തിരുവനന്തപുരം: അര നൂറ്റാണ്ട് പിന്നിടുന്ന വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് സര്‍ക്കാരിന്റെ അവഗണന മൂലം നിലനില്പു ഭീഷണി നേരിടുകയാണ്. പാളയം സ്കൂള്‍ ഓഫ് ആര്‍ട്സ് പരിസരത്ത് പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ പോളീടെക്നിക്കിന് വേണ്ടി മാത്രം വട്ടിയൂര്‍ക്കാവില്‍ 25 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഗവണ്മെന്റിന്റെ നയവൈകല്യം മൂലം ഇവിടെ ഷൂട്ടിംഗ് റേഞ്ച് ഉള്‍പ്പെടെ പലസ്ഥാപനങ്ങളും സ്ഥലം കൈയടക്കി. അതിന്റെ ഫലമായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അര്‍ഹമായ പദവി നിലനിറുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കുവാനും എന്ത് പ്രവര്‍ത്തനം നടത്തുവാനും കഴിയുന്നു. കേന്ദ്രമാനദണ്ഡങ്ങള്‍ നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിന് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇക്കൊല്ലം വിദ്യാര്‍ത്ഥി പ്രവേശനം നടന്നില്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന അഖിലേന്ത്യാ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ കുറവുകള്‍ കണ്ടെത്തിയിരുന്നു. അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നിലവാരമില്ലാത്ത ലൈബ്രറി റീഡിംഗ് റൂം, സുരക്ഷാ സൗകര്യങ്ങളുടെ അഭാവം, നിശ്ചിത തോതിലുള്ള ലാബിലെ കമ്പ്യൂട്ടറുകളുടെ കുറവ് തുടങ്ങി 28 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അംഗീകാരം നല്കാന് എഐസിടിഇ വിസമ്മതിച്ചത്. ഇത്തരത്തിലുള്ള കുറവുകള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ അടുത്തവര്‍ഷവും ഒന്നാം വര്‍ഷത്തേക്ക് പ്രവേശനം നല്കാന് സാധിക്കാതെ വരും. കമ്പ്യൂട്ടര്‍, ഇലട്രോണിക്സ്, ടെക്സ്റ്റയില്‍ എന്നിവയ്ക്കുവേണ്ടി ഒരു പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ 2015 ല്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ അനുവദിച്ചു.
എന്നാല്‍ ഇന്നേവരെ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. പോളിടെക്നിക് കോളേജിന്റെ അംഗീകാരം നിലനിറുത്തുവാന്‍ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷനും, ഗവണ്മെന്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണെന്ന് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് അലൂമിനി അസോസിയേഷന് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: