നാദാപുരം: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ സായുധസേനയുടെ പ്രത്യേക സുരക്ഷ പിന്‍വലിച്ചു.
വളയം, തൊട്ടില്‍പ്പാലം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി എന്നീ സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേരളാപോലീസിന്റെ പ്രത്യേക പരിശീലനം നേടിയസംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തൊട്ടില്‍പ്പാലത്തെ ചൂരണിമലയില്‍ പാറമടയിലെ മണ്ണുമാന്തിയന്ത്രം മാവോയിസ്റ്റ് സംഘം തീവെച്ച് നശിപ്പിച്ചതോടെയാണ് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകള്‍ക്ക് രാത്രിയും പകലും സുരക്ഷ ഏര്‍പ്പെടുത്തിയത്.
വിലങ്ങാട് പന്ന്യന്നൂര്‍, വായാട്, പനോത്ത് കോളനികളില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ രൂപേഷിന്റെ നേതൃത്വത്തില്‍ സംഘം ആയുധവുമായി എത്തുകയും കോളനി നിവാസികള്‍ക്കിടയില്‍ മാവോയിസം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിലങ്ങാട് അടക്കം പൊലീസിന്റെ സാന്നിധ്യം ശക്തമാക്കിയത്. അതേസമയം മാവോ സാന്നിധ്യം ശക്തമായി കണ്ടെത്തിയെന്ന് പോലീസ് അവകാശപ്പെടുന്നത് കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് വളയം പോലീസ് സ്റ്റേഷന് പരിധിയിലാണ്.
കഴിഞ്ഞ ദിവസം പൊലീസിന്റെ വെടിവെയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പോലീസ്സ് സ്റ്റേഷനുകള്‍ക്ക് സായുധസേനയുടെ കാവല്‍ തുടരണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: