ന്യൂദല്‍ഹി: തമിഴ്നാടിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം ചെന്നൈയിലെത്തി. ജയലളിത ചികിത്സയിലുള്ള അപ്പോളോ ആശുപത്രിയിലെത്തിയ വെങ്കയ്യ ഒരു മണിക്കൂറോളം ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. തമിഴ്നാട്ടിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനിച്ചു.
സംഘര്‍ഷമുണ്ടാകുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് കമ്പനി കേന്ദ്രസേന തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. ചില പ്രത്യേക മേഖലകളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ എംപിമാരോട് ദല്‍ഹി യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കി. സംസ്ഥാനവുമായി കേന്ദ്രം നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി സംസാരിച്ചു. ക്രമസമാധാന നില പരിപൂര്‍ണ്ണമായും തകര്‍ന്നാല്‍ തമിഴ്നാടിന്റെ ആഭ്യന്തരസുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്രസേന പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതിനെപ്പറ്റിയുള്ള പദ്ധതികളും കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അപ്പോളൊ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സാഹചര്യം നേരിടാന്‍ മുഴുവന്‍ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. ദല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ സംഘം അപ്പോളോ ആശുപത്രിയിലെത്തി. തമിഴ്നാട് ആവശ്യപ്പെട്ടത് പ്രകാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: