ന്യൂദല്‍ഹി: മകളുടെ വിവാഹത്തിന് നാഗ്പൂരിലേക്ക് വിവിഐപികളുമായി അമ്പതോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നെന്ന വാര്‍ത്ത നിഷേധിച്ച് നിതിന്‍ ഗഡ്കരിയുടെ ഓഫീസ്. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ആരോപണങ്ങള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്ന വിമാനങ്ങളില്‍ വെറും പത്തെണ്ണം മാത്രമാണ് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാത്തതെന്ന് എയര്‍ ട്രാഫിക് കണ്ട്രോളും അറിയിച്ചിട്ടുണ്ട്. ഇതില്‍ 3 എണ്ണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിമാനങ്ങളാണ്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് എന്നിവരുടെ വിമാനങ്ങളാണ് പത്തില്‍ മൂന്നെണ്ണം. മറ്റു ചാര്‍ട്ടേഡ് വിമാനങ്ങളുപയോഗിച്ചത് യോഗ ഗുരു ബാബ രാംദേവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, റാമോജി റാവു, രാജ്യസഭാ എംപി സുഭാഷ് ചന്ദ്ര എന്നിവരാണെന്നും ഗഡ്കരിയുടെ ഓഫീസ് അറിയിച്ചു.
ഗഡ്കരിയുടെ ഇളയ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി പതിനായിരം വിഐപികളെയും കൊണ്ട് അമ്പതിലേറെ വിമാനങ്ങള്‍ നാഗ്പൂരിലേക്ക് പറക്കുമെന്നായിരുന്നു ചില ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത. ഗഡ്കരിയുടെ സഹപ്രവര്‍ത്തകരായ കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്ക്കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: