ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം പ്രതിപക്ഷ ബഹളത്തില്‍ തടസ്സപ്പെട്ടു. ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന പുതിയ നിലപാടുമായി പ്രതിപക്ഷം രംഗത്തെത്തിയത് സഭാ നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി. ഇരു സഭകളും ഇന്നലെ സ്തംഭിച്ചു.
ലോക്സഭയില്‍ 193-ാം ചട്ടപ്രകാരം ചര്‍ച്ചയാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 184-ാം ചട്ടപ്രകാരം വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഭരണപക്ഷത്തിന് ബഹുഭൂരിപക്ഷമുള്ള ലോക്സഭയില്‍ വോട്ടെടുപ്പ് അനാവശ്യമാണെന്നിരിക്കെ സഭ തടസ്സപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു. പ്രതിപക്ഷത്തെ ജെഡിയു, എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തിനെതിരായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി.
കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ലോക്സഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ബഹളം മൂലം സഭ രാവിലെ 11 മണിക്ക് തന്നെ തടസ്സപ്പെട്ടു. തുടര്‍ന്ന് 12ന് ചേര്‍ന്നെങ്കിലും ഉച്ചയോടെ ബഹളം ശക്തമായതിനെ തുടര്‍ന്ന് സഭ പിരിഞ്ഞു. രാജ്യസഭയിലും യാതൊരു നടപടികളും ഇന്നലെ നടന്നില്ല. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയെന്ന് ആരോപിച്ചായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: