ധനമന്ത്രിയായി ഡോ. തോമസ് ഐസക് ചുമതലയേറ്റെടുത്തതുമുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് ഖജനാവില്‍ പണമില്ലെന്നത്. ശമ്പളം കൊടുക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കാനോ നയാ പൈസയില്ലെന്നു പറഞ്ഞുകൊണ്ടിരുന്ന തോമസ് ഐസക് നവംബര്‍ അവസാനം വിലപിച്ചതും ആക്ഷേപിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നോട്ട് മരവിപ്പിക്കല്‍ തീരുമാനമാണ് എല്ലാത്തിനും കാരണമെന്നാണ് കേരള ധനമന്ത്രി പറയുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ അവസാനം നിയമസഭയില്‍ തോമസ് ഐസക് അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ”കേരളത്തിന്റെ അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചെലവിലെ ധൂര്‍ത്തും നികുതിയിലെ ചോര്‍ച്ചയുമാണ്. പദ്ധതിയേതര ചെലവിലെ വന്‍ വര്‍ധനയും കേരളത്തെ കടക്കെണിയിലാക്കി. നികുതി വരുമാനം 12 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അനാവശ്യ ഇളവുകള്‍ നല്കി. ചെലവുനോക്കാതെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. നിത്യ ചെലവിന് 5900 കോടി രൂപ വേണം. അടിയന്തിരമായി കൊടുത്തു തീര്‍ക്കാന്‍ 6300 കോടികള്‍ വേണം. സംസ്ഥാനത്തിന്റെ പൊതു കടം ഒന്നര ലക്ഷം കോടി രൂപയാണ്. റവന്യൂ കമ്മി 8199 കോടിയായി. 15888 കോടിയാണ് ധനകമ്മി. യുഡിഎഫ് ഭരണം ഒഴിയുമ്പോള്‍ 1009 കോടിയേ ഖജനാവിലുള്ളൂ’. സാമ്പത്തിക നില ദയനീയമാണെന്ന് വിവരിച്ച ധനമന്ത്രിയാണ് നവംബര്‍ 8ന് മലക്കം മറിഞ്ഞത്.
കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിച്ച യുഡിഎഫിനെ കൂട്ടുപിടിച്ച് നരേന്ദ്രമോദിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്. യോജിപ്പ് സമരം നടത്താന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്തു. കേരള മന്ത്രിസഭ റിസര്‍വ്വ് ബാങ്കിന്റെ തലസ്ഥാനത്തെ ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. നിയമസഭ ഒരു ദിവസം പ്രത്യേക സമ്മേളനം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പുലഭ്യം പറഞ്ഞു. ഇരു കൂട്ടരും ഒരുമിച്ച് പ്രമേയം പാസ്സാക്കി. പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചില്ലെന്നതിന്റെ പേരില്‍ കേരളത്തെ സ്തംഭിപ്പിച്ചു.
കേന്ദ്രവിരുദ്ധ സമരമെന്ന പേരില്‍ കേരളീയര്‍ക്കെതിരെ യുദ്ധം നടത്താന്‍ അതി സാഹസികത കാട്ടിയ സര്‍ക്കാര്‍ പിന്നീട് കേന്ദ്രം തുടക്കം മുതലേ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായി. മന്ത്രിസഭ അതിനായി തീരുമാനമെടുക്കുകയും ചെയ്തു. പിന്നീടാണ് ശമ്പളം മുടങ്ങും പെന്‍ഷനും കിട്ടില്ലെന്ന പ്രചാരണം വന്നത്. ചില ദൃശ്യമാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അന്നേരവും ഒരു ഭീതിക്കും അവസരമില്ലെന്നും എല്ലാം ഭംഗിയായി നടക്കുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയതാണ്. എന്നിട്ടും കേരളത്തിന്റെ ധനമന്ത്രിയുടെ കലിപ്പ് അടങ്ങിയില്ല. അതിനിടയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബോധോദയമുണ്ടായത്. ധനമന്ത്രി ഒരു തയ്യാറെടുപ്പും നടത്താതെ ‘റോഡ് ഷോ’ നടത്തുകയാണെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടിവന്നു. നരേന്ദ്രമോദിയെ തുഗ്ലക്ക് എന്നക്ഷേപിച്ച പ്രതിപക്ഷ നേതാവിനെ ഒടുവില്‍ തള്ളിപ്പറയാനും ധനമന്ത്രി തയ്യാറായി.
ഇന്നത്തെ ധനമന്ത്രി മുഖ്യമന്ത്രിയുമായി ഒളിയുദ്ധം പ്രഖ്യാപിച്ച് മുന്നേറാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. തന്നെ കൂസാതെ പുതിയ ധനകാര്യ ഉപദേഷ്ഠാവിനെ മുഖ്യമന്ത്രി നിശ്ചയിച്ചതില്‍ കടുത്ത അമര്‍ഷമുള്ള ഡോ. ഐസക്ക് താനാണ് മികച്ച ധനമന്ത്രിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ നേരത്തെ നിയമസഭയില്‍ വായിച്ച ധവളപത്രത്തെപ്പോലും വസ്മരിക്കേണ്ടി വന്നു. ചെന്നിത്തല മറുകണ്ടം ചാടിയപ്പോഴാണ് ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ എന്ന മട്ടിലായത്. തോമസ് ഐസക് പരസ്പര വിരുദ്ധമായും അടിസ്ഥാന രഹിതവുമായാണ് സംസാരിക്കുന്നത്.
പിന്‍വലിക്കപ്പെട്ട കറന്‍സിയുടെ 90 ശതമാനവും തിരികെയെത്തിയെന്ന് ഐസക് പ്രസ്താവിക്കുന്നു. പരിഷ്കരണം കൊണ്ട് നഷ്ടമല്ലാതെ ലാഭം ഒന്നും ഉണ്ടാകില്ലെന്നാണ് ഐസക് പറയുന്നത്. എന്നാല്‍ 2.5 ലക്ഷം കോടിയെങ്കിലും കേന്ദ്രത്തിന് ലാഭമുണ്ടാകുമെന്ന് പിന്നീട് പ്രസ്താവന തിരുത്തി. ഇതില്‍ നിന്ന് കേരളത്തിന് വിഹിതം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. സഹകരണ മേഖലയ്ക്ക് ശേഷം ശമ്പള വിതരണത്തെപ്പറ്റിയാണ് ഐസക് തെറ്റിദ്ധാരണ പരത്തിയത്. ട്രഷറികളുടെ പേരില്‍ കരുതല്‍ ധനം സംഭരിക്കാനാണ് ഐസകിന്റെ ശ്രമം. കഴിഞ്ഞ മാസം ആദ്യ ദിനങ്ങളില്‍ ആവശ്യമായി വന്നതിനേക്കാള്‍ അധികമാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടുത്ത മാസത്തെ ശമ്പളം മുടങ്ങുമെന്നാണ് ഐസകിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ പരസ്പര വിരുദ്ധമായാണ് ധനമന്ത്രി നടത്തുന്നത്. സമാന്തര സമ്പദ് വ്യവസ്ഥയുടെ വക്താവും സംരക്ഷകനുമായി തോമസ് ഐസക് മാറി. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗ്യതയെ പരിഹസിക്കുകയാണ് തോമസ് ഐസക്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പ്രായോഗികമായി തീരുമാനമെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ കേരളാ ധനമന്ത്രി നീണ്ട ക്യൂ ഉള്ള എടിഎമ്മുകള്‍ തേടിപ്പിടിച്ച് സന്ദര്‍ശിക്കുകയാണ്. എന്തു കൊണ്ട് കലാപം ഉണ്ടാകുന്നില്ലെന്ന് ആവര്‍ത്തിച്ച് ചോദിച്ച് ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു വിടാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. ഈ ധനമന്ത്രിയാണ് കേരളത്തിന്റെ ദുരന്തം. ഇങ്ങനെയൊരു ധനമന്ത്രി വേണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: