ശബരിമല: സന്നിധാനം കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുമ്പോഴും കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാനുള്ള ദേവസ്വം ബോര്‍ഡിന്റെ പദ്ധതി കുരുക്കില്‍. ഈ ആവശ്യം ദേശീയ വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതാണ്. സന്നിധാനത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലാണ് കുന്നാര്‍ ഡാം സ്ഥിതിചെയ്യുന്നത്.
വലിയ പാറയിടുക്കുകള്‍ക്ക് ഇടയിലാണ് തടയണ കെട്ടിയിട്ടുള്ളത്. ഇവിടെ തടയണയുടെ ഉയരം എത്ര കൂട്ടിയാലും ഒരു മരംപോലും വെള്ളത്തില്‍ മുങ്ങില്ല. ഇത് കണക്കിലെടുത്താണ് കുന്നാര്‍ ഡാമിന്റെ ഉയരം മൂന്നു മീറ്റര്‍ കൂട്ടാന്‍ ദേശീയ വന്യജീവി ബോര്‍ഡ് അനുമതി നല്‍കിയത്. പതിനഞ്ച്് വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡ് ഇതിനുള്ള പരിശ്രമം തുടങ്ങിയിട്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോഴും യുഡിഎഫ് പ്രതിനിധികളുള്ള ദേവസ്വം ബോര്‍ഡിന് ഇത് നേടിയെടുക്കാനായില്ല.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പണിതുടങ്ങുന്നതിന് ഒരു തടസവുമില്ലെന്ന് ദേവസ്വം ബോര്‍ഡിന് ദേശീയ വന്യജീവി ബോര്‍ഡ് ഉറപ്പ് നല്‍കിയതാണ്. നാഷണല്‍ ടൈഗര്‍ പ്രിസര്‍വേഷന്‍ അതോറിറ്റിയുടെ അനുമതി കൂടി വാങ്ങണമെന്ന് ദേശീയ വന്യജീവി ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അനുമതി വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാത്തതാണ് പദ്ധതിക്ക് വിനയായത്. നാഷനല്‍ ടൈഗര്‍ പ്രിസര്‍വേഷന്‍ അതോറിറ്റിയുടെ അനുമതി ശബരിമല പോലയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടില്ല.
വനം പരിസ്ഥിതി മന്ത്രാലയത്തില്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ ഇത് ലഭിക്കാവുന്നതാണ്. ഇതിന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. തുലാമഴ കുറഞ്ഞതോടെ കുന്നാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് സന്നിധാനത്തെ ജലക്ഷാമത്തില്‍ എത്തിച്ചത്. മലയുടെ മുകളില്‍ നിന്ന് പാറയിടുക്കിലൂടെ വെള്ളം പതിക്കുന്ന മൂന്നു കൈവഴികളാണ് കുന്നാര്‍ തടയണയ്ക്കുള്ളത്. ഇതില്‍ ഒന്നില്‍ മാത്രമേ അല്‍പ്പം വെള്ളമുള്ളൂ. മറ്റ് രണ്ടിലും നൂല് പോലെ വെള്ളമേയുള്ളൂ. കുന്നാര്‍ ഡാം ഉയര്‍ന്ന പ്രദേശത്തായതിനാല്‍ പമ്പിങ് ഇല്ലാതെ സ്വാഭാവിക ഒഴുക്കിലൂടെ പൈപ്പ് വഴി പാണ്ടിത്താവളത്തിലെ ടാങ്കില്‍ വെള്ളം എത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: