ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം മുംബൈയിലെ കുടുംബം രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്തിയതില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. അബ്ദുള്‍ റസാഖ് മുഹമ്മദ് സയീദ്, ഭാര്യ രുക്സാന, മകന് മുഹമ്മദ് ആരിഫ്, സഹോദരി നൂര്ജഹാന് എന്നിവരാണ് ഇത്രയും വലിയ തുക വെളിപ്പെടുത്തിയത്. 45 ശതമാനം പിഴയടച്ച് കള്ളപ്പണം വെളിപ്പെടുത്താവുന്നതായിരുന്നു പദ്ധതി. എന്നാല്‍ ദുരൂഹതയുള്ളതിനാല്‍ അപേക്ഷ തള്ളിയ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.
രണ്ട് ലക്ഷം കോടി വെളിപ്പെടുത്താനുള്ള ചുറ്റുപാട് കുടുംബത്തിനില്ലെന്നാണ് വിവരം. ഇവര്‍ നല്കിയ വിലാസം തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. മൊബൈല്‍ നമ്പറും വ്യാജമാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റാരെങ്കിലും ഇവരെ ഉപയോഗിച്ചതാവുമെന്നും സംശയമുണ്ട്. വലിയ അളവില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നത് ധനമന്ത്രാലയത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
കുടുംബത്തിലെ മൂന്ന് പേരുടെ പാന്‍ നമ്പറുകള്‍ രാജസ്ഥാനിലെ അജ്മീറിലാണ്. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഇവര്‍ അജ്മീറില്‍ നിന്ന് മുംബൈയിലെത്തിയത്. അതിനാല്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചു. 13,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യവസായിക്കെതിരെയും അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: