കോട്ടയം: സംസ്ഥാനം നോട്ട് പ്രതിസന്ധിയിലാണെന്ന് വരുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം നിലനിര്‍ത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രിത നീക്കം. ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുവാന്‍ ആവശ്യമായ നോട്ടുകള്‍ ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ എത്തിയിട്ടും അവ ഏറ്റുവാങ്ങാതെയാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ട്രഷറികള്‍ക്ക് കറന്‍സി നോട്ടുകള്‍ നല്‍കുന്നതിന് ചുമതലയുള്ള ചെസ്റ്റ് ബ്രാഞ്ചുകളില്‍ നിന്ന് നോട്ടുകള്‍ ഏറ്റുവാങ്ങാത്തതിന് പിന്നില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കാല്‍ നിര്‍ദ്ദേശമുണ്ടെന്ന ആക്ഷേപങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. 24,000 രൂപവരെ തല്‍സമയം പിന്‍വലിക്കാന്‍ അനുമതി ഉണ്ടായിട്ടും ചില ട്രഷറി ഉദ്യോഗസ്ഥര്‍ 10,000 രൂപ മാത്രം നല്കി പണമില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ മടക്കി അയക്കുന്ന സംഭവങ്ങളും തുടരുകയാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക ബാങ്കുകളിലും വിതരണത്തിന് സജ്ജമായി 500ന്റേതുള്പ്പെടെയുള്ള നോട്ടുകള്‍ ആര്‍ബിഐ എത്തിച്ചിട്ടും 2000 ത്തിന്റെ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്കി നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകളിലും നടക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്യുന്നവര്‍ക്ക് പഴയ ഉപയോഗയോഗ്യമല്ലാത്ത നൂറിന്റേയും മറ്റും നോട്ടുകള്‍ നല്കി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരം സംഭവം കുറവിലങ്ങാട് എസ്ബിടിയില്‍ ഉണ്ടായി. പിന്നീട് പോലീസ് എത്തി നോട്ടുകള്‍ മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പുതിയ നോട്ടുകള്‍ നല്‍കിയത്. ദിവസങ്ങളായി പലയിടത്തും എസ്ബിഐ, എസ്ബിടി എടിഎമ്മുകള്‍ കാലിയായി കിടക്കുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി പണം യഥാസമയം നിറയ്ക്കാതെ പ്രതിസന്ധിക്ക് പുതിയ രൂപം നല്‍കാനുള്ള നീക്കങ്ങള്‍ നടത്തുന്നത് ഇടതുപക്ഷ സംഘടനയായ ബെഫിയാണെന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയിലുണ്ട്.
1000, 500 നോട്ടുകള്‍ പിന്‍വലിക്കപ്പെട്ട തീരുമാനമുണ്ടായി ആദ്യ ആഴ്ചകളില്‍ കേരളത്തിലും പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോട്ട് പിന്‍വലിക്കലിന് മുന്‍പത്തെ സ്ഥിതിയില്‍ ബാങ്കുകള്‍ക്ക് ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭിച്ചു തുടങ്ങി. എന്നിട്ടും ഇടപാടുകാര്‍ക്ക് 500, 100, 50, 20 നോട്ടുകള്‍ നല്‍കാതെ 2000ത്തിന്റെ നോട്ടുകളാണ് നല്‍കുന്നത്. ബെഫി സംഘടനക്ക് സ്വാധീനമുള്ള ബാങ്കുകളിലാണ് ഇത്തരം നടപടികള്‍ ഇപ്പോഴും അരങ്ങേറുന്നത്. പല ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ എടിഎമ്മുകള്‍ക്ക് മുന്നിലും 2000ത്തിന്റെ നോട്ടുകള്‍ മാത്രം എന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: