തലശ്ശേരി: കൗമാരകലയ്ക്ക് ഇന്ന് തലശ്ശേരിയില്‍ തുടക്കമാവും. ഇനി അഞ്ച് നാളുകള്‍ തലശ്ശേരി നഗരം പൂര്‍ണ്ണമായും നൃത്ത-ഭാവ, താള-ലയഘോഷങ്ങളാല് മുഖരിതമാകും. ഏഴായിരത്തോളം കൗമാരപ്രതിഭകളാണ് ഇന്നാരംഭിക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ 9.30 ന് ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 12 ന് ബിഇഎംപി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയില്‍നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും.
കലോത്സവത്തിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നഗരത്തില്‍ വിളംബര ഘോഷയാത്ര നടക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. 14 വേദികളിലായി 297 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 7000 പ്രതിഭകളാണ് മാറ്റുരയ്ക്കുക. ഗേള്‍സ് ഹൈസ്കൂളിലാണ് ഭക്ഷണം ഒരുക്കുന്നത്. വിദ്യാര്‍ഥികളുള്‍പ്പെടെ 25,000 പേര്‍ക്കാണ് അഞ്ചു ദിവസങ്ങളില്‍ ഭക്ഷണം നല്‍കുക. നാലു ദിവസവും പായസം നല്‍കും. എന്നാല്‍ ഇത്തവണ ഭക്ഷണത്തിന് ഇലയ്ക്കു പകരം സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. പതിവിനു വിപരീതമായി ഇത്തവണ കുട്ടികള്‍ ബുഫെയായി ഭക്ഷണം കഴിക്കുകയും വേണം. ഇതിനായി നാല് കൗണ്ടറുകള്‍ സജ്ജീകരിക്കും. പാചക വിദഗ്ദന് വെള്ളൂര്‍ നാരായണമാരാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്. സാധാരണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കാറുള്ള ബാന്‍ഡ് മേളം ഇത്തവണ ചിറക്കര ഹയര്‍സെക്കന്ററി സ്കൂളിലാണ് നടക്കുക. നിര്‍മാണപ്രവൃത്തി നടക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തിലും രണ്ടു വേദികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. 10 ന് വൈകുന്നേരം കലാമാമാങ്കത്തിന് തിരശ്ശീല വീഴും. 10 ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് സി.കെ.രമേശന് അധ്യക്ഷത വഹിക്കും. ജില്ലയില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: