”പര്യവേക്ഷണത്തിനായി ഞാനവിടെ എത്തുമ്പോള്‍ ബാബറി മസ്ജിദിന്റെ ചുമരുകളില്‍ ക്ഷേത്രത്തൂണുകള്‍ ഉണ്ടായിരുന്നു. ഈ തൂണുകള്‍ ബ്ലാക് ബസാള്‍ട്ട് എന്നറിയപ്പെടുന്ന കല്ലുകള്‍കൊണ്ടാണ് നിര്‍മിച്ചത്. തൂണുകളുടെ താഴ്ഭാഗത്ത് 11-12 നൂറ്റാണ്ടിലെ ക്ഷേത്രങ്ങളില്‍ കാണാറുള്ള പൂര്‍ണകലശം കൊത്തിവച്ചിട്ടുണ്ട്. ഇത്തരത്തില്‍ പതിനാല് തൂണുകള്‍ പള്ളി പൊളിക്കുന്നതിന് മുന്പുണ്ടായിരുന്നു”. 1976-77ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ അയോധ്യാ പര്യവേക്ഷണത്തില്‍ പങ്കെടുത്ത മലയാളി കെ.കെ.മുഹമ്മദിന്റെ ആത്മകഥ ‘ഞാനെന്ന ഭാരതീയനി’ലെ വരികളാണിത്. അയോധ്യാ വിഷയം രാജ്യത്തെ ഇളക്കി മറിക്കുമ്പോള്‍, ക്ഷേത്രഭാഗം കണ്ടിരുന്നതായി 1990 ഡിസംബറില്‍ മുഹമ്മദ് പരസ്യമായി പ്രസ്താവിച്ചു. ഇടത് ചരിത്രകാരന്മാരാണ് ഒത്തുതീര്‍പ്പ് അസാധ്യമാക്കിയതെന്നും ആത്മകഥയില്‍ മുഹമ്മദ് തുറന്നടിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ 1988ല്‍ സര്‍വ്വീസ് ആരംഭിച്ച മുഹമ്മദ് 2012ല്‍ നോര്‍ത്ത് റീജ്യണല്‍ ഡയറക്ടറായാണ് വിരമിച്ചത്. ഹൈദരാബാദിലെ ആഗാഖാന്‍ ട്രസ്റ്റില്‍ പ്രൊജക്ട് ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അയോധ്യാ വിഷയത്തില്‍ ജന്മഭൂമിയുമായി സംസാരിക്കുന്നു.
തര്‍ക്ക മന്ദിരം തകര്‍ന്ന് കാല്‍നൂറ്റാണ്ടാകുമ്പോഴും പ്രശ്നപരിഹാരം അകലെയാണ്. വിഷയം സുപ്രീംകോടതിയിലാണിപ്പോള്‍. കോടതിയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനാകുമോ?
കോടതി വിധിക്കപ്പുറമുള്ള ഒത്തുതീര്‍പ്പാണ് ആവശ്യം. രാമജന്മഭൂമി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി പ്രശ്നം പരിഹരിക്കണം. പകരം മുസ്ലിം സമുദായത്തിന്റെ ആവശ്യം അംഗീകരിക്കണം. മുസ്ലിങ്ങള്‍ക്കായി മറ്റൊരു സ്ഥലത്ത് സര്‍ക്കാരിന് ആരാധനാലയം പണിയാം. തര്‍ക്കസ്ഥലത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലിങ്ങള്‍ കുറവാണ്. ആരാധനാലയം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലം പരിഗണിക്കണം. ഇരുവിഭാഗത്തിലും മതമൗലികവാദികളുണ്ട്. അതിനാല്‍ നിയമപരമായി തന്നെ ഒത്തുതീര്‍പ്പിലെത്തണം. മറ്റ് മാര്‍ഗങ്ങളിലൂടെ സമാധാനപരമായ സ്ഥിരം പരിഹാരം സാധ്യമാകില്ല. മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെങ്കിലും പ്രശ്നങ്ങള്‍ അവസാനിപ്പിക്കില്ല. വിഷയം നീളുന്നത് ആശാവഹമല്ല.
വൈകാരികമായ വിഷയത്തില്‍ വിട്ടുവീഴ്ക്ക് സാധ്യതയുണ്ടോ?
ഒത്തുതീര്‍പ്പിനുള്ള സാധ്യത നേരത്തെയുണ്ടായിരുന്നു. ഇടതുപക്ഷമാണ് ഇത് അട്ടിമറിച്ചത്. എന്നോട് സംസാരിച്ച നിരവധി മുസ്ലിം നേതാക്കള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് തുറന്നുപറഞ്ഞിരുന്നു. ഒറ്റപ്പെടുമെന്ന ഭയത്താല്‍ ഇവര്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നില്ല. തീവ്രചിന്താഗതിയിലേക്ക് സമുദായത്തിലെ ഭൂരിഭാഗത്തെയും നയിച്ചത് ഇടതുചരിത്രകാരന്മാരാണ്. ഇര്ഫാന് ഹബീബും റൊമിലാ ഥാപ്പറും പോലുള്ളവര്‍ പള്ളി വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് മുസ്ലിം വികാരം ഇളക്കി. അയോധ്യ നല്കിയാല് അതുപോലുള്ള മറ്റ് പള്ളികളും നഷ്ടപ്പെടുമെന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിച്ചു.
ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അയോധ്യാ പ്രശ്നം അവസാനിക്കുമായിരുന്നോ?
ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഇടത് ചരിത്രകാരന്മാര് മുസ്ലിം വിശ്വാസികളെ തെറ്റായ വഴിയിലേക്ക് നയിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തി. ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇതില്‍ ഏറെ അപരാധം ചെയ്തത്. മുസ്ലിങ്ങള്‍ ഒത്തുതീര്‍പ്പിന് ആഗ്രഹിച്ചപ്പോഴാണ് റൊമിലാ ഥാപ്പര്‍, എസ്. ഗോപാല്‍, ബിപിന്‍ ചന്ദ്ര, ഇര്ഫാന് ഹബീബ് തുടങ്ങിയ ഇടത് ചരിത്രകാരന്മാര് രാമായണത്തിന്റെ ചരിത്രപരമായ വസ്തുത ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ക്ഷേത്രം പൊളിച്ചതായി ചരിത്രത്തില്‍ പരാമര്‍ശങ്ങളില്ലെന്നും അയോധ്യ ബുദ്ധ-ജൈന കേന്ദ്രങ്ങളാണെന്നും വാദിച്ച് ഇവര്‍ നിരന്തരം ലേഖനങ്ങള്‍ ചമച്ചു. ഇത് മുസ്ലിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. മുസ്ലിം മതമൗലികവാദികളുടെ നിലപാടിന് പ്രോത്സാഹനമായി. സാധാരണ മുസ്ലിം ചിന്തയെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ സ്വാധീനിച്ച് സമാധാനത്തിന്റെ വാതിലടച്ചത് ഇടതുപക്ഷമാണ്. അതിന്നും തുടരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായി സന്ധിയിലാണ്.
അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന താങ്കളുടെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ലഭ്യമായ തെളിവെന്തൊക്കെയാണ്?
1976-77 കാലത്ത് രണ്ട് മാസത്തോളം നടന്ന പര്യവേക്ഷണത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. ബാബറുടെ സൈന്യാധിപനായ മീര്‍ ബാക്കി ക്ഷേത്രം തകര്‍ത്തോ ക്ഷേത്ര ഭാഗങ്ങള്‍ ഉപയോഗിച്ചോ ആണ് പള്ളി നിര്‍മിച്ചതെന്ന് അന്ന് വ്യക്തമായിരുന്നു. വിഷയം രാജ്യം ഒന്നടങ്കം ചര്‍ച്ചചെയ്തപ്പോള്‍ സത്യം അറിയിക്കണമെന്നുണ്ടായിരുന്നു. 2003ല്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പര്യവേക്ഷണത്തില്‍ അല്പതിലേറെ ക്ഷേത്രത്തൂണുകളുടെ അടിത്തറയും, ക്ഷേത്രത്തിന് മുകളിലെ അമലകയും അഭിഷേക ജലമൊഴുകുന്ന മകരപ്രണാളിയും കണ്ടെടുത്തിയിരുന്നു. ഉത്തര്‍പ്രദേശ് ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ.രാഖേഷ് തിവാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട 263 പുരാവസ്തുക്കള്‍ ലഭിച്ചതായി പറയുന്നു. ക്ഷേത്രം ഉണ്ടായിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിഗമനത്തിലെത്തി. ഹൈക്കോടതി വിധിയും ഇത് ശരിവെക്കുന്നു. എന്നാല്‍ ഉത്ഖനനം നിക്ഷ്പക്ഷമല്ലെന്നാരോപിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ഉത്ഖനനം നടത്തിയ സംഘത്തിലെ 131 പേരില്‍ 52 പേര് മുസ്ലിങ്ങളായിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധികളും ഹൈക്കോടതി മജിസ്ട്രേറ്റും പങ്കെടുത്തു. നിക്ഷ്പക്ഷമെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവെന്തിന്.
ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെങ്കിലും ബാബറുടെ തെറ്റിന് ഇപ്പോഴത്തെ തലമുറ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?
മുഗള്‍ ഭരണകാലത്ത് നിവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണം. മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം വിലപ്പെട്ടതാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. മക്കയും മദീനയും നഷ്ട്പ്പെടുന്നത് മുസ്ലിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അയോധ്യക്ക് പകരം വെക്കാന്‍ ഹിന്ദുക്കള്‍ക്ക് മറ്റൊരു സ്ഥലമില്ല. തങ്ങള്‍ ഭൂരിപക്ഷമായിട്ടും പുണ്യസ്ഥലം നഷ്ടപ്പെടുന്ന സാധാരണ ഹിന്ദുവിന്റെ വികാരം മുസ്ലിം സമുദായം ഉള്‍ക്കൊള്ളണം. രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യക്ക് മുസ്ലിം വിശ്വാസവുമായോ പ്രവാചകനുമായോ ബന്ധമില്ല. പിന്നെന്തിന് മുസ്ലിങ്ങള്‍ അയോധ്യക്കായി വാശിപിടിക്കണം. അതേസമയം മറ്റൊരു പള്ളിയിലും അവകാശവാദമുന്നയിക്കില്ലെന്ന് ഹിന്ദുക്കളും തീരുമാനിക്കണം. എത്രനാള്‍ നമുക്ക് അയോധ്യയില്‍ കടിച്ചുതൂങ്ങാന്‍ സാധിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: