രാമപുരം: കോട്ടമല പാറമട വിരുദ്ധ സമരത്തിന് കടനാട് കൊട്ടാരത്തിലെ രാജാവിന്റയും കുടുംബാംങ്ങളുടെയും പിന്തുണ. രാഷ്ട്രപതിയ്ക്കും, പ്രധാന മന്ത്രിയ്ക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നല്കുവാനുള്ള ഭീമ ഹര്‍ജിയില്‍ വടക്കുംകൂര്‍ രാജവംശത്തില്പെട്ട കടനാട് പാലസിലെ ചന്ദ്രവര്‍മ്മ രാജയാണ് ഒപ്പും പണവും നല്‍കിയത്. രാമപുരം, കടനാട്, പുറപ്പുഴ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണമായി നടക്കുന്ന ഒപ്പുശേഖരണത്തിന്റെ കടനാട് പഞ്ചായത്തിലെ ഉദ്ഘാടനം ചന്ദ്രവര്‍മ്മ രാജയില്‍ നിന്നും ഒപ്പ് വാങ്ങി നടത്തുകയായിരുന്നു.
രണ്ടയിരത്തി അഞ്ഞൂറ് ഏക്കര്‍ സ്ഥലമുണ്ടായിരുന്ന രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ ഭൂപരിഷ്കരണ നിയമം വന്നതോടെ നഷ്ടമാവുകയായിരുന്നു. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന രാജകുടുംബാംഗങ്ങള്‍ അധികാര കാലത്തും ജനങ്ങള്‍ക്ക് ഒപ്പം നിന്ന ചരിത്രമാണ് ഉണ്ടായിരുന്നതെന്നും നാടിനെയും ജനങ്ങളെയും തകര്‍ക്കുന്ന പാറമടയും, ക്രഷര്‍ യൂണിറ്റും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും ചന്ദ്രവര്‍മ്മ രാജ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ടിനോട് പറഞ്ഞു. പാറമടയ്ക്ക് എതിരായ സമരത്തിനും നിയമ പോരാട്ടങ്ങള്‍ക്കും കടനാട് കൊട്ടാരത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരസമിതി നേതാവും കുറിഞ്ഞി പള്ളി വികാരിയുമായ ഫാ. തോമസ് ആയിലുക്കുന്നേല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സതീഷ്, ഉഷ രാജു, ബേബി ഉറുമ്പുകാട്ട് തുടങ്ങിയവരും പരിസ്ഥിതി പ്രവര്ത്തകന് മജു പുത്തന്‍കണ്ടം, സമരസമിതി പ്രവര്‍ത്തകരായ സന്‍ജു നെടുംകുന്നേല്‍, സോണി കമ്പകത്തിങ്കല്‍, കെ.കെ. വിനു, ആഗസ്തി കാഞ്ഞിരത്താംകുന്നേല്‍ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: