ക്യൂബന്‍ രാഷ്ട്രത്തലവനും വിപ്ലവകാരിയുമായിരുന്ന ഫിദല്‍ കാസ്ട്രോ ഓര്‍മയായിരിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ സിപിഎം മൂന്നു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാത്ത ഒരു നടപടി കേരളത്തില്‍ നടപ്പാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ച മനഃശാസ്ത്രം പരിശോധിക്കപ്പെടേണ്ടതാണ്. രാഷ്ട്രത്തലവന്മാര് മരിക്കുമ്പോള്‍ രാജ്യങ്ങള്‍ ദുഃഖാചരണം നടത്താറുണ്ട്. എന്നാല്‍ ഒരു രാഷ്ട്രത്തലവന്റെ മരണത്തില്‍ ഒരു പാര്‍ട്ടി ദുഃഖാചരണം നടത്തുന്നത് പതിവില്ലാത്തതാണ്. സിപിഎമ്മിന്റെ അടിസ്ഥാനപരമായ ഒരു വൈകല്യമാണ് ഇത് സൂചിപ്പിക്കുന്നത്.
കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുടെ ദേശീയ നേതാക്കളില്‍ അഭിമാനിക്കാനാവുന്നില്ല. അവര്‍ പ്രേരണയും പ്രചോദനവും ഉള്‍ക്കൊള്ളുന്നത് വൈദേശിക നേതാക്കളില്‍നിന്നാണ്. ഇന്ത്യയുടെ വീരപുരുഷന്മാര് അവര്‍ക്ക് വര്‍ഗ ശത്രുക്കളാണ്. പഴശ്ശി, ശിവജി, നേതാജി ഇവരെല്ലാം കമ്യൂണിസ്റ്റുകാരുടെ ദൃഷ്ടിയില് അധിക്ഷേപാര്‍ഹരാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് സ്വന്തം നാടിന്റെ പാരമ്പര്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിലവര്‍ അഭിമാനിക്കുന്നില്ല. എന്നാല്‍ ലോകത്തിലെ മറ്റു കമ്യൂണിസ്റ്റുകള്‍ ഭാരതത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ സ്ഥാനപതിയോട് മാവോ പറഞ്ഞത് ചൈനയില്‍ ഒരു വിശ്വാസമുണ്ടെന്നും, ഈ ജന്മത്തില് സദ്പ്രവൃത്തികള്‍ ചെയ്താല്‍ അടുത്ത ജന്മം ഭാരതത്തില്‍ ജനിക്കാമെന്നുമാണ് ആ വിശ്വാസം.
കാസ്ട്രോയിലും മാവോയിലും ഹോചിമിനിലുമെല്ലാം പ്രേരണ നേടുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കണ്ണുതുറപ്പിക്കുന്ന ഒരു സംഭവമുണ്ട്. അമേരിക്കയെ ഒളിപ്പോരിലൂടെ മുട്ടുകുത്തിച്ച വിയറ്റ്നാമിന്റെ നേതാവായ ഹോചിമിന്‍ തന്റെ യുദ്ധതന്ത്രങ്ങളുടെ മാതൃക ശിവജയില്‍നിന്നാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിയറ്റ്നാമിന്റെ വിദേശകാര്യമന്ത്രിയായിരുന്ന വനിത ഭാരതം സന്ദര്‍ശിച്ചപ്പോഴുണ്ടായ സംഭവമാണിത്. അവര്‍ക്ക് ചെങ്കോട്ട, മഹാത്മാഗാന്ധിയുടെ സമാധി തുടങ്ങിയവ സന്ദര്‍ശിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷേ അവര്‍ ഛത്രപതി ശിവജിയുടെ സമാധി സ്ഥലം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അവരെ റായ്ഗഢിലെ ശിവജിയുടെ സമാധി സ്ഥലത്തു കൊണ്ടുപോയി. അവിടെനിന്ന് അവര്‍ ഭക്തിയോടെ ഒരല്പം മണ്ണെടുത്ത് തന്റെ പേഴ്സില്‍ വയ്ക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുന്ന രീതിയല്‍ അണിയുകയും ചെയ്തു. ഇതുകണ്ട വിദേശകാര്യ വകുപ്പിലെ ഉദ്യോസ്ഥരും മാധ്യമ പ്രതിനിധികളും അദ്ഭുതപരതന്ത്രരായി. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ”ഈ മണ്ണ് ധീരന്മാരുടെ നാടിന്റേതാണ്. വിയറ്റ്നാമില്‍ എത്തിയശേഷം ഇത് ഞാന്‍ വിയറ്റ്നാമിന്റെ മണ്ണില്‍ ചേര്‍ക്കും. അങ്ങനെ മഹാത്മാക്കളും ധീരരായ നേതാക്കളും വിയറ്റ്നാമിലുമുണ്ടാകും.
അമേരിക്ക-വിയറ്റ്നാം യുദ്ധം അവ സാനിച്ചശേഷം വിയറ്റ്നാം പ്രസിഡന്റിനോട് എന്താണ് വിജയകാരണമെന്നുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അമേരിക്കയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ശക്തിയില്ലായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഹിന്ദുസ്ഥാനിലെ ഒരു ധീരനായ രാജാവിന്റെ ജീവചരിത്രം പഠിച്ചു. അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കി. അതാണ് ഞങ്ങളുടെ വിജയകാരണം.” ആ രാജാവ് ആരെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഛത്രപതി ശിവജി എന്നാണ്. അത്തരം ധീരരായ രാജാക്കന്മാര് ഞങ്ങളുടെ നാട്ടില്‍ ജനിച്ചിരുന്നുവെങ്കില്‍ ലോകം ഞങ്ങള്‍ ഭരിക്കുമായിരുന്നു. പ്രസിഡന്റിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ശവകൂടീരത്തില്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: ഛത്രപതി ശിവജി മഹാരാജാവിന്റെ ഒരു സൈനികന് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.
ലോകം ഭാരതത്തിലേക്ക് പ്രേരണക്കും പ്രതീക്ഷയ്ക്കുമായി നോക്കുമ്പോള്‍ വിദേശത്തേക്ക് ഉറ്റുനോക്കുന്നതാണ് ഇടതുപാര്‍ട്ടികളുടെ തകര്‍ച്ചയ്ക്ക് കാരണം. ഇന്ന് കമ്യൂണിസത്തിനുവന്നിട്ടുള്ള പതനത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവാക്കുന്നതാണ് ഈ ദുഃഖാചരണം. കവി പാടിയതുപോലെ,
അനുപദമനുപദമന്യദേശങ്ങള്‍ തന്
അപദാനം പാടുന്ന പാട്ടുകാരാ
ഇവിടത്തെ മണ്ണിന്റെ മഹിമകള്‍ പാടുവാന്‍
ഇനിയുമില്ലാത്മാഭിമാനമെന്നോ?
അടിസ്ഥാനപരമായ ഈ വൈകല്യമാണ് സിപിഎമ്മിനെ ഇന്ത്യന്‍ ജനതക്ക് അസ്വീകാര്യമാക്കിയത്. ഭാരതീയമായതെല്ലാം അപമാനകരമായി കണക്കാക്കി തള്ളിക്കളയുന്ന നയത്തിന്റെ പരിണിതഫലമാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ എന്നത് 18 രാഷ്ട്രങ്ങളാണെന്ന വാദം ഉയര്‍ത്തിയത്. പാക്കിസ്ഥാന് വാദത്തിന് ആശയപരമായ അടിത്തറ നല്‍കിയത് കമ്യൂണിസ്റ്റുകളാണ്. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആചരിക്കാതിരിക്കാനും ചൈനീസ് ആക്രമണസമയത്ത് സ്വന്തം നാടിന് ദോഷകരമായ നയം സ്വീകരിക്കാനും കമ്യൂണിസ്റ്റുകള്‍ തയ്യാറായത് ഇതുകൊണ്ടാണ്. ഇന്ത്യയുടെ ദേശീയ മൂല്യങ്ങള്‍, സംസ്കാരം, ചരിത്രം തുടങ്ങി എല്ലാറ്റിനും സിപിഎം എതിരാവുന്നത് ഇപ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: