വിളപ്പില്‍(തിരുവനന്തപുരം): പുലിമുരുകനെ അനുകരിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ എട്ടാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പാലിയോട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ രാജീവ് – ശ്രീദേവി ദമ്പതികളുടെ മകന് വെള്ളനാട് വിഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രാഹുലി (13)ന് ആണ് ചരടില്‍ കെട്ടിയെറിഞ്ഞ കത്രിക കണ്ണില്‍ തറച്ച് പരിക്കേറ്റത്.
പുലിമുരുകന് സിനിമയില്‍ നായകനായ മോഹന്‍ലാല്‍ പ്രത്യേക ആക്ഷനില്‍ ലോഹ കക്ഷണം ചരടില്‍ കെട്ടിയെറിയുന്ന രംഗമാണ് രാഹുല്‍ അനുകരിച്ചത്. വീടിനു സമീപത്തെ വലിയ മരത്തിലേക്ക് കത്രികയുടെ ഒരു കഷണം കയറില്‍ കെട്ടി രാഹുല്‍ ചുഴറ്റിയെറിഞ്ഞു. മരത്തില്‍ ആഴത്തില്‍ തറയ്ക്കാത്ത കത്രികത്തുണ്ട് കയര്‍ വലിക്കുന്നതിനിടെ രാഹുലിന്റെ ഇടംകണ്ണില്‍ തറയ്ക്കുകയായിരുന്നു.
കണ്ണിന്റെ കൃഷ്ണമണിയില്‍ കത്രിക തുളഞ്ഞു കയറി രക്തം വാര്‍ന്നൊഴുകിയതോടെ രാഹുലിന്റെ പ്രകടനം ആസ്വദിച്ചുനിന്ന അയല്‍വീട്ടിലെ കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാരും ബന്ധുക്കളും ഓടിക്കൂടി. തുടര്‍ന്ന് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിന്റെ കണ്ണില്‍ ഏഴ് തുന്നിക്കെട്ടുകളുണ്ട്. ഒന്നരമാസത്തിനു ശേഷം കണ്ണില്‍ ഒരു ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ ശസ്ത്രക്രിയയ്ക്ക് ശേഷമേ കണ്ണിന്റെ കാഴ്ചശക്തിയെ കുറിച്ച് അറിയാന്‍ കഴിയുകയുള്ളു. പുലിമുരുകന് സിനിമ റിലീസായ ദിവസം മുതല്‍ കാണാന്‍ പോകണമെന്ന് രാഹുല്‍ വാശിപിടിച്ചിരുന്നു. രണ്ടു ദിവസം സിനിമ കാണാന്‍ രാജീവ് കുടുംബസമേതം പേയാട് എസ്പി തിയേറ്ററില്‍ പോയെങ്കിലും ടിക്കറ്റ് കിട്ടിയില്ല. സിനിമ കണ്ട സഹപാഠികളില്‍ ചിലര്‍ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ അനുകരിക്കുന്നത് കണ്ടാണ് രാഹുലും വേല് കറക്കിയെറിയലും, മൂര്‍ച്ചയുള്ള ലോഹ കഷണം ചരടില്‍ കെട്ടിയെറിയലും തുടങ്ങിയത്. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന രാജീവ് മകന്റെ തുടര്‍ചികിത്സ എങ്ങനെ നടത്തുമെന്ന ആധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: