ബൊഗോട്ടോ: മധ്യ-ദക്ഷിണ അമേരിക്കയില്‍ സമാധാന ദൗത്യവുമായി ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. അക്രമവും മയക്കുമരുന്നും മൂലം ഏറെ ദുരിതം അനുഭവിക്കുന്ന മേഖലയാണിത്.
കൊളംബിയന്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രവിശങ്കറിന്റെ സന്ദര്‍ശനം. നേരത്തെ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തില്‍ ഉണ്ടാക്കിയ സമാധാന കരാറുകള്‍ ഏറെ ഫലപ്രദമായ സാഹചര്യത്തിലാണ് വീണ്ടും സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്.
കൊളംബിയയിലെ കാലിയില്‍ നടക്കുന്ന സമാധാന ചര്‍ച്ച രവിശങ്കര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജുവാന്‍ സാന്റോസ് അധ്യക്ഷത വഹിച്ചു. മുന്‍ കൊളംബിയന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ അല്‍വാരോ ഉറിബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമാധാന ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുളള പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനത്തെയും പങ്കിനെയും കുറിച്ച് ചര്‍ച്ചയും നടത്തി. ഇതിന് പുറമെ കൊളംബിയന്‍ പുനരേകീകരണ ഏജന്‍സിയുടെ മേധാവി ജോഷ്വ മിട്രോട്ടിയുമായും കൊളംബിയന്‍ സമാധാന ദൗത്യത്തിന്റെ ഇടനിലക്കാരന് ഹെന്റി അക്കോസ്ത തുടങ്ങിയവരുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.
എഫ്എആര്‍സി ഒളിപ്പോരാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പൗരസമൂഹം ഇവര്‍ക്കെതിരെ പ്രതികാരത്തിന് ഒരുങ്ങുകയാണ്. ഈ വിശ്വാസമില്ലായ്മ തുടച്ച് നീക്കേണ്ടത് നമ്മുടെ കടമയാണെന്നും രവിശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതിനായാണ് നാം മാപ്പുനല്കല് പരിപാടി ആരംഭിച്ചത്. ഇത്തരം ഒരു പരിപാടിയില്ലെങ്കില്‍ സാധാരണ ജനത ഇവരെ മറ്റൊരു കണ്ണിലൂടെ മാത്രമേ നോക്കിക്കാണൂ. എഫ്എആര്‍സി ജനതയും ഇരകളാണെന്ന് നാം മനസിലാക്കണം. നൂറ് മുതല്‍ മുന്നൂറ് വരെ പേരടങ്ങിയ സംഘങ്ങളായി ഇവര്‍ക്ക് പരിശീലനം നല്‍കണം. യോഗയും ധ്യാനവും മറ്റും ജീവിതത്തെ കുറച്ച് കൂടി വിശാലമായ കാഴ്ചപ്പാടില്‍ കാണാന്‍ ഇവരെ സഹായിക്കും.
ഇരകളെയും എഫ്എആര്സിയെയും മുഖാമുഖം കൊണ്ടുവന്ന് മാപ്പ് നല്കല് പരിപാടിയാണ് ജീവനകല ലക്ഷ്യമിടുന്നത്. യുദ്ധമുഖരിതമായ രാജ്യത്ത് ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും പ്രമുഖരുമായുളള രവിശങ്കറിന്റെ കൂടിക്കാഴ്ചകള്‍
വെല്ലുവിളി നിറഞ്ഞ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പുത്തന്‍ കരുത്ത് പകര്‍ന്നിരിക്കുന്നു. ബൊഗോട്ടയില്‍ ആവേശകരമായ വരവേല്‍പ്പാണ് ജനങ്ങള്‍ ശ്രീശ്രീ രവിശങ്കറിന് നല്‍കിയത്. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുളളവരും സന്നിഹിതരായിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ലാറ്റിനമേരിക്കന്‍ ബാന്‍ഡ് ഗ്രൂപ്പ് ഭജനകള്‍ ആലപിച്ചു. നിക്കാരഗ്വയിലെയും സാല്‍വഡോറിലെയും സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ശ്രീശ്രീ സന്ദര്‍ശിക്കും. മെക്സിക്കോയിലടക്കമുളള വിവിധ രാജ്യങ്ങളില്‍ ജീവനകല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
മെക്സിക്കോയില്‍ സെനറ്റ് നേതാക്കളുമായും ഉന്നത മതനേതാക്കളുമായും രാഷ്ട്രീയക്കാരുമായും വ്യവസായ നേതാക്കളുമായും മയക്കുമരുന്ന് ഇടപാടുകാരുമായും ജയിലില്‍ കഴിയുന്ന ഗുണ്ടകളുമായും ചര്‍ച്ച നടത്തും. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമായി അദ്ദേഹം പത്ത് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. മെക്സിക്കോ, എല്‍സാല്‍വദോര്‍, ഇക്വഡോര്‍, നിക്കരാഗ്വ, കോസ്റ്ററിക്ക, ഗ്വാട്ടിമാല, പനാമ, ബ്രസീല്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. കൊളംബിയയിലെ രണ്ടാമത്തെ വലിയ ഒളിപ്പോരാളി സംഘങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: