ശബരിമല: താത്ക്കാലിക ജീവനക്കാരോട് ദേവസ്വംബോര്‍ഡ് വിവേചനം കാട്ടുന്നതായി ആക്ഷേപം. തീര്‍ത്ഥാടന കാലത്ത് ശബരിമലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന താത്ക്കാലിക ജീവനക്കാരാണ് ആക്ഷേപവുമായി രംഗത്തുള്ളത്. കഴിഞ്ഞ 5 വര്‍ഷമായി ഈ ജീവനക്കാര്‍ക്ക് പ്രതിദിനം 300 രൂപയാണ് വേതനമായി നല്‍കിവരുന്നത്. സ്ഥിരം തൊഴിലാളികള്‍ക്ക് കാലാനുസൃതമായി ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുന്ന ബോര്‍ഡ് താത്ക്കാലിക ജീവനക്കാരോട് വിവേചനം കാട്ടുന്നുവെന്നാണ് ആരോപണം.
വെള്ളനിവേദ്യം. അപ്പം, അരവണ, ചുക്കുവെള്ളം, തിരുമുറ്റം, അരിവാരല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ആയിരത്തോളം താത്ക്കാലിക ജീവനക്കാരാണ് പണിയെടുക്കുന്നത്. വേതനവര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് എല്ലാവര്‍ഷവും തീര്‍ത്ഥാടനകാലത്ത് അധികൃതര്‍ പ്രഖ്യാപനം നടത്തുമെങ്കിലും നടപടി ഉണ്ടാവാറില്ല. തീര്‍ത്ഥാടന കാലത്തിന്റെ ആരംഭത്തില്‍ ജീവനക്കാര്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വേതനവര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതാണ്. 300 രൂപ വേതനമായി നല്കുമ്പോള് താമസവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് സൗജന്യമായി നല്‍കുന്നുവെന്നാണ് ബോര്‍ഡിന്റെ വാദം.
താമസത്തിന് ദിനംപ്രതി അമ്പത് രൂപയും ഭക്ഷണത്തിന് നൂറ്റിയമ്പത് രൂപയും കണക്കാക്കിയില്‍ വേതനം അഞ്ഞൂറ് രൂപയാകും. താമസത്തിനും ഭക്ഷണത്തിനുമായി 200 രൂപ കണക്കാക്കുമ്പോള്‍ മാന്യമായ താമസസൗകര്യം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. താത്ക്കാലിക ജീവനക്കാരുടെ താമസസ്ഥലങ്ങളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. പായപോലും ആവശ്യത്തിന് ഇല്ലാത്തതിനാല്‍ ഹാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ കീറി അതിലാണ് ഇവരുടെ കിടപ്പ്. വാസസ്ഥലത്ത് ഇടമില്ലാതെ വരാന്തകളിലാണ് ഇവരുടെ ഉറക്കം.
രാത്രിയും പകലും അഹോരാത്രം കഷ്ടപ്പെടുന്നവരാണിവര്. ജോലിക്ക് അനുസൃതമായ വരുമാനം കിട്ടാത്തതിനെതുടര്‍ന്ന് ഇത്തവണ നിരവധിപേര്‍ മടങ്ങിപ്പോയി. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ കഴിഞ്ഞദിവസം വീണ്ടും താത്ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വര്‍ഷം ചെല്ലുന്തോറും ജീവിതചെലവും മറ്റും വര്‍ധിക്കുമ്പോഴും വരുമാനം കൂട്ടാത്തത് താത്ക്കാലിക ജീവനക്കാരെ ദുരിതത്തിലാക്കുന്നു.
വേതന വര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ താത്ക്കാലിക ജീവനക്കാര്‍. ജീവിതച്ചെലവുകള്‍ ഏറിയ ഇക്കാലയളവില്‍ കാലാനുസൃതമായ വേതനം നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: