ്വസിക്കുന്നതിനെ രേചകമെന്നും പറയുന്നു. 12 മാത്രകൊണ്ട് പൂരകം ചെയ്ത് 48 മാത്രനേരത്തേക്ക് കംഭകം ചെയ്ത് 24 മാത്രകൊണ്ട് രേചകം ചെയ്യുന്നതാണ് പ്രാണായാമത്തിന്റെ അനുപാതം(1:4:2). ആദ്യം ഒരു മാസമെങ്കിലും മാത്രകണക്കാക്കാതെ പൂരകകംഭകരേചകങ്ങള്‍ ചെയ്തിട്ട് ക്രമേണ സമയം കൂട്ടിക്കൊണ്ടുവന്ന് മൂന്നുമാസമെങ്കിലും കഴിഞ്ഞിട്ടേ അനുപാതക്രമത്തില്‍ പ്രാണായാമം ചെയ്യാവൂ. ഓരോ മൂന്നുമാസങ്ങള്‍ കഴിയുമ്പോഴേ മാത്രകള്‍ ഉയര്‍ത്തി ക്രിയചെയ്യാവൂ എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: